Wednesday, February 25, 2015

ഇത്രനാളുമെങ്ങുപോയ്




ഇത്രനാളുമെങ്ങുപോയ് നീ
ഇഷ്ടരാഗ ദേവതേ....
മുത്തുകോര്‍ത്തുമാലപോല്‍
നെഞ്ചിലിന്നുമുണ്ടു നീ...

പിച്ചവച്ച നാള്‍ മുതല്‍
കൈപിടിച്ച സുന്ദരീ...
എന്‍ ഇഷ്ടമായ സുന്ദരീ...
ഇത്രനാളുമെങ്ങുപോയ്....
ഇത്രനാളുമെങ്ങുപോയ്....

ഇത്രനാളുകാത്തൊരാ 
പൂക്കളിന്നു വിരിയവേ...
കാത്തുവച്ചു നിന്‍റെ മുടിയില്‍ 
ചാര്‍ത്തുവാനിരുന്നു ഞാന്‍....
ഈ കുളപ്പടവുകള്‍ 
കാത്തിരിന്ന കനവുകള്‍...
നിന്നേ ഓര്‍ത്തിരുന്ന കനവുകള്‍....

മണ്‍തരികളോര്‍ത്തെടുത്താ
കുഞ്ഞു കാല്‍ പാടുകള്‍....
നാം നടന്ന വഴികളില്‍
ബാക്കിയായൊരോര്‍മ്മകള്‍
ഓര്‍ത്തെടുത്തു ഞാനതും
നീ മറന്നൊരോര്‍മ്മയും....
നീ മറന്നൊരോര്‍മ്മയും...

ഇത്രനാളുമെങ്ങുപോയ് നീ
ഇഷ്ടരാഗ ദേവതേ....
മുത്തുകോര്‍ത്തുമാലപോല്‍
നെഞ്ചിലിന്നുമുണ്ടു നീ...

.........അഭിലാഷ്.......

കനവായ്...!




കനവായ് കണ്ട വാതില്‍ പഴുതിലൂടെ
മൃദുവായ് ചാരെയണയും നാളമേ...
നീയും എന്‍റെ പാട്ടിന്‍ ഈണം തേടിയോ
രാവില്‍ ചായുറങ്ങാനെന്‍ മാറില്‍ ചേര്‍ന്നുവോ.....

പ്രണയം പൂത്തു വിടരും രാവിന്‍ പാതിയില്‍...
അകലേ ഓടിമറയാതോര്‍മ്മയഴകേ....
ഇനിയെന്‍ കണ്‍കളില്‍ തെളിയും നിന്‍ മുഖം
മനസ്സിന്‍റെ മറനീക്കി വിടചൊല്ലിയോ....

പുലരിയില്‍ പൂക്കളില്‍ വീഴും മഞ്ഞില്‍
മധുരമാ മധുകണം കിളകള്‍ നുണയേ...
ഹൃദയമൊരു കുഞ്ഞായ് മിഴികളെറിയുബോള്‍
മനസ്സിലാ നിമിഷം മധുരമണയുന്നു....

അകലെമറയുന്നു അരുണകിരണങ്ങള്‍
ഇരുളുതിരയുന്നു മറവില്‍ മറയാനായ്...
ഞാനെന്നിലേ നീയാകവേ
നിനവായി ഒരുമാത്ര അണയില്ലയോ.....

കനവായ് കണ്ട വാതില്‍ പഴുതിലൂടെ
മൃദുവായ് ചാരെയണയും നാളമേ...
നീയും എന്‍റെ പാട്ടിന്‍ ഈണം തേടിയോ
രാവില്‍ ചായുറങ്ങാനെന്‍ മാറില്‍ ചേര്‍ന്നുവോ.....

........അഭിലാഷ്.....

എന്‍ പ്രാണനേ...!


നീയാം മൗനമേ...
ഞാന്‍ തേടും രാഗമേ...
ഓര്‍മ്മച്ചെപ്പിലേ....
ഓമല്‍ കവിതയേ....
ഞാന്‍ പാടിടും.... രാപ്പാട്ടിലേ....
ഓമലേ.... എന്‍ജീവനേ...
എങ്ങു നീ.........  എങ്ങു നീ.....

ഞാനായിടാം... ഈ രാവിലേ...
നീ നോക്കുമാ താരാകണം...
എന്നോമലേ... എന്‍ ജീവനില്‍....
തോരാത്ത മഴയായി വാ....
പ്രേമാര്‍ദ്ര മഴയായി വാ......

രാവിന്‍ കുളിര്‍...  നീയാകുകില്‍...
ഞാനെത്തിടാം.... ചൂരേകിടാന്‍....
രാപ്പൂക്കളിന്‍ സൗരഭ്യമായ്....
മാറത്തു നീചായുമോ...
എന്‍ ഓമലേ എന്‍ ജീവനേ...
ഇരുളില്‍ മറഞ്ഞെങ്ങുപോയ്....

മലര്‍മാസമായ് താഴ്‌വാരമേ...
മലര്‍നുള്ളുവാന്‍ അവളെത്തിയോ....
മലയോരമേ നീ കണ്ടുവോ...
മലര്‍വാകകള്‍ ഇതളിട്ടുവോ...
എന്‍ ജീവിനേ നീ കണ്ടുവോ...
എന്‍ നെഞ്ചു പിടയുന്നിതാ...

എന്‍ മൗനമേ മറനീക്കിവാ...
ഞാന്‍ ഏകനായ് കാലങ്ങളായ്..
നീയെത്തുവാന്‍ തേങ്ങുന്നൊരെന്‍....
പ്രാണന്‍റെ വിളികേട്ടുവാ.....
ജീവന്‍റെ തിരിയായി വാ....
എന്‍ ജീവനേ എന്‍ ഓമലേ...
പിരിയാത്ത വരമായി വാ....
പ്രണയാര്‍ദ്ര മഴയായി വാ....

........അഭിലാഷ്.......

Friday, February 20, 2015

ഇനിയുറങ്ങാം...!





ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ക്ക് ഇനിയുറങ്ങാം...! തുഷാരബിന്ദുക്കള്‍ വീണുടഞ്ഞ വനപാതയില്‍ എനിക്കായ് ഒരു തേര് കാത്തുകിടപ്പുണ്ട്. കരിങ്കുതിരകളുടെ കുളബടികളും അവയുടെ നിശ്വാസങ്ങള്‍ തൊടുത്തുവിടുന്ന ചൂരും എന്‍റെ മെയ്യിലും മനസ്സിലും ആഞ്ഞടിക്കുന്നുണ്ട്. മുറവിളികളുടെ മറവിലൂടെ നിഴലുപോലും പിന്‍ തുടരാത്ത യാത്ര... തമസ്സിന്‍റെ ഗര്‍ത്തത്തിനന്ത്യം അതന്യോഷിക്കയാണ് ഇനിയെന്നിലര്‍പ്പിതമായ കര്‍ത്തവ്യം.
എള്ളുതിരിയിലെണ്ണ വാര്‍ന്നൊഴുകുബോഴും എരിഞ്ഞടങ്ങുന്ന തിരിയില്‍ ഏത് അന്ധതയും കഥയില്ലാതെ ഒാടിമറയും. കിനാവള്ളികളുടെ മറുകരെ കരിനീലനിഴലുകളുടെ താഴ്‌വരകള്‍ കടന്നാല്‍ ഇന്ദ്രിയങ്ങള്‍ പോലും വെറും ഇറച്ചിക്കഷ്ണങ്ങളായ് രൂപമാറ്റം കൈവരിക്കും. ഭൂമികീറിപ്പുറത്തുചാടിയ ധൂമപടലങ്ങള്‍ വെള്ളമൂറി നമ്മേ നോക്കുന്ന നായ്ക്കളായ് രൂപം പ്രാപിക്കേ പിന്നിലൂടെയും മുന്നിലൂടെയും കരങ്കാക്കകള്‍ കിതപ്പോടെ പാടിയെത്തും.... അതിനുമപ്പുറം അറപ്പിന്‍റെ ചതുപ്പാണ്. ഒരുകാലടിയില്‍ ഒരായിരം സുഷിരങ്ങള്‍. ഉരുകിയ കറുത്ത ലായനി മെഴുകുപോലെ കാലിലൊട്ടിയും മാഞ്ഞും യാത്ര ദുഷ്കരമാക്കും. അപ്പോഴും ഇരുണ്ടവാനില്‍ മെഴുകുനാളം പോലെ ആരോ നോക്കി നില്‍പ്പുണ്ടാകും. കണക്കുകളുടെ കോട്ടകള്‍ ഒന്നൊന്നായി ചവുട്ടപ്പെടുന്നുണ്ടോ എന്നൊരുറപ്പിനായി.
അതികനേരം അതും മുന്നിലുണ്ടാകില്ല ശിരസ്സുരുളുന്ന രക്തയരുവിയിലൂടെ തട്ടിതടഞ്ഞൊഴുകുന്ന അറ്റ തലകളെ ഇരുകൈകളാല്‍ വകഞ്ഞുമാറ്റി മറുപുറമെത്തുക അസഹ്യമായി തോന്നും. പക്ഷേ നിവര്‍ത്തിയില്ലായ്മ ചിന്തയേ കാര്‍ന്നു തിന്നിട്ടുണ്ടാകും...! അറിഞ്ഞ് പിന്നിട്ട പാതകളേക്കാള്‍ അറിയാത്ത, കടന്നുവരാത്ത പാതകള്‍ നല്ലതെന്നത് ചിതലെടുത്ത പ്രജ്ഞയിലേ അവസാന നുള്ള് വിളിച്ചുകൂവും. ഇത് നിസ്സഹായതയല്ല ഇത് നിന്‍റെ നിലാവാരമില്ലായ്മക്ക് അറിഞ്ഞുകിട്ടിയ തുലനമാണ്...!
തറഞ്ഞുകയറിയമുള്ളുകളേ എടുത്തുമാറ്റി കാല്‍വെള്ളയില്‍ കഠിനമായ വേദന നല്‍കാന്‍ തിരുവചനമുണ്ടാകും, ഏഴുദിക്കുകളും പ്രകബനം കൊണ്ട മാത്രയില്‍ നാമറിയാതെ നമുക്കു നേര്‍ക്കെത്തിയ കഠോരതയുടെ കാഹളം....! ഇരുളിന്‍റെ
വയറിലൂടെ ഇനിയെത്രദൂരമെന്ന് കിരാതന്‍റെ സന്തതി അറിയുന്നുണ്ടാകില്ല. തീയില്‍ ചുട്ടെടുത്ത ഇരുബുഗോളങ്ങള്‍ അവസാനിമിഷങ്ങളില്‍ കൈയ്യിലേന്തേണ്ടിവരും..! ആര്‍ത്തിരബുന്ന ശൈത്യക്കടലില്‍ ഇടക്ക് കൈകഴുകി ഉണക്കേണ്ടിയും വരും. വേദനയില്‍ കുളിര്‍ ചാലിച്ച് വേദനിപ്പിക്കുബോള്‍ ചെയ്ത ദ്രോഹങ്ങളേറ്റു പറയാന്‍ നിര്‍ബദ്ധിതനാകും. ഇതുകൊണ്ടൊന്നും തീരില്ല ഇനിയമനുഭവങ്ങളുടെ കോട്ടവാതിലൊരുപാടുണ്ട്...! വേദനയുടെ വിഴുപ്പുകെട്ട് നാള്‍ക്ക് നാള്‍ നമ്മോടലിയുബോള്‍ വിധാതാവിന് വിധിയവന് കുറയുന്നെന്ന തോന്നലണയും ജന്മമൊന്ന് വീണ്ടും ലഭിക്കും. പാപ പങ്കിന്‍റെ പുത്തന്‍ ഭാണ്ഡവുമായല്ലാതെ മരണത്തിന്‍റെ കോട്ടവാതിലേറാന്‍ കനിഞ്ഞുകിട്ടിയ പുതുജീവന്‍... അതും ഉപയോഗപ്പെടില്ല അത്ര നീചനത്രേ മനുഷ്യന്‍...
മറു പിറവികളിനിയുമെത്ര.... വിഴുപ്പുകെട്ടിനറുതിയെത്ര.....
എല്ലാം ഒറ്റനിമിഷം കൊണ്ടവസാനിപ്പിക്കാന്‍ ഈ യാത്ര പൂര്‍ണ്ണമാക്കാന്‍ അനുവധിക്കപ്പെടട്ടേ... പാപത്തിന്‍റെ പങ്ക് ഏറ്റുവാങ്ങാം, ഇനിയീ കഠോര കാനനം ഒന്നടര്‍ത്തിമാറ്റു.... മറുപിറവികളെടുത്തുമാറ്റു.... മനസ്സറിഞ്ഞു യാത്രപോകാം....!
.........അഭിലാഷ്.......

Tuesday, February 10, 2015

മനസ്സ്



ആശ്വാസ സുഗന്ധമെനിക്കും നുകരണം.
വഴിപിഴച്ച ചിന്തകളെ തിരിച്ചുപിടിച്ച്
 അടികൊടുത്ത് മയപ്പെടുത്തീടണം.
വിരസമായ നിമിഷങ്ങളൊക്കെയും
സരസമായ നിമിഷങ്ങളാല്‍ കിഴിക്കണം.
അലസമായോരനുസരണയെ
കര്‍ക്കശക്കണിശമായട്ടടിച്ചമര്‍ത്തണം.
മധുരമല്ലാത്ത വാക്കുകളേ
മധുവിലിട്ടലുപ്പിച്ചെടുക്കണം.
ചിരിതരാത്തൊരാ ചുണ്ടിലേക്ക്
കളികളായിരം കുത്തിനിറക്കണം.
അറിവുമൂത്തയന്ധകാരം അല്പമറിവില്ലായ്മ
കടമെടുത്ത് പറപറത്തണം.
ഇരുളുവീണ മനസ്സിനുള്ളില്‍
അറിവുകൊണ്ടു തിരിതെളിക്കണം.
 പറപറന്ന മാനസ്സങ്ങളേ
തളകിലുക്കിച്ചേര്‍ത്തു നിര്‍ത്തണം.
 മതിമറന്നു രാവുറങ്ങാന്‍ അഴികള്‍
കടന്നെത്തും നിലാവുകാണണം..
കിളകള്‍ മൂളുന്ന തൊടിയിലെത്തി
കുയിലിനീണത്തിനെതിരു പാടണം...
നിറനിലാവിലാ നിളയില്‍ മുങ്ങും
അബിളിക്കല കൈയ്യിലാക്കണം...
ഒളിമറഞ്ഞിരുന്നു കുറുകുറുകും...
ഇരുളിലണയുമാ ചിറകു കാണണം...
ഇനിയുമണയാ രാവുകാണാന്‍
ശിഥലമാമാ മലയിലെത്തണം...
അരളിപൂക്കുമാ മലര്‍മരത്തിന്‍റെ
നെറുകിലേറിയൊന്നാര്‍ത്തു കൂകണം...
മലമടക്കുകള്‍ തിരികെയെത്തിക്കേ
മതിമറന്നതിന്‍ ശ്രുതിയിലലിയണം
ഒരുകിനാവിന്നു അറുതിയായി
പകലുദിക്കെയാ പ്രകൃതി കാണണം...
അരുണവദനമാ പ്രകൃതി മുത്തുബോള്‍
അരുകിലെത്തിയാ മിഴിതുടക്കണം...
അവളുകാണുവാന്‍ പടികളേറിയാ
മൃദുലമോര്‍മ്മയായ് മനസ്സിലെത്തണം..
ഇനിയുമെഴുതുവാന്‍ വിരലിലെത്തനീ
ഇനിയുമെന്നിലെ ചിരിയതാകുനീ.....

........അഭിലാഷ്......

Monday, February 2, 2015

ബാല്യമഴ


മഴമണിച്ചിലങ്കയില്‍ മനസ്സലിയുബോള്‍
മണിമുറ്റമോര്‍മ്മയില്‍ കളിവള്ളമോട്ടുന്നു...!
ഇടതുകാല്‍പ്പാദത്തിനടിയിലായ് കുളിരിട്ട്
അലസമായൊഴുകുന്നു അരുമയാം ചിരിയുമായ്
മധുമണം വിരിയിച്ചൊരാദ്യ പ്രവാഹത്തില്‍
പ്രകൃതിതന്‍ സൗന്ദര്യം ഉന്മാദ ഗന്ധമായ്
മലരിതള്‍ പൊഴിയിച്ചാ ഉടലില്‍ ശയിപ്പിച്ച്
അരുവിയായ് ഒഴുകുന്നു നാനാദിശയിലും.
തളിരിലക്കൈകളില്‍ തെന്നിത്തെറിച്ചെത്തി
പലകുറി പൈതലായ് നീന്തിത്തുടിക്കുന്നു

ഇനിയെനിക്കാകീല 
കൊതിവന്നു നിറയുന്നു,
മണിമുറ്റമോടിയാ 
മഴയില്‍ കളിക്കുവാന്‍
നറുകുടത്തുള്ളിയെ ശിരസ്സില്‍ ധരിക്കുവാന്‍
അതിനുള്ളിലൊളിയിച്ച കുളിരില്‍ വിറക്കുവാന്‍
മനസ്സൊരു കുഞ്ഞായി മഴയിലേക്കോടുബോള്‍
അറിയാതെ നനയുന്നു മിഴികള്‍ നിറയുന്നു
ഒരുമാത്ര വന്നെങ്കിലോര്‍മ്മയായല്ലാതെ
ഒരു കുഞ്ഞു പാദമായ് ബാല്യമേ എന്‍മുന്നില്‍.

..........അഭിലാഷ്..........

വിടപറഞ്ഞകന്നവര്‍



ചുടലപ്പറബിലെ എല്ലിന്‍ മുട്ടികളില്‍ ദുരിതങ്ങളുടെ ചാരമിറക്കി വച്ച് വശ്യമനോഹരമായ ഈ പൃകൃതിയുടെ മാറിലൂടെ പുകമറയായ് ജന്മത്തിനോട്  വിടപറഞ്ഞകന്നവര്‍...

ഹൃദയത്തിലെ നെരിപ്പോടില്‍ സൗഹൃദത്തിന്‍റെ തീരാനഷ്ടങ്ങളെ  എരിച്ചടക്കി ആത്മാവിലൊരുനൂറു കനവുകളും ഓര്‍മ്മകളുമായി ചിലമനസ്സുകളില്‍ ജീവിച്ചുകൊണ്ട് ഈ ലോകത്തിനോട്, ഉറ്റവരോട്, ഉടയവരോട്  വിടപറഞ്ഞകന്നവര്‍...

ഒരുനല്ല കോളുതന്ന കടലമ്മയുടെ മാറിലേക്ക് ആര്‍ത്തിയുടെ വലിയെറിഞ്ഞനാളില്‍ കാറുംകോളും തീര്‍ത്ത മായികലോകത്തിലേക്ക് കാത്തിരിക്കുന്നവര്‍ക്കുത്തരം കൊടുക്കാതെ വിടപറഞ്ഞകന്നവര്‍...

ഒരിക്കല്‍ കലപ്പ ചലിച്ചിഴുതുമറിച്ച നിലങ്ങളിലേക്ക് പെയ്തിറങ്ങിയ  പേമാരിയെ തട്ടിമാറ്റി ഉയര്‍ന്നു പറന്നിറങ്ങിയ പൂഴിമണലിന്‍റെ പിന്നണിയില്‍ അനാഥമായ നാളയെയോര്‍ത്ത് ജീവനെ ഒരുമുഴം കയറിന് ദാനം നല്‍കിയ കലപ്പയേന്തിയ ഓര്‍മ്മകളിലേക്ക് വിടപറഞ്ഞകന്നവര്‍...

ഞാനറിഞ്ഞ് , ഞാന്‍ ചിരിച്ച് ഒടുവില്‍ ഞാന്‍ കരഞ്ഞ് , വിരലെഴുതിയ വരികളില്‍ വിളങ്ങാന്‍ കഴിയാതെ  ഈ ഭൂമിയോട്  വിടപറഞ്ഞകന്നവര്‍....

ഇനിയുമെഴുതാന്‍ ജന്മത്തിന് കരുതലായി ബാക്കിയുള്ളവര്‍...  വിടപറഞ്ഞകലും എന്നെ ഓര്‍ക്കാന്‍ ചിന്തയില്‍ വിരലുതിരഞ്ഞവര്‍തന്‍ വരികളില്‍ ഞാനും കോറിയിടപ്പെടട്ടെ.....

പോയ്മറഞ്ഞ ഉറ്റവര്‍ക്ക് , ഉടയവര്‍ക്ക് പോകാനിരിക്കുന്ന എനിക്ക്..... തിരിച്ചറിയാതെ ഒടുങ്ങപ്പെടാതിരിക്കാന്‍ തരിച്ചു ജീവിച്ച നാളുകളോട് വിടപറഞ്ഞകന്നുകൊണ്ട് ......

നിര്‍ത്തട്ടെ....

...........അഭിലാഷ്..........

വൈധവ്യം


വൈധവ്യം പലരും പറഞ്ഞു മറന്ന ഈ യുഗത്തിലെ അപ്രസിദ്ധത.
പൊട്ടിവീണ താലിച്ചരടില്‍ നെഞ്ചം തകര്‍ന്ന സ്ത്രീഹൃദയങ്ങള്‍... എന്‍റെ അമ്മപെങ്ങന്‍മാര്‍.

ഇഷ്ടവര്‍ണ്ണങ്ങളുടെ പട്ടുചേലകളില്‍ നിന്ന് ശുഭ്രവസ്ത്രത്തിലേക്ക് പിടയുന്ന മനസ്സുമായ് യാത്രയായ ഉള്ളം തകര്‍ക്കുമോര്‍മ്മ.... എന്‍റെ അമ്മപെങ്ങന്‍മാര്‍.

ഒരുനിമിഷം കൊണ്ട് എല്ലാം നഷ്ടമാകുബോള്‍ ഒന്നുച്ചത്തില്‍ തേങ്ങാന്‍ പോലുമാകാതെ വിധിക്കുമുബില്‍ പകച്ചു നിന്ന എന്‍ നിരാലബമോര്‍മ്മകള്‍... എന്‍റെ അമ്മപെങ്ങന്‍മാര്‍.

അനുശോചനങ്ങള്‍ ഒരു വൃത്താകാരം പൂച്ചെണ്ടുകളായ് പ്രിയന്‍റെ നെഞ്ചിലമരുബോള്‍ വിതുബിക്കരഞ്ഞ നിര്‍മ്മല മനസ്സിനുടമകള്‍... എന്‍റെ അമ്മപെങ്ങന്‍മാര്‍.

ഒരു പട്ടിനുള്ളില്‍ പ്രിയന്‍ മയങ്ങേ ഉടുചേലത്തുബില്‍ ഉപ്പുരസം പകര്‍ന്നു കേണുവീണവര്‍... എന്‍റെ അമ്മപെങ്ങന്‍മാര്‍.

മാഞ്ഞ സിന്തൂരവര്‍ണ്ണം കണ്ണുകളില്‍ നിന്ന് ചൊടികളിലെത്തിയപ്പോള്‍ തേങ്ങല്‍ പോലും അന്യനായ് മാറിയ വിധിയെ തോളേറ്റിയ ദൈന്യജന്മങ്ങള്‍... എന്‍റെ അമ്മപെങ്ങന്‍മാര്‍.

കാലങ്ങളിലേക്ക് മനസ്സ് കൂടുതല്‍ ആഴ്ന്നിറങ്ങിയപ്പോള്‍ ,  പ്‌രിയനൊരു കനലായ് എരിഞ്ഞപ്പോള്‍ അതിനൊരു കൈത്താങ്ങായ് കൂട്ടുപോയ ജന്മങ്ങള്‍... എന്‍റെ അമ്മപെങ്ങന്‍മാര്‍.

വൈധവ്യം മാഞ്ഞ മണ്ണില്‍ സ്നേഹം ഇന്നുമരിച്ചാല്‍ നാളെ മുളക്കും. ഇന്ന് കാണാതാകുന്ന കാഴ്ച, എല്ലാ അര്‍ത്ഥത്തിലും നാം കാണാതെ പോകട്ടെ എന്നാശിക്കുന്ന കാഴ്ച. വൈധവ്യം മരിക്കട്ടെ സ്നേഹം മുളക്കട്ടെ ആ ഓര്‍മ്മകളില്‍ ഇനിയെങ്കിലും അമ്മപെങ്ങന്‍മാര്‍ എനിക്കില്ലാതാകട്ടെ...

.........അഭിലാഷ്.........