Friday, February 20, 2015

ഇനിയുറങ്ങാം...!





ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ക്ക് ഇനിയുറങ്ങാം...! തുഷാരബിന്ദുക്കള്‍ വീണുടഞ്ഞ വനപാതയില്‍ എനിക്കായ് ഒരു തേര് കാത്തുകിടപ്പുണ്ട്. കരിങ്കുതിരകളുടെ കുളബടികളും അവയുടെ നിശ്വാസങ്ങള്‍ തൊടുത്തുവിടുന്ന ചൂരും എന്‍റെ മെയ്യിലും മനസ്സിലും ആഞ്ഞടിക്കുന്നുണ്ട്. മുറവിളികളുടെ മറവിലൂടെ നിഴലുപോലും പിന്‍ തുടരാത്ത യാത്ര... തമസ്സിന്‍റെ ഗര്‍ത്തത്തിനന്ത്യം അതന്യോഷിക്കയാണ് ഇനിയെന്നിലര്‍പ്പിതമായ കര്‍ത്തവ്യം.
എള്ളുതിരിയിലെണ്ണ വാര്‍ന്നൊഴുകുബോഴും എരിഞ്ഞടങ്ങുന്ന തിരിയില്‍ ഏത് അന്ധതയും കഥയില്ലാതെ ഒാടിമറയും. കിനാവള്ളികളുടെ മറുകരെ കരിനീലനിഴലുകളുടെ താഴ്‌വരകള്‍ കടന്നാല്‍ ഇന്ദ്രിയങ്ങള്‍ പോലും വെറും ഇറച്ചിക്കഷ്ണങ്ങളായ് രൂപമാറ്റം കൈവരിക്കും. ഭൂമികീറിപ്പുറത്തുചാടിയ ധൂമപടലങ്ങള്‍ വെള്ളമൂറി നമ്മേ നോക്കുന്ന നായ്ക്കളായ് രൂപം പ്രാപിക്കേ പിന്നിലൂടെയും മുന്നിലൂടെയും കരങ്കാക്കകള്‍ കിതപ്പോടെ പാടിയെത്തും.... അതിനുമപ്പുറം അറപ്പിന്‍റെ ചതുപ്പാണ്. ഒരുകാലടിയില്‍ ഒരായിരം സുഷിരങ്ങള്‍. ഉരുകിയ കറുത്ത ലായനി മെഴുകുപോലെ കാലിലൊട്ടിയും മാഞ്ഞും യാത്ര ദുഷ്കരമാക്കും. അപ്പോഴും ഇരുണ്ടവാനില്‍ മെഴുകുനാളം പോലെ ആരോ നോക്കി നില്‍പ്പുണ്ടാകും. കണക്കുകളുടെ കോട്ടകള്‍ ഒന്നൊന്നായി ചവുട്ടപ്പെടുന്നുണ്ടോ എന്നൊരുറപ്പിനായി.
അതികനേരം അതും മുന്നിലുണ്ടാകില്ല ശിരസ്സുരുളുന്ന രക്തയരുവിയിലൂടെ തട്ടിതടഞ്ഞൊഴുകുന്ന അറ്റ തലകളെ ഇരുകൈകളാല്‍ വകഞ്ഞുമാറ്റി മറുപുറമെത്തുക അസഹ്യമായി തോന്നും. പക്ഷേ നിവര്‍ത്തിയില്ലായ്മ ചിന്തയേ കാര്‍ന്നു തിന്നിട്ടുണ്ടാകും...! അറിഞ്ഞ് പിന്നിട്ട പാതകളേക്കാള്‍ അറിയാത്ത, കടന്നുവരാത്ത പാതകള്‍ നല്ലതെന്നത് ചിതലെടുത്ത പ്രജ്ഞയിലേ അവസാന നുള്ള് വിളിച്ചുകൂവും. ഇത് നിസ്സഹായതയല്ല ഇത് നിന്‍റെ നിലാവാരമില്ലായ്മക്ക് അറിഞ്ഞുകിട്ടിയ തുലനമാണ്...!
തറഞ്ഞുകയറിയമുള്ളുകളേ എടുത്തുമാറ്റി കാല്‍വെള്ളയില്‍ കഠിനമായ വേദന നല്‍കാന്‍ തിരുവചനമുണ്ടാകും, ഏഴുദിക്കുകളും പ്രകബനം കൊണ്ട മാത്രയില്‍ നാമറിയാതെ നമുക്കു നേര്‍ക്കെത്തിയ കഠോരതയുടെ കാഹളം....! ഇരുളിന്‍റെ
വയറിലൂടെ ഇനിയെത്രദൂരമെന്ന് കിരാതന്‍റെ സന്തതി അറിയുന്നുണ്ടാകില്ല. തീയില്‍ ചുട്ടെടുത്ത ഇരുബുഗോളങ്ങള്‍ അവസാനിമിഷങ്ങളില്‍ കൈയ്യിലേന്തേണ്ടിവരും..! ആര്‍ത്തിരബുന്ന ശൈത്യക്കടലില്‍ ഇടക്ക് കൈകഴുകി ഉണക്കേണ്ടിയും വരും. വേദനയില്‍ കുളിര്‍ ചാലിച്ച് വേദനിപ്പിക്കുബോള്‍ ചെയ്ത ദ്രോഹങ്ങളേറ്റു പറയാന്‍ നിര്‍ബദ്ധിതനാകും. ഇതുകൊണ്ടൊന്നും തീരില്ല ഇനിയമനുഭവങ്ങളുടെ കോട്ടവാതിലൊരുപാടുണ്ട്...! വേദനയുടെ വിഴുപ്പുകെട്ട് നാള്‍ക്ക് നാള്‍ നമ്മോടലിയുബോള്‍ വിധാതാവിന് വിധിയവന് കുറയുന്നെന്ന തോന്നലണയും ജന്മമൊന്ന് വീണ്ടും ലഭിക്കും. പാപ പങ്കിന്‍റെ പുത്തന്‍ ഭാണ്ഡവുമായല്ലാതെ മരണത്തിന്‍റെ കോട്ടവാതിലേറാന്‍ കനിഞ്ഞുകിട്ടിയ പുതുജീവന്‍... അതും ഉപയോഗപ്പെടില്ല അത്ര നീചനത്രേ മനുഷ്യന്‍...
മറു പിറവികളിനിയുമെത്ര.... വിഴുപ്പുകെട്ടിനറുതിയെത്ര.....
എല്ലാം ഒറ്റനിമിഷം കൊണ്ടവസാനിപ്പിക്കാന്‍ ഈ യാത്ര പൂര്‍ണ്ണമാക്കാന്‍ അനുവധിക്കപ്പെടട്ടേ... പാപത്തിന്‍റെ പങ്ക് ഏറ്റുവാങ്ങാം, ഇനിയീ കഠോര കാനനം ഒന്നടര്‍ത്തിമാറ്റു.... മറുപിറവികളെടുത്തുമാറ്റു.... മനസ്സറിഞ്ഞു യാത്രപോകാം....!
.........അഭിലാഷ്.......

No comments:

Post a Comment