Sunday, June 22, 2014

ഒരു മരമെങ്കിലും ബാക്കി വയ്ക്കൂ


തീരങ്ങൾക്ക് അക്കരെ കുന്നിൻെറ നെറുകിൽ ചില്ലകൾ കരിഞ്ഞ് ഹരിതകം മാഞ്ഞ കുഞ്ഞ് മാമരം. വസന്തം അവനെ വിട്ടൊഴിഞ്ഞിട്ട് നാളിന്നേക്ക് കുറച്ചേറെയായിരിക്കുന്നു. അവൻെറ ചില്ലകളിൽ തൂങ്ങി ആടിയിരുന്ന ആറ്റക്കിളിക്കൂടുകളിൽ കാലം ജീവൻെറ കണിക തിരഞ്ഞ് കടന്നു പോയിട്ടുണ്ടാകാം..! ശാന്തമായ് കാറ്റിലാടുന്ന ആ കൂടുകളിൽ പണ്ടെങ്ങോ കേട്ട ചിറകടിയൊച്ചയുടെ അലയൊലികൾ കാലം തിരിച്ചറിഞ്ഞിരിക്കാം. ചിറകു കരിഞ്ഞ കുഞ്ഞാറ്റകളുടെ വിഷമ ഗന്ധം അവിടെ നിറഞ്ഞു നിന്നതു കൊണ്ടുമാകാം കാലം തെല്ലൊന്ന് എത്തി നോക്കി കടന്നു പോയത്. ഒരിക്കൽ വർണ്ണമായിരുന്നു അവൻ. പുലരിക്ക്, പ്രകൃതിക്ക് അവനിൽ കൂടേറിയ കുഞ്ഞാറ്റകൾക്ക്. ഇലൾ കരിഞ്ഞ ചില്ലകൾക്ക് അച്ചനായ് വസന്തം അവനോട് ചേർന്നു നിന്നിരുന്നു. ഇളം കാറ്റ് അവനെ ആർത്തു പുൽകിയ നാളുകൾ, ഹിമകണം അവൻെറ നിർമ്മലത്തളിർ ഇതളുകളിൽ സ്വയം മറന്നുറങ്ങിയിരുന്ന നാളുകൾ, എല്ലാം എല്ലാം കാലത്തിൻെറ കുത്തൊഴുക്കിൽ പെട്ട്. ദൂരെയെങ്ങോ മറഞ്ഞിരിക്കുന്നു. കരിഞ്ഞ ഉടലിൽ കത്തിവയ്ക്കാൻ മലമുകളിൽ ആരും എത്താതെ കാലം തന്നോരനുഗ്രഹത്തിൽ, ഒരു തരത്തിൽ അതൊരു ശാപം എന്ന് ദീർഘ നിശ്വാസത്തോടെ മനസ്സിൽ പറഞ്ഞ്, തൻെറ വിധി പ്രതീക്ഷിച്ച് നിൽക്കയാണവൻ..! ഇത്രനാൾ കാലടിയിലെ മണ്ണൊലിച്ചു പോകാതെ തന്നെയും മലമടക്കുകളെയും കാത്ത പ്രകൃതിയുടെ വരദാനം, മോക്ഷം കാത്ത് കിടക്കുകയാണ്.കാലത്തിൻെറ മഴു അവൻെറ മേൽ മോക്ഷമായ് വന്നു വീഴുന്നതിന് കാതാേർക്കയാണ്. ബലിഷ്ടമായ അവൻെറ കരങ്ങൾക്ക് ഇനിയും മണ്ണിനെയും മലമടക്കുകളെയും കാക്കാൻ കരുത്തുണ്ടാവട്ടെ എന്ന പ്രർത്ഥനയിൽ നമുക്ക് രാപ്പകലുകൾ തള്ളിനീക്കാം..! 

''
ഒരു മരമെങ്കിലും ബാക്കി നിർത്തൂ
വരും പുലരിക്കു വർണ്ണമാകാൻ

ഒരു മരമെങ്കിലും ബാക്കി നിർത്തൂ
ഇനിവരും ജന്മങ്ങൾശ്വസിച്ചിരിക്കാൻ

ഒരു മരമെങ്കിലും ബാക്കി വയ്ക്കൂ
നിന്നിലെന്നിൽ ജീവിതം താങ്ങി-
നിർത്താൻ

''

............അഭിലാഷ് ...........

ചിത്രഗുപ്തന് ഒരു വാക്ക്

അശാന്തമാണ് മനസ്സ്. ഉള്ളിലെ നെരിപ്പോടിൽ ഉമിയായ് നീറുന്നുണ്ട് പലതും. പശ്ചാത്താപം ഒന്നിനും ഒരു പ്രതിവിധിയായ് തോന്നുന്നില്ല. ദൈവത്തിൻെറ മുന്നിലെ വിലകുറഞ്ഞ ആ നാണയത്തിന് ജീവിതത്തിലിനി സമാധാനം എന്ന രൂപത്തെ പതിക്കാൻ ആകയില്ല. പുറത്തെ തണുപ്പിനെ അകത്തെ തീച്ചൂള നിഷ്ഭലമാകുകയാണ്. തുടിപ്പ് നിലച്ച ഹൃദയത്തിൽ ഗതികിട്ടാത്ത രക്തത്തുള്ളികൾ കരിനിറം പ്രാപിച്ച് കിടപ്പുണ്ടാകാം. ഓരോ അരിമണിയിലും അർഹതപ്പെട്ടവൻെറ പേര് കൊത്തിവച്ചിരിക്കുന്നു എന്ന മഹത് വചനങ്ങൾ കാറ്റിൽ പറത്തിയവന് കാലയവനിക ഒരുക്കിയ നിത്യ ബന്ദനം. കഴുത്തിലെ കാണാത്ത കുരുക്ക് ദിനം പ്രതി സ്വയം വലിച്ചു മുറുക്കുകയാണ്. അനിവാര്യമായ മരണത്തിൻെറ ആദ്യ സ്പർശം അറിയാതെ പോയവരിൽ ഞാനും പേർ ചേർക്കയാണ്. ചിത്രഗുപ്തൻെറ പൊൻ താളുകളിൽ എൻെറ കണക്കിൻെറ പട്ടിക.... ഒരു കാവ്യം പോൽ ഭംഗിയാക്കാൻ കഴിയാതെ പോയവനാണ് ഞാൻ. ഇനിയൊരു മറു പിറവി.., അസാദ്യമല്ലങ്കിൽ ചിത്രഗുപ്ത നൽകയെനിക്ക് എല്ലാം ഒന്നേ എന്ന് തുടങ്ങാൻ... ചെയ്ത തെറ്റുകളുടെ പട്ടികയിലൂടെ നടന്ന് ഒന്നൊന്നായ് തിരുത്തിയെഴുതി... നിന്നിലേക്ക്.. ഉടലോടെ എത്തിച്ചേരാൻ. ഈ ജന്മത്തിന് മറു ജന്മം കൊണ്ടൊരു മറുപിടി. ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ അനന്തമായ പട്ടികയിൽ ഇടം കിട്ടാതെ പോയ ഒരേ ഒരു ചിന്ത. കാലത്തിൻെറ കാവലാളോ , ചിത്രഗുപ്തനോ കാണാതെ പോകാതിരിക്കിട്ടെ, മനസ്സിൽ കുറിച്ചിടാൻ മറന്നതേൊ വിധി മനപ്പൂർവ്വം മറച്ചതോ ആയ അവശേഷിക്കുന്ന എന്നിലെ ആ നല്ല ചിന്തകളെ. ഒരു വിളിപ്പാടകലെ ഞാൻ കേൾക്കുന്നുണ്ട് എനിക്കായ് ഉയരുന്ന മരണത്തിൻെറ ശംഖൊലി. ബാക്കിയാകുന്ന നിമിഷങ്ങളലെങ്കിലും മനസ്സിൽ നന്മയെ ഊട്ടി ഉറക്കണം. ചെയ്യാതെ പോയ അറിയാതെ പോയ നല്ല കാര്യങ്ങൾ ചെയ്ത് നല്ല നിമിഷങ്ങളിലൂടെ യാത്രയായ് കാലം കുറിച്ച പട്ടികയുടെ അവസാന താളുകളെങ്കിലും ധന്യമാക്കണം, വർണ്ണ ശബളമാക്കണം...! മറു പുറവി കൊതിക്കുന്ന മനസ്സുമായ് ചിറകടിച്ച് ചേക്കേറണം. ചിത്രഗുപ്തൻെറ കണക്കു പുസ്തകം ഇതെങ്കിലും കാണട്ടെ...കാണാതെ പോകാതിരിക്കട്ടെ....


........അഭിലാഷ്........

ഒരു കൊച്ചു യാത്ര.

അരുണന് എന്നോട് അലിവ് തോന്നിയതാണോ എന്തോ, ആള് തലക്ക് മുകളിൽ നിന്ന് പാതി പടിഞ്ഞൊട്ട് നീങ്ങി നിന്നു. നാരായണേട്ടൻ ഒരുക്കുന്ന ഉച്ച ഊണിൽ ആളെ മയക്കുന്ന എന്തോ ഒരു മാസ്മരികതയുണ്ട്. ആ കരവിരുത് പരിസരം മറന്ന് കടമുറിക്കുള്ളിൽ എന്നെ അഞ്ചുവിരലുകളും നക്കി രുചിക്കാൻ എന്നും നിർബദ്ധിക്കും മനസ്സിൻെറ ആ ഒരു ചാഞ്ചല്യത്തെ എന്നാൽ പിടിച്ചു നിർത്താൻ കഴിയുകയുമില്ല. ആത് എൻെറ ശീലമൊന്നുമല്ല കേട്ടോ. ശീലമല്ലന്നോ? പിന്നെ എന്താ അങ്ങനെ..എന്ന ചോദ്യമല്ലേ നിങ്ങൾ ഇപ്പോൾ മനസ്സിൽ പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത്, അദ്ദേഹത്തിൻെറ അവിയലിനും സാബാറിനും മാങ്ങാക്കറിക്കും എന്തോ ഒരു മാസ്മരികതയുണ്ട്. കൊല്ലമെത്ര കഴിഞ്ഞിട്ടും മായാത്ത മാസ്മരികത, അമ്മയുടെ കയ്യിൽ നിന്നും ഞാൻ കഴിച്ച ഊണിനേക്കാൾ ഭംഗിയായ് അദ്ദേഹം ഊണ് പാകം ചെയ്യും, ശരിക്കും അതൊരു കലതന്നെയാണ് അങ്ങിനെയൊന്നും സ്വായത്വമാകാത്ത ഒരു ജന്മ സിദ്ധി. അദ്ദേഹത്തിന് ദൈവം അമരത്വം നൽകട്ടെ,എനിക്ക് വർഷങ്ങളിനിയും സ്വയം മറന്ന് ഒന്നുണ്ണാൻ, അതു തന്ന നിർവൃതിയിൽ ദിവസത്തിൻെറ പാതി ശയ്യക്ക് ഭംഗിയാകാൻ. പറഞ്ഞ് കാടുകയറി ഞാൻ, ഞാൻ ഇങ്ങനെയാ എന്തെങ്കിലും തുടങ്ങിയ പിന്നെ നെന്മാറ വെടിക്കട്ടുപോലാ തുരു തുരാ വന്നു ഇങ്ങനെ വന്നുകൊണ്ടെ ഇരിക്കും. ചിലപ്പോൾ നിങ്ങളിൽ ചിലരും ഇതിനകം പലകുറി പറഞ്ഞു കാണും, എൻെറ വീട്ടു നാട്ടു കൂട്ടം പറയുബോലെ.. ഈശ്വരാ ഇതിനൊര് അവസാനമില്ലേ... ഒരർത്ഥത്തിൽ നിങ്ങളെ ശരിക്കും ഞാൻ പഠിപ്പിക്കുകയല്ലേ സമാധാനത്തിൻെറ നെല്ലിപ്പലക പൂർവികർ കണ്ടത് എങ്ങനെയാണെന്ന്. പക്ഷേ സത്യമായും ആ കാലത്ത് ഞാൻ ഉണ്ടയിരുന്നില്ല കേട്ടോ.. മനസ്സിലായില്ലേ ? അവർ കണ്ട നെല്ലിപ്പലകകൾ ഒന്നും കാണിച്ചു കൊടുത്തത് ഞാനല്ലാന്ന്. ഓ നമുക്ക് അടുത്ത ഭ്രാന്തിലേക്ക് പോകാം...! 


അങ്ങനെ നാരായണേട്ടൻെറ സമൃദ്ധമായ ഉച്ചയൂണ് കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ വണ്ടി വരുന്നതും നോക്കി ബസ് സ്റ്റോപ്പിൽ നിപ്പായി ഞാൻ. ഈ പട്ടിക്കാട്ടിൽ ആകെ ടൗണിൽ പേയി വരാൻ വണ്ടി വന്നാ വന്നു എന്ന അവസ്ത്ഥ ആണെന്നാണ് പറഞ്ഞു കേട്ടത്. ഞാൻ മനസ്സിൽ പറഞ്ഞു - എടാ അഖിലേ ശത്രുക്കളോട് പോലും ഈ ചതി ചെയ്യരുത് . അഖിൽ, അവൻ എൻെറ കൂട്ടുകാരനാണ് അവൻെറ പിറന്നാൾ കൂടാൻ പോയതാണ്. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് രണ്ടു ദിവസായി ഇന്ന് മടങ്ങിയില്ലങ്കിൽ മൊബൈലേറി ഇങ്ങു വരും... വേറെന്നുമല്ല, അമ്മയുടെ ശകാര വർഷം തന്നെ. എൻെറ കൈയ്യിൽ ബാലൻസ് ഇല്ലാത്തതിനാൽ അങ്ങ് വിളിച്ച് അത് ഇരന്ന് മേടിക്കേണ്ടി വരില്ല.

നേരം അങ്ങനെ യാത്രയാകുകയാണ് യാത്രയാകേണ്ട ഞാനോ, ഇനിയും വരും എന്ന് ഉറപ്പില്ലാത്ത വണ്ടിയും കാത്ത്... മര്യാദക്ക് അവൻ കൂടെ വരാമെന്ന് പറഞ്ഞതാണ്. അല്ലേലും ഈ മലയാളിക്ക് ലാളിത്യം കാണിച്ച് വരാനുള്ള നല്ലത് തല്ലിക്കളയുന്ന സൂക്കേട് ഉള്ളതാണ്. ഇനി നോക്കി നിന്നിട്ട് കാര്യമില്ല, വണ്ടി ഇല്ലന്ന് തോന്നുന്നു. അരെയെങ്കിലും കണ്ടായിരുന്നു എങ്കിൽ കാര്യം തിരക്കാമായിരുന്നു. ഇല്ലത്തു നിന്ന് ഇറങ്ങുവോം ചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന പോലായി എൻെറ സ്ത്ഥിതി.

നേരം സന്ദ്യയോട് അടുത്തു, ദൂരെ നിന്ന് കണ്ണുകളിൽ തീഗോളം ഒളിപ്പിച്ച ഒറ്റക്കണ്ണുള്ള ഒരു ഭീഗര രൂപം എൻെറ അടുത്തേക്ക് വരുന്നുണ്ട്. ആടി ഉലഞ്ഞ് ണിം ണിം ശബ്ദവുമായി അവൻ അടുത്തേക്ക് വരികയാണ്. കുറച്ച് അടുത്ത് ആകാറായപ്പോഴാണ് ഞാൻ അതു മനസിലാക്കിയത്,ഒരു കുഞ്ഞു കാളവണ്ടിയായിരുന്നു അത്. ഉള്ളിൽ സ്വരുക്കൂട്ടിയ മനക്കരുത്തിൻെറ കപട മുഖം ഞാൻ പൊളിച്ചെറിഞ്ഞു മനസ്സ് അതിൽ തെല്ലാന്ന് സന്തോഷിച്ച വിവരം ഒരു ചുടു നെടുവീർപ്പായ് അവൻ പുറത്തു കാട്ടി. തോളിൽ ഒരു ഒറ്റമുണ്ടും, മുഷിഞ്ഞ കൈലുമുണ്ടും ധരിച്ച്, ജരാ നരകൾ ബാധിച്ച് അങ്ങിങ്ങ് എല്ലുകൾ പൊങ്ങി ഞെരബു പിടച്ച ഒരു വയോ വൃദ്ധനാണ് അതിന് വഴിതെളിക്കുന്നത്. അയാളുടെ ചുണ്ടിൽ തണുപ്പിനെ തടയുന്ന നാടിൻെറ സ്വത്തുമുണ്ട്, ഒരു കാലത്ത് അവൻ, കാജാബീഡി പാവപ്പെട്ടവരുടെ 555 ആയിരുന്നു ഇന്ന് കഥ മാറിയല്ലോ. എൻെറ ഉള്ളിൽ പണ്ടു കേട്ട ഒരു തമാശ ഓടിയെത്തി, ആ പാവത്തെ കണ്ടപ്പോൾ തോന്നിയതാണ് - ട കാളെ #^#[$@$%! -.. അത് എങ്ങനെയാണ് എഴുതുക, ഈശ്വര വെള്ളം കുടിച്ചതു തന്നെ.

കൗശലക്കാരനായ ഒരു കുറുക്കൻെറ വേഷം ആ വെയിറ്റിങ്ങ് ഷെഡ്ഡിൻെറ മുൻപിൽ വച്ച് ഞാൻ കെട്ടിയാടി. ഒരു വിധം വണ്ടിയിൽ ഒരിടം പിടിച്ചു. അല്ലേലും അന്തസായി വലിഞ്ഞ് കേറുന്നതിൽ എനിക്ക് ഒരു പ്രത്യേക കഴിവുണ്ടന്ന് കൂട്ടുകാർ പറയാറുണ്ട്. ടൗണിലേക്ക് തഴപ്പായുമായ് പോകുന്ന കാളവണ്ടിയാണ്, അത് എത്തുബോൾ നാട്ടിലേക്ക് വണ്ടി വല്ലതും ഉണ്ടെങ്കിൽ നാളെ പുലർച്ചക്ക് വീട് ചേർന്ന് അമ്മയുടെ വായിലുള്ള വഴക്കിന് ചെവിക്കെണ്ണം കൊടുക്കാം. കാളവണ്ടിയും,തഴപ്പാകളും, കാർന്നേരും, ണിം ണിം ശബ്ദവും, കാർന്നോർ തെളിച്ച അരിക്കിലാബിലെ മിന്നാമിന്നി വെട്ടവുമായി വയലുകളെ കീറിമുറിച്ച് ഞങ്ങൾ ആടി ഉലഞ്ഞ് യാത്രയായി. ബോറടിമാറ്റാൻ ഞാൻ ശബ്ദം കുറച്ച് ഒരു പാട്ടു വച്ചു. കാർന്നോർക്ക് അതത്ര പിടിച്ചില്ല എന്ന് തോന്നിയതിനാൽ പാട്ട ഞാനങ്ങ് നിർത്തി. ന്യൂ ജനറേഷനോട് അങ്ങർക്ക് തീരെ താത്പര്യം ഇല്ലന്ന് തോന്നി. നേരത്തെ പറഞ്ഞ നെൻമാറ വെടിക്കട്ട് തീ കൊളുത്താൻ ഒരു തിരി കിട്ടാതെ ഞാൻ വിഷമിച്ചു. കാർന്നോർ ആണേൽ ഒന്നും മിണ്ടുന്നുമില്ല. ഇങ്ങേരെ ബീഡിയിലേക്കാണോ പെറ്റിട്ടത് എന്നു വരെ എനിക്ക് തോന്നിപ്പോയി.അങ്ങേരുടെ ചുണ്ടിൽ നിന്ന് ആ ബീഡിക്കുറ്റി ഒന്ന് മാറിയട്ടു വേണമല്ലോ വല്ലതും ചോദിക്കാൻ.

കുറച്ച് ദൂരം അങ്ങനെ ഒന്നും മിണ്ടാതെ കടന്നു പോയി. അഖിൽ കുടിക്കാൻ എടുത്തു വച്ച ചുവന്ന കളറുള്ള വെള്ളം(മറ്റേ വെള്ളമല്ല വെറുതെ ചിന്തിച്ച് കൂട്ടണ്ട) , ദാഹശമനി കുപ്പി തുറന്ന് ഞാൻ അകത്താക്കി. ഈശ്വരാ... ബീഡി ചുണ്ടൻ ആദ്യമായ് മൗനവൃതം വെടിഞ്ഞു. ഒന്നെന്നര മണിക്കുർ ഒപ്പം യാത്ര ചെയ്തിട്ട് അയാൾക്ക് ഇപ്പോഴൊണല്ലോ ദൈവമേ ഒന്ന് മിണ്ടാൻ മനസ്സു വന്നത്. നെന്മാറക്കുള്ള തിരി ആരോ കത്തിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. പക്ഷേ അങ്ങർ ചോദിച്ചത് വെള്ളമാണ് കുടിച്ചു കഴിയുബോൾ ആ തിരി വെള്ളം വീണു തന്നെ കെടുമോ എന്ന ഭയവും തല്ലില്ലാതില്ല. ഹെഡ് സെറ്റ് എടുക്കാത്തതിനെ ഞാൻ ആദ്യമായ് ശപിച്ചു, ഇല്ലായിരുന്നെങ്കിൽ അങ്ങേർക്ക് പ്രശ്നമുണ്ടാക്കാതെ സുഖമായ് യാത്ര ചെയ്യാമായിരുന്നു.

ഞാൻ ആദ്യം വിചാരിച്ചിരുന്നത് ആൾ ഒരു പരുക്കനാണെന്നാണ്. പക്ഷേ അയാൾ എൻെറ കയ്യിൽ നിന്നും വാങ്ങിക്കുടിച്ച അഞ്ച് കവിൾ വെള്ളത്തിൽ ഞങ്ങൾക്കുള്ളിലെ സൗഹൃദം ആരംഭിച്ചു. പഴഞ്ചനാണെന്ന് കരുതിയ എന്നെ ഇളിഭ്‌യനാക്കി കൊണ്ട് അയാൾ വണ്ടിയുടെ ഇടത് വശത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും ഒരു പാക്കറ്റ് ലൈറ്റ്സ് എടുത്ത് എൻെറ നേർക്ക് നീട്ടി ,ചോദിച്ചു വലിക്കുന്നുണ്ടോ ?. ശീലമില്ലന്ന മറുപിടിയിൽ ഞാൻ വാക്കുകൾ ഒതുക്കി, കാജക്ക് സുലാൻ പറഞ്ഞ് ഒന്നയാൾ കത്തിച്ച് പുകച്ചു. ഇനിയും എത്ര ദൂരം ടൗണിലേക്ക് ഉണ്ടെന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ ഒരു മണിക്കൂറിൽ താഴയെ യാത്ര ഉള്ളൂ എന്നു മറുപിടി പറഞ്ഞു. ഞങ്ങൾ തമ്മിൽ വീട്ടു നാട്ടു വിശേഷങ്ങൾ പങ്കു വച്ച് യാത്ര തുടർന്നു. ണിം ണിം നാദവും കുറച്ചു പ്രകാശവും പിന്നിട്ട വഴികളിൽ ഉപേക്ഷിച്ച് വണ്ടി യാത്ര തുടർന്നു.

അയാൾക്ക് ആകാശത്തിന് കീഴെയുള്ള എന്തിനെ പറ്റിയും വലിയ അറിവുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ആൾ ഒരു പ്രകൃതി സ്നേഹിയാണ്. ലളിതമായ് മാത്രം ജീവിതം നയിക്കുന്ന ഒരു പാവം മനുഷ്യൻ. അയാൾ പതിയെയാണ് സംസാരിച്ചു തുടങ്ങിയത്. എന്നെ ഒാവർടേക്ക് ചെയ്ത് നെന്മാറക്ക് പുള്ളി തിരികൊളുത്തി, ഭാര്യ മരിച്ചതിന് ശേഷം ഞാൻ ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ എൻെറ പറബിൽ പോകും അവിടെ തഴപ്പാ നിർമ്മിക്കുന്ന ഒരു യൂണിറ്റുണ്ട്. അവൾ ഉണ്ടായിരുന്ന കാലത്ത് അവിടത്തെ പാവപ്പെട്ടവർക്ക് ശരിയാക്കി കൊടുത്ത ജോലിയാണ്. ആഴ്ചയിൽ ഒരു ദിവസം പറബ് നോക്കാൻ ഞങ്ങൾ ഒരുമിച്ച് പോകും, സൊറ പറഞ്ഞ് ഇതിലിങ്ങനെ കുലുങ്ങി ആടിപ്പോകുന്നത് അവൾക്ക് വലിയ ഇഷ്ടമാണ്. മടങ്ങി വരുബോൾ അവർ നെയ്ത തഴപ്പാ കൊണ്ടു പോയ് ചന്തയിൽ കൊടുക്കും. മുൻപ് കൊണ്ടു പോയതിൻെറ കാശ് അവരെ ഏല്പിക്കും. അവൾ പോയിട്ടും ഞാൻ ഇങ്ങനെ പോകുന്നത് അവർക്ക് സഹായമൊയതുകൊണ്ട് മാത്രമല്ല അവളുടെ ആത്മാവ് ഈ വണ്ടിക്കു ചുറ്റും എനിക്ക് അരികിലും ഉണ്ട് എന്ന ഒരു തോന്നൽ..! അത്രമാത്രം പറഞ്ഞ് അയാൽ വാക്കുകൾ ഇടറിയ സ്രരത്തിൽ മൗനത്തിന് കീഴടങ്ങി.!

എന്നിൽ നിറഞ്ഞ വികാരം ഭയം ആയിരുന്നില്ല. വീണ്ടും ഒരു നൂറ് ചോദ്യങ്ങൾ ചോദിക്കാൻ മനം പറഞ്ഞപ്പോഴും അയാളുടെ മുഖ ഭാവം എന്നെ വല്ലാതെ തളർത്തി. ഇത്ര മധുരമായി ഒരാളും സ്വന്തം ഭാര്യയേ സ്നേഹിച്ചട്ടുണ്ടാകില്ല. ഉള്ളിൽ അയാളെപ്പറ്റി തുടക്കത്തിൽ തോന്നിയ കാര്യങ്ങളോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പു തോന്നി. ദീർഘ നേരത്തെ മൗന സഞ്ചാരത്തിന് ശേഷം വണ്ടി ടൗണിലെത്തി ഞാൻ കയറാനുള്ള വണ്ടി എത്തുന്നവരെ മൗനിയായ് അയാൾ എനിക്ക് കൂട്ടു നിന്നു. അയാളും കാളവണ്ടിയും കൺവെട്ടത്തു നിന്നും മായും വരെ ഞാൻ അങ്ങനെ നോക്കി നിന്നു. ആ മഹാനായ മനുഷ്യനെ..! അയാൾക്കൊപ്പമുള്ള ആദ്യ നിമിഷങ്ങൾ മൗനമായിരുന്നു, അന്ത്യ നിമിഷങ്ങളും. ഇടക്കെപ്പോഴേൊ കുറേ നല്ല നിമിഷങ്ങൾ... സുഖമുള്ള ഒരു കൊച്ചു സുന്ദര യാത്ര.

...........അഭിലാഷ്..........

കൃഷ്ണനുണ്ണി


ഏഴര ശനിയും കണ്ടക ശനിയും , ഏഴാം വയസ്സുമുതൽ കണ്ടതാണ് കൃഷ്ണനുണ്ണി ഈ പറഞ്ഞ സാതനങ്ങളെ പലകയിൽ നിരത്തിയ കുഞ്ഞൻ കരുക്കളായ്. ബുധനും ശുക്രനും വിളിപ്പാടകലെയുണ്ടന്ന് പറഞ്ഞ നാട്ടുകാർ പലപ്പോഴും അറിഞ്ഞിരുന്നില്ല അവൻെറ വീട്ടിൽ അടുപ്പു കത്തിയ നാളുകൾ വിരലിലെണ്ണാൻ മാത്രമെന്ന്. കാലാകാലങ്ങളായ് പകർന്നു കിട്ടിയ സിദ്ധിയെ തനിക്കു വയ്യ ഈ ദാരിദ്രം മാത്രം നൽകുന്ന വിഴുപ്പുകെട്ട് ചുമക്കാൻ എന്ന് പറഞ്ഞ് മകൻ അക്ഷേപിക്കുന്നതു കാണുബോൾ അച്‌ഛൻ മണികണ്ഠൻെറ കണ്ണുകൾ നിറയും. മകൾ കൃഷ്ണവേണിക്ക് കല്യാണ പ്രായം അടുത്തു വരികയുമാണ്. ആകെയുള്ള വരുമാനം എന്നു പറയുന്നത് ആൽത്തറക്ക് അപ്പുറം പുഞ്ചയോട് ചേർന്നുള്ള അൻപത് സെൻെറ് തെങ്ങിൻ തോപ്പിൽ നിന്നു കിട്ടുന്ന നാളികേരങ്ങളാണ്, അവിടത്തെ സ്ത്ഥിതയാണങ്കിൽ മണ്ടരിയുടെ ഗുണ്ടാ വിളയാട്ടവുമാണ്. കൃഷ്ണവേണി.. പടിക്കാൻ മിടുക്കിയാണവൾ, പക്ഷേ നാട്ടു കാരുടെ ദശാകാലങ്ങൾ കൃത്യമായ് ഗണിച്ച് നോക്കി പറഞ്ഞിരുന്ന മണികണ്ഠന് സ്വന്തം മക്കളുടെയോ കുടുംബത്തിൻെറയോ ഭാവി മാത്രം ഗണിച്ചറിയാൻ കഴിയാതെ പോയി. പത്താം ക്ലാസ്സിനപ്പുറം പഠനം അവൾക്ക് വിധിച്ചിരുന്നില്ല, ധാരിദ്രമോ അച്ചൻ നിരത്തിയ കവടിയിലെ ഗ്രഹങ്ങളുടെ അനിഷ്ട ലക്ഷണങ്ങളോ അവളുടെ പഠിപ്പ് അതോടെ നിർത്തിച്ചു.അവളുടെ അടഞ്ഞ തേങ്ങലുകൾ ആ നാലു ചുവരുകൾക്കുള്ളിൽ കാലം മറച്ചു. മകൻ കൃഷ്ണനുണ്ണി ഇല്ലായ്മയിലും പൊരുതി നേടിയ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായ് നാളിതുവരെ അലഞ്ഞിട്ടും ജോലിയൊന്നും ആയതുമില്ല. കാലം അങ്ങനെ കടന്നു പോകുകയാണ്. പെങ്ങൾ, വീട്, കുടുബം... കൃഷ്ണനുണ്ണി മുഴുവൻ സമയവും ഈ ചിന്തയും പേറി നടക്കുന്നവനാണ്. ലിസ്റ്റിൽ പേരുണ്ട് അതുകൊണ്ട് തന്നെ സർക്കാർ ജോലി ഒന്ന് ഏകദേശം ശരിയായ മട്ടാണ്. അതും പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടരുകയാണ് അവൻ. പാടവരബിൻെറ കൈവഴികളിലൂടെ സൈക്കിൾ ചവിട്ടി എത്തുന്ന പോസ്റ്റുമാൻെറ കൈകളിൽ തൻെറ ജീവിതം മാറ്റിമറിക്കുന്ന കടലാസു കവർ സ്വപ്നം കണ്ട് ആ പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുകയാണവൻ. 

കാലം കടന്നു പോകുന്നത് പാതിമണ്ണിട്ട് കൊടി കുത്തിയ വിളനിലങ്ങളുടെ എണ്ണങ്ങളായ് കൃഷ്ണനുണ്ണി അറിയുന്നുണ്ട്. തൻെറ അബത് സെൻറിൽ നോട്ടമിട്ട് പത്രോസു മാപ്പിള നടക്കുന്ന വിവരം കൃഷ്ണനുണ്ണിക്ക് നന്നായ് അറിയാം, ഒരിക്കലയാൾ അതിനുള്ള വില തന്നോട് തുറന്നു പറഞ്ഞതുമാണ്. കൂലിപ്പണി ചെയ്യാൻ ദുര അനുവതിക്കാത്തതിനാൽ കൃഷ്ണനുണ്ണി ആകെ ധർമ്മ സങ്കടത്തിലുമാണ്. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന് മുൻപ് വേരിറക്കി പിടിച്ചു നിൽക്കണം. പെങ്ങൾ കൃഷ്ണ വേണിക്ക് വിവാഹാലോചനകൾ ഒരു പാടു വരുന്നുണ്ട്. മാമൻ കൊണ്ടു വന്ന ആലോചന അൽപം നല്ല കൂട്ടരുടേതാണ്, ചെറുക്കൻ സർക്കാർ ജോലിക്കാരനും ഇതു നടന്നാൽ അവളെങ്കിലും രക്ഷപ്പെടും. പക്ഷേ സ്ത്രീ ധനം... പത്തായത്തിൽ പതിരു മാത്രം ബാക്കിയുള്ളവന് വിഭവ സമൃദ്ധമായ ഊണിന് എന്തു സാദ്ധ്യത അല്ലേ..? പക്ഷേ അവൾ ഒരു പാട് ആഗ്രഹിച്ചതാണ്.. ഇത് എങ്ങനെയെങ്കിലും നടത്തണം, കൃഷ്ണനുണ്ണി മാധവൻ മാമനോട് ചെറുക്കൻ വീട്ടുകാരോട് സംസാരിക്കാൻ പറഞ്ഞയച്ചു.

അങ്ങനെ കല്യാണം ഏകദേശം വാക്കാൽ പറഞ്ഞുറപ്പിച്ചു. നിശ്ചയം വരുന്ന ചിങ്ങത്തിൽ, അടുത്തൊരു ദിനം നോക്കി വിവാഹവും നടത്താൻ ധാരണയായി. പറഞ്ഞ പണ്ഡവും പണവും എങ്ങനെ സമയത്തുണ്ടാക്കും എന്ന അമ്മയുടെ ചോദ്യത്തിന് മുൻപിൽ കൃഷ്ണനുണ്ണിക്ക് പറയാനുള്ള മറുപിടി സുദീർഘമായ ഒരു നെടുവീർപ്പ് മാത്രമായിരുന്നു. അവർക്കു മുൻപിൽ കാലം കടഞ്ഞാൺ വിട്ട കുതിര പോലെ വേഗത്തിൽ യാത്രയായി.

വായ്പ മേടിച്ചും എല്ലു മുറിയെ പണിയെടുത്തും പണം കണ്ടെത്തി ഒരു തരത്തിൽ അങ്ങനെ വിവാഹ നിശ്ചയവും കഴിച്ചു കൂട്ടി. ഇനി പതിനേഴ് നാളുകൾ... പണം, പണം കൃഷ്ണനുണ്ണി ഊണിലും ഉറക്കത്തിലും മനിസ്സിനെ നെരിപ്പോടായ് എരിച്ചത് ആ ചിന്തകൾക്കായ് മാത്രം. അവസാനം പത്രോസ് മാപ്പിള തന്നെ അവൻെറ മനസ്സിൽ വന്നുനിന്നു. ഇത്രകാലം ഉൗട്ടിയ കൈകൾ, ആ തെങ്ങിൻ തോപ്പിൽ എൻെറ, വേണിയുടെ ബാല്യം ഉറങ്ങി കിടപ്പുണ്ട്. ദാരിദ്രത്തിൻെറ കൈപ്പു നീർ കുടിച്ചപ്പോളും അതിൻെറ മാറിൽ ഞങ്ങൾ ഓടിമറഞ്ഞതിൻെറ നനുത്ത പാടുകൾ കാലം മൂടിയിട്ടിട്ടൂണ്ട്. അതന്യമാകുന്നു.. ദൂരെ നിന്നൊന്ന് കാണുവാൻ പോലുമാകാതെ ചിലപ്പോൾ വെട്ടി മുറിച്ച് മാപ്പിള ഒരു കച്ചവടക്കാരൻെറ ലാഘവത്തോടെ അതിനെ മറിച്ച് മറിച്ച് പല കൈകളിൽ എത്തിക്കും. ഇനിയൊരിക്കലും തിരിച്ചു പിടിക്കാൻ ആകാത്ത വിധം..കണ്ണുകൾ അറിയാതെ നിറഞ്ഞു പോയ്. പക്ഷേ വേണിയെ വിചാരിച്ചപ്പോൾ....

അമ്മയോടും അച്ചനോടും സംസാരിച്ച് ആധാരം ചെയ്യിച്ചു.വേണിയുടെ ആഗ്രഹം, ഭാവി അതു മാത്രമായിരുന്നു മുന്നിൽ. മാപ്പിള എന്തോ സ്വർഗ്ഗം ലഭിച്ച സന്തോഷത്തിലായിരുന്നു. പക്ഷേ ചെറുക്കൻ വീട്ടുകാർ പറഞ്ഞ പണത്തിന് ഇനിയും കുറച്ചു കൂടി പണം ആവശ്യമാണ്. പരസ്പരം നോക്കി ഇരുന്ന് അച്ചനും അമ്മയും കൃഷ്ണനുണ്ണിയും ഉറക്കം തിരഞ്ഞ രാവിൽ തൻെറ മുറിയിൽ കൈ എത്തിപ്പിടിക്കാവുന്ന ദൂരത്ത് ഉള്ള വിവാഹമെന്ന മധുര ദിനത്തെ ഏതു പെണ്ണും കിനാവു കാണും പോൽ കണ്ട് സ്വപ്നങ്ങൾ നെയ്ത തഴപ്പായയിൽ, ജീവിതത്തിലാദ്യമായ് അവൾ മതിമറന്നുറങ്ങുകയായിരുന്നു. കൃഷ്ണനുണ്ണിയുടെ ഉള്ള് പിടക്കുന്നുണ്ടായിരുന്നു, അകെയുള്ള വീടും നഷ്ടമാകുകയാണ് എന്ന സത്യം അവൻ മനസ്സിലാക്കിയിരിക്കുന്നു. പറയാൻ ധൈര്യമില്ലാത്തതിനാൽ അവൻ അതൊന്നും ആരോും പറഞ്ഞതുമില്ല. ഒരു രാലു കൂടി സമാധാനമായ് മറ്റുള്ളവർ ഉറങ്ങാൻ അവൻ എല്ലാം ഉള്ളിലൊതുക്കി, നക്ഷത്രങ്ങളെ അലക്ഷ്യമായ് എണ്ണി ഉറങ്ങാതെ രാവുറങ്ങി.

രണ്ടു ദിനങ്ങൾ, ആ ചിന്ത നെഞ്ചിൽ ആസുരതാളമായ് കൊട്ടി കയർക്കുകയാണ്... പത്രോസ് മാപ്പിള തന്നെ ശരണം മറ്റൊരാളെ തേടിപ്പിടിക്കുക അസാദ്യം തന്നെയാണ്, സമയം അത്രമാത്രമേ ബാക്കിയുള്ളു... ഒടുക്കം അതും നഷ്ടമായിരിക്കുന്നു ശുക്രനും,സൂര്യനും, രാഹു, കേതുവിനും പിഴച്ചോ... എന്തിനവരെ പറയുന്നു. കഴിവു കെട്ട മക്കൾ അച്ചനമ്മമാർക്ക് ഒരു ഭാരമാണ്..,കൃഷ്ണനുണ്ണി പറയാതെ പറഞ്ഞു പോയ്.. ജന്മം തന്നവർക്ക് ആറടി മണ്ണു പോലും ചേർത്തു വയ്ക്കാൻ കഴിയാത്തവൻ.. കൃഷ്ണനുണ്ണി വിങ്ങിപ്പൊട്ടി... തൊട്ടിയിലെ വെള്ളം തലവഴി കോരിയൊഴിച്ച് അവൻ ചാരത്തുവന്നവർക്ക് മുൻപിൽ ചിരിച്ചു നിന്നു.

വേണിയുടെ കല്യാണം കൊട്ടും കുരവയും ആട്ടവും പാട്ടുമായ് ആർഭാടമായ് കഴിഞ്ഞു . നാടടച്ച് സദ്യയും നടത്തി. അകം നീറിയത് പുറത്തറിയിക്കാതെ ഞാനും, വീട്ടുകാരം മനോഹരമായി വേണിക്കു മുൻപിൽ നിറഞ്ഞാടി. വരൻെറ കാറിൽ അവൾ ദൂരേക്ക് പോകുന്നത് ഹൃദയം തകർന്ന വേദനയിലും അമ്മക്കൊപ്പം ഞാൻ നോക്കി നിന്നു. കൃഷ്ണനുണ്ണി... മുടിക്കാൻ ജനിച്ച സന്തതി, കഴിവുകെട്ടവൻ അച്‌ഛൻ ഒരു മാത്രയെങ്കിലും പറഞ്ഞുകാണും... പറഞ്ഞാലും തെറ്റില്ല, അർഹിക്കുന്നു ഞാൻ.

എല്ലാം അന്യമായിരിക്കുന്നു പിറന്ന നാടിനെ വിട്ടു പോകാൻ മനസ്സ് അനുവതിക്കുന്നില്ല. പക്ഷേ പോകാതിരുന്നാൽ.. ഇഞ്ചിഞ്ചായ് ഇവിടെ ഇങ്ങനെ.. കഴിയില്ലതിന്..
വണ്ടി എത്തിയട്ടുണ്ട് ദൂരെ എവിടെയെങ്കിലും പോയി ബാക്കിയുള്ള പണത്തിന് കുറച്ച് സ്ത്ഥലം വാങ്ങണം, ഒന്ന് എന്ന് തുടങ്ങണം ജീവിതം... വേണിക്ക് മുൻപിൽ ഇനി എത്തുന്നത് സർവ്വവും തിരിച്ചു പിടിച്ചതിന് ശേഷമായിരിക്കണം. കൃഷ്ണനുണ്ണി മനസ്സിൽ പറഞ്ഞു. വണ്ടി പതിയെ നീങ്ങുകയാണ്. അമ്മയുടെ കണ്ണുകളിൽ നിറയുന്ന കടലുണ്ട്. എൻെറ ചുമരിലേക്ക് ചേർത്തിരുത്തി ഞാൻ , ആ പാവം കരയുന്നുണ്ടായിരുന്നു അച്ചൻ പാതിയറ്റ ജീവനുമായ് മുൻസീറ്റിൽ വിദൂരതയിലേക്ക് കണ്ണ് എറിഞ്ഞ് ഇരിക്കുകയാണ്. ഡ്രെവർ പതിയെ ചോദിച്ചു എങ്ങാട്ടാണ്..? എനിക്ക് മറുപിടിയില്ലായിരുന്നു. വ്യക്തമായ് പറയാൻ ഒരു സ്തഥലമറിയാത്തവന് എന്തു മറുപിടിയാണ് ഉണ്ടാകുക.. ടൗണിലേക്ക്... പറഞ്ഞ് ഞാനൊഴിഞ്ഞു. ആൽത്തറക്ക് അടുത്തെത്തിയപ്പോൾ തെങ്ങിൻ തോപ്പ് ഓർമ്മയിൽ വന്നു അങ്ങു നോക്കാൻ മനസ്സു വന്നില്ല. പോക്കറ്റിൽ തലേന്ന് വാരിയിട്ട അവിടുത്തെ മണ്ണ് കുറച്ച് പുറത്തെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ച് വിങ്ങിപ്പൊട്ടി കൃഷ്ണനുണ്ണി പറഞ്ഞു തിരിച്ചു വരും ഞാൻ നിന്നെ സ്വന്തമാക്കാൻ... വണ്ടി പുകമറകൾ തീർത്ത് യാത്രയായ്... പിന്നിൽ തെങ്ങിൻ തോപ്പിൽ കൃഷ്ണനുണ്ണിയുടെയും വേണിയുടെയും ബാല്യമുറങ്ങുന്ന മണ്ണ് അവൻെറ തിരിച്ചു വരവിനായ് ഋതുക്കളെണ്ണിത്തുടങ്ങി

.......അഭിലാഷ് ......

Tuesday, June 10, 2014

സാരഥി


4 June 2014 at 00:19

സുന്ദര സ്വപ്നങ്ങൾ തൻ നിറമെഴും
വരവിനായ് വാതായനങ്ങൾ തുറന്ന്
അകലെ വെണ്ണിലാവിൻ വെൺമയെ
കണ്ണിനാൽ മാടിവിളിച്ചടുത്തിരുത്തും
എങ്ങോ എനിക്കൊത്തു താരകത്തിൻ
എണ്ണം കുറിക്കും മനസ്സുകളെ...
ഇനിമയങ്ങാൻ നേരമായ് ഇമവെട്ടാതെ
കാക്കണം കണ്ണുകൾ കൊണ്ട് ഈ
രാവിലെങ്കിലും കാണണം ഉറക്കത്തിൻ
വെൺചാമരം വീശി അണഞ്ഞിടും,
സുന്ദര സംവത്സരങ്ങളായ് വെൺപട്ടു
പുടവയും മുത്തുക്കുടകളും ആലവട്ടത്തിൻ
ആർദ്രമാം തലോടലും കൊണ്ടെന്നെ
വരവേറ്റ തേരിൻെറ സാരഥിക്കു മുന്നിൽ
കൂപ്പു കയ്യൊന്ന വച്ചു തൊഴുതെനിക്ക്
അകലേക്ക് മറയണം വാദ്യ മേള
ഘോഷത്തിൽ എൻ കിനാക്കാളൊത്ത്
ഉറങ്ങിയാനന്ദ നടനമായ് ചടുലമാം
ചുവടിനാൽ ആനന്ദധാരയായ് പുലരിതൻ മാറിലേക്ക് ഒഴുകിയെത്തണം പുഴപോലെ ശാന്തമായ് മലപോലെ ഹൃദ്യനായ്
അതിനു മാത്രമായ് മിഴികൾ പൂട്ടാതെ
കാത്തിരുപ്പിൻെറ കാവലാളായി ഞാനിരിപ്പൂ
ചേർത്തു വച്ചൊരാ രാവിനൊപ്പം താരകത്തെ
മായാതെ മറയാതെ മേഘത്തിലലിയാതെ
ഓടിമറയുന്നകൊള്ളിയാൻ മിഴികളാൽ
മുഖ ചേദസ്സുമായാതെ തൂ മഞ്ഞിലുരുകാതെ
യാമങ്ങൾ അകലുന്ന നേരത്തു തളരാതെ നീ
അണയുന്നൊരാ നേരം വരേക്കും കാവലായ്
നിന്നിടാം കാണിക്ക തന്നിടാം ഒരു മാത്ര
ഞാനൊന്നു കാണാൻ കൊതിച്ചിടും നിറമെഴും
സ്വപ്നത്തിൻ അരുമയാം സാരഥി....
അണയാൻ വൈകുന്നതറിയാതെ നിന്നെ ഞാൻ
ഇനിയെത്ര രാവുകൾ ഇതു പോലെ കാക്കണം

.......അഭിലാഷ് .......

നീർക്കുമിളകൾ


6 June 2014 at 09:35

നീർക്കുമിളകൾ പോൽ ആയിരുന്നു എൻെറ ആഗ്രഹങ്ങൾ , അല്പ പ്രാണനായ് ജനിക്കും ക്ഷണ മാത്രയിൽ മരണമടയും. ചിലപ്പോഴെല്ലാം ജനിയുടെ മടിയിൽ തന്നെ തലചായ്ച്ച് അവൻ ഉറങ്ങും. പക്ഷേ അവ സുന്ദരമായ കാഴ്ചകളാണ് എനിക്ക് സമ്മാനിക്കാറുള്ളത് . കുറേയേറെ സുന്ദരമായ ജീവിത വീക്ഷണങ്ങളൾ നൽകിയതിനൊപ്പം മുന്നോട്ടുള്ള ജീവിത വേഗതക്ക് ആക്കം കൂട്ടുവാനും അവയ്ക്കു കഴിഞ്ഞു. പ്രാരംഭത്തിൽ തന്നെ കൊഴിഞ്ഞു വീണ ചിലത് പഴുത്തിലയായ് മറ്റുള്ളവയെ നോക്കി വിതുബുന്നുണ്ടാവും. ഇനിയും മുള പൊട്ടിയിട്ടില്ലാത്ത നൂറു നൂറു പച്ചിലകളായ് ചിലർ ഉള്ളിലിരുന്ന് വീണ പഴുത്തിലകളെ നോക്കി ചിരിതൂകുന്നുമുണ്ടാകാം.! എന്നിരുന്നാലും സുഖമുള്ള നോവുകളും ഓർമ്മകളുമായ് അവ ഉള്ളിൽ അങ്ങനെ വർണ്ണക്കാഴ്ചകൾ മെനയുകയാണ്. നാളെ എന്ന നശ്വരതക്ക് ഉടലും മനസ്സും ചേർന്ന് രൂപം കൊടുത്ത സുന്ദരമായ കാൽപ്പനികത, ആഗ്രഹങ്ങൾ... ആദ്യമായ് ഞാൻ കണ്ട മാരിവില്ലിനും, പുൽ നാബിലെ പനിനീർ തുള്ളികൾക്കും, ഭൂമിയിലെ ഓരോ സുന്ദര കാഴ്ചകൾക്കും വർണ്ണം പകർന്ന മനസ്സിൻെറ സുന്ദര സൃഷ്ടി. ഒരു പക്ഷേ അവയില്ലായിരുന്നെങ്കിൽ ഞാൻ കണ്ട കാഴ്ചകളെല്ലാം വർണ്ണ രഹിതമായേനേ.. ആഗ്രഹങ്ങൾക്ക് നന്ദി , നിങ്ങളോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലുതാണ്. മൃതിയടഞ്ഞ ഒരു കുന്നോളം പോന്ന ആഗ്രഹങ്ങൾ എന്നിൽ ജന്മം കൊണ്ടിട്ടുണ്ട്. പക്ഷേ, വിഷാദത്തിൻെറ മിഴിക്കുടങ്ങളുമായി അവ എൻെറ കവിളുകളിൽ വീണൊഴുകിയട്ടില്ല. ആയിരം സൂര്യ ചന്ദ്രൻമാർ ഒന്നിച്ച് ഉദിച്ചുയർന്ന കാന്തിയുമായി പുത്തൻ ആഗ്രഹങ്ങൾ വിഷാദങ്ങളെ മുളയിലെ നുള്ളി എൻെറ ചൊടികളിൽ ശോഭയായ് പടർന്നു. ആഗ്രഹങ്ങളുടെ ചെപ്പ് ആയിരമായിരം പൊന്നോമനകളുടെ, കുഞ്ഞൻ ആഗ്രഹങ്ങങ്ങളുടെ അമ്മയായ് മനസ്സിൽ ഇന്നും നിലനിൽക്കുകയാണ്. മനസ്സിൻെറ മടിയിൽ പുത്തൻ കൈക്കുഞ്ഞുങ്ങളെ പെറ്റിട്ട് അവൾ എന്നെ വീണ്ടും അനന്ദമണിയിക്കുകയാണ്. അവൾക്ക നന്ദി....!!! അൽപ്പനാൾ ഇനി അവൾ വിശ്രമിക്കട്ടെ.... ഞാൻ പുത്തൻ ആഗ്രഹങ്ങൾ വിരിയിക്കാനുള്ള എൻെറ ആഗ്രഹങ്ങളെ അടക്കുകയാണ്....!!

സുപ്രഭാതം

.........അഭിലാഷ് ..... 

സൗഖ്യസാരാർഹൻ


8 June 2014 at 20:03

ദൂരെ... വസന്തം വിട്ടകന്ന് ഇലകൾ കൊഴിഞ്ഞ ചില്ലകളിൽ ഒരു വശം മിഴിനീർ തുള്ളികൾ കൊണ്ടും മറുവശം സന്തോഷ മണികൾ കൊണ്ടും കോർത്ത് കെട്ടിയ കയിറിൽ ഓർമ്മകൾ ഊഞ്ഞാല ഒരുക്കിയിട്ടുണ്ട്. കാലത്തിൻെറ കൈകൾ എന്നെ അതിൽ ഊഞ്ഞാല ആട്ടുകയാണ്. ഒരോ ആന്തോലനത്തിലും സിരകളിലേക്ക് ഒരു വശത്ത് നിന്നും സുഖവും മറുവശത്തു നിന്നും ദുഃഖവും അരിച്ചുകയറുന്നുണ്ട്. ഹൃദയമാണ് സംഗമ ഭൂമി സുഖ ദുഃഖ സമ്മിശ്രമായ അനുഭൂതികൾ കൊണ്ട് മെയ്യും മനസ്സും നിറയുകയാണ്. ഹൃദയ ധമനികളുടെ മിടിപ്പ് ഒരു വശം അപതാളം കൊട്ടി മുറിവേൽപ്പിക്കുബോൾ,മറുവശം പഴമയുടെ കുളിർ കൊണ്ട തെന്നലായ് തൻെറ ഭാഗം ആനന്ദ ഗേഹമാക്കുകയാണ്. രണ്ടു വശങ്ങൾ തമ്മിലുള്ള വൈധർമ്മ്യം ആണ് എന്നിലെ നന്മ തിന്മകളുടെ ആകെ തുക. കാലം എനിക്കു വരുത്തിയ നിശ്ചേഷ്ടതാ ഭാവത്തിന് ദുഃഖത്തിൻെറ വശത്തിനുള്ള പങ്ക് എത്രത്തോളമാണോ അത്രത്തോളം തന്നെയാണ് അവൻ എനിക്ക് നൽകിയ അഖണ്ഡസച്ചിദാനന്ദസ്വരൂപി ഭാവത്തിനുമുള്ള പങ്ക്. ഒരു വശം, സുഖത്തിൻ വശം അവൻ നിരഞ്ജനനാണ്. എൻെറ ചിന്തകൾക്ക് സാധകബാധകങ്ങൾ ആയതും അതേ രണ്ടു വശങ്ങൾ തന്നെ. ആ വശങ്ങളുടെ പ്രഭാവത്തിൻ അധിക്യത്താൽ ചിന്താശതക്ഷുഭിതനായ് ഞാൻ മാറിയട്ടുണ്ട്. അവയെന്നിൽ നിറച്ച വിവിധങ്ങളായ വികാരസ്തോമങ്ങളിൽ പെട്ട് നിർജീവമായതും, ആനന്ദമണിഞ്ഞതുമായ രാപ്പകലുകൾ ഒരു പാടുണ്ടായിട്ടുണ്ട് ജീവിതത്തിൽ. അതിൽ കൂടുതലും അഴലും അമർഷവും ഭേരിപ്രണാദം ഇട ചേർത്തിരുന്ന നിമിഷങ്ങളായിരുന്നു ഓർമ്മകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. എല്ലാം പേറിയുള്ള ഹൃദയത്തിൻെറയും ശരീരത്തിൻെറയും കാരാധിവാസത്തിന് കാലം ഈ ആന്തോലനത്തിന് ഒടുവിൽ സൗഖ്യസാരാർഹ സ്ഥാനം നൽകി ആധരിക്കട്ടെ...!

.........അഭിലാഷ്......

യാത്ര


7 June 2014 at 20:43

വലതു കാൽ ഇടതു കാലിനെയാണോ ഇടതു കാൽ വലതു കാലിനെയാണോ പിൻ തുടർന്നതെന്നറിയില്ല, യാത്ര തുടങ്ങിയട്ട് കാലം കുറേയേറയായി. പിന്നിട്ട വഴികളിൽ അലയൊലികൾ മങ്ങിയ സന്തോഷങ്ങക്കടലിനൊപ്പം ആർത്തിരബി പെയ്തു തോർന്ന ദുഃഖങ്ങളുടെ വിനാശ ഭൂമിയും ദൃശ്യമാണ്. നിമിഷങ്ങളെണ്ണാൻ മറന്ന മനസ്സാം ഘടികാരത്തിൽ മറവിയുടെ മാറാലമകൾ ഇടം പിടിച്ചിട്ടുണ്ട്. ചേതനയിൽ ബാക്കിയായ ഒരു പിടി നല്ല ഓർമ്മകൾ മാത്രമാണ് ഇത്ര നാൾ ജീവിതത്തിലെ മുതൽക്കൂട്ട്. ഇന്നതും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. വാക്കുകളിലെ വശ്യത മഷി വറ്റിയ പേനത്തുബിൽ നിന്ന് വികൃതമായ് കടലാസിൻ തുബിൽ തെറ്റിത്തെറിച്ച് വീഴുന്നുണ്ട്. പണ്ട് ആയിരമായിരം വർണ്ണ കൊട്ടാരങ്ങൾ തീർത്ത വിരലിലെ മഷിത്തണ്ട് ഇന്ന് മോക്ഷം കാത്തു കിടക്കുകയാണ്. പറയുവാനോ എഴുതുവാനോ ബാക്കിയുള്ളത് തെക്കേപ്പറബിൽ എനിക്കായ് ബാക്കിയാകുന്ന നാട്ടുമാവിൻെറ ചില്ലകൾ മാ്രമാണ്, വിരൽ തുബിൽ അവൻെറ ഓർമ്മ വിറയായ് പടരുകയാണ് എൻെറ ഓരോ കാൽ ചുവടുകളിലും. ഇനിയും എത്ര കാതം നടക്കണം... എന്നിൽ കാലമോ സമയമോ തീർത്ത തിമിരത്തിൻെറ മറപറ്റി കാല നൗക എന്നെ തേടിയെത്തുബോൾ അകക്കണ്ണുകളിൽ അവൻെറ രൂപം ഒരു കൽപ്പന ആയെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ. ഇനി ഒരു ഋതുക്കളെയും കണാൻ ഇല്ല, അവരുടെ മടിയിലുറങ്ങാനും. എങ്കിലും അവസാനമായ് ഞാൻ വീണുറങ്ങുന്നത് ആരുടെ മടിയിൽ?, ആ കൗതുകം സിരകളിൽ ലഹരിയായ് ഒഴുകുന്നുണ്ട്...! ജീവിതം പാതിവഴിതന്നെയോ പിന്നിട്ടിരിക്കുന്നത്. എൻെറതായി എന്ന് പറയാൻ ബാക്കിയാകുന്നത് ചിതലരിച്ച ഒരു പിടി വൃണമുണങ്ങാത്ത ഓർമ്മകൾ മാത്രമാണ്..! ആ ഓർമ്മകളിൽ തഴുകലായ് എത്തുന്ന സ്നേഹരൂപന് ബാക്കിയാകുന്ന മനസ്സിൻെറ നന്മയും ഹൃദയത്തിൻെറ വിശുദ്ധിയും കാണിക്ക നൽകണം. അങ്ങ് വിദൂര സ്വപ്നമായ് എൻെറ രാത്രികൾക്ക് തിളക്കമേകിയ നക്ഷത്രക്കൂട്ടങ്ങളിൽ ഒന്നായ് മാറാൻ അതുതകട്ടെ...! കണ്ണു ചിമ്മുന്ന താരകങ്ങളിൽ ഒന്നായ് മാറി എൻെറ യാത്ര അവസാനിക്കട്ടെ....

.........അഭിലാഷ് ........