ഏഴര ശനിയും കണ്ടക ശനിയും , ഏഴാം വയസ്സുമുതൽ കണ്ടതാണ് കൃഷ്ണനുണ്ണി ഈ പറഞ്ഞ സാതനങ്ങളെ പലകയിൽ നിരത്തിയ കുഞ്ഞൻ കരുക്കളായ്. ബുധനും ശുക്രനും വിളിപ്പാടകലെയുണ്ടന്ന് പറഞ്ഞ നാട്ടുകാർ പലപ്പോഴും അറിഞ്ഞിരുന്നില്ല അവൻെറ വീട്ടിൽ അടുപ്പു കത്തിയ നാളുകൾ വിരലിലെണ്ണാൻ മാത്രമെന്ന്. കാലാകാലങ്ങളായ് പകർന്നു കിട്ടിയ സിദ്ധിയെ തനിക്കു വയ്യ ഈ ദാരിദ്രം മാത്രം നൽകുന്ന വിഴുപ്പുകെട്ട് ചുമക്കാൻ എന്ന് പറഞ്ഞ് മകൻ അക്ഷേപിക്കുന്നതു കാണുബോൾ അച്‌ഛൻ മണികണ്ഠൻെറ കണ്ണുകൾ നിറയും. മകൾ കൃഷ്ണവേണിക്ക് കല്യാണ പ്രായം അടുത്തു വരികയുമാണ്. ആകെയുള്ള വരുമാനം എന്നു പറയുന്നത് ആൽത്തറക്ക് അപ്പുറം പുഞ്ചയോട് ചേർന്നുള്ള അൻപത് സെൻെറ് തെങ്ങിൻ തോപ്പിൽ നിന്നു കിട്ടുന്ന നാളികേരങ്ങളാണ്, അവിടത്തെ സ്ത്ഥിതയാണങ്കിൽ മണ്ടരിയുടെ ഗുണ്ടാ വിളയാട്ടവുമാണ്. കൃഷ്ണവേണി.. പടിക്കാൻ മിടുക്കിയാണവൾ, പക്ഷേ നാട്ടു കാരുടെ ദശാകാലങ്ങൾ കൃത്യമായ് ഗണിച്ച് നോക്കി പറഞ്ഞിരുന്ന മണികണ്ഠന് സ്വന്തം മക്കളുടെയോ കുടുംബത്തിൻെറയോ ഭാവി മാത്രം ഗണിച്ചറിയാൻ കഴിയാതെ പോയി. പത്താം ക്ലാസ്സിനപ്പുറം പഠനം അവൾക്ക് വിധിച്ചിരുന്നില്ല, ധാരിദ്രമോ അച്ചൻ നിരത്തിയ കവടിയിലെ ഗ്രഹങ്ങളുടെ അനിഷ്ട ലക്ഷണങ്ങളോ അവളുടെ പഠിപ്പ് അതോടെ നിർത്തിച്ചു.അവളുടെ അടഞ്ഞ തേങ്ങലുകൾ ആ നാലു ചുവരുകൾക്കുള്ളിൽ കാലം മറച്ചു. മകൻ കൃഷ്ണനുണ്ണി ഇല്ലായ്മയിലും പൊരുതി നേടിയ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായ് നാളിതുവരെ അലഞ്ഞിട്ടും ജോലിയൊന്നും ആയതുമില്ല. കാലം അങ്ങനെ കടന്നു പോകുകയാണ്. പെങ്ങൾ, വീട്, കുടുബം... കൃഷ്ണനുണ്ണി മുഴുവൻ സമയവും ഈ ചിന്തയും പേറി നടക്കുന്നവനാണ്. ലിസ്റ്റിൽ പേരുണ്ട് അതുകൊണ്ട് തന്നെ സർക്കാർ ജോലി ഒന്ന് ഏകദേശം ശരിയായ മട്ടാണ്. അതും പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടരുകയാണ് അവൻ. പാടവരബിൻെറ കൈവഴികളിലൂടെ സൈക്കിൾ ചവിട്ടി എത്തുന്ന പോസ്റ്റുമാൻെറ കൈകളിൽ തൻെറ ജീവിതം മാറ്റിമറിക്കുന്ന കടലാസു കവർ സ്വപ്നം കണ്ട് ആ പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുകയാണവൻ.
കാലം കടന്നു പോകുന്നത് പാതിമണ്ണിട്ട് കൊടി കുത്തിയ വിളനിലങ്ങളുടെ എണ്ണങ്ങളായ് കൃഷ്ണനുണ്ണി അറിയുന്നുണ്ട്. തൻെറ അബത് സെൻറിൽ നോട്ടമിട്ട് പത്രോസു മാപ്പിള നടക്കുന്ന വിവരം കൃഷ്ണനുണ്ണിക്ക് നന്നായ് അറിയാം, ഒരിക്കലയാൾ അതിനുള്ള വില തന്നോട് തുറന്നു പറഞ്ഞതുമാണ്. കൂലിപ്പണി ചെയ്യാൻ ദുര അനുവതിക്കാത്തതിനാൽ കൃഷ്ണനുണ്ണി ആകെ ധർമ്മ സങ്കടത്തിലുമാണ്. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന് മുൻപ് വേരിറക്കി പിടിച്ചു നിൽക്കണം. പെങ്ങൾ കൃഷ്ണ വേണിക്ക് വിവാഹാലോചനകൾ ഒരു പാടു വരുന്നുണ്ട്. മാമൻ കൊണ്ടു വന്ന ആലോചന അൽപം നല്ല കൂട്ടരുടേതാണ്, ചെറുക്കൻ സർക്കാർ ജോലിക്കാരനും ഇതു നടന്നാൽ അവളെങ്കിലും രക്ഷപ്പെടും. പക്ഷേ സ്ത്രീ ധനം... പത്തായത്തിൽ പതിരു മാത്രം ബാക്കിയുള്ളവന് വിഭവ സമൃദ്ധമായ ഊണിന് എന്തു സാദ്ധ്യത അല്ലേ..? പക്ഷേ അവൾ ഒരു പാട് ആഗ്രഹിച്ചതാണ്.. ഇത് എങ്ങനെയെങ്കിലും നടത്തണം, കൃഷ്ണനുണ്ണി മാധവൻ മാമനോട് ചെറുക്കൻ വീട്ടുകാരോട് സംസാരിക്കാൻ പറഞ്ഞയച്ചു.
അങ്ങനെ കല്യാണം ഏകദേശം വാക്കാൽ പറഞ്ഞുറപ്പിച്ചു. നിശ്ചയം വരുന്ന ചിങ്ങത്തിൽ, അടുത്തൊരു ദിനം നോക്കി വിവാഹവും നടത്താൻ ധാരണയായി. പറഞ്ഞ പണ്ഡവും പണവും എങ്ങനെ സമയത്തുണ്ടാക്കും എന്ന അമ്മയുടെ ചോദ്യത്തിന് മുൻപിൽ കൃഷ്ണനുണ്ണിക്ക് പറയാനുള്ള മറുപിടി സുദീർഘമായ ഒരു നെടുവീർപ്പ് മാത്രമായിരുന്നു. അവർക്കു മുൻപിൽ കാലം കടഞ്ഞാൺ വിട്ട കുതിര പോലെ വേഗത്തിൽ യാത്രയായി.
വായ്പ മേടിച്ചും എല്ലു മുറിയെ പണിയെടുത്തും പണം കണ്ടെത്തി ഒരു തരത്തിൽ അങ്ങനെ വിവാഹ നിശ്ചയവും കഴിച്ചു കൂട്ടി. ഇനി പതിനേഴ് നാളുകൾ... പണം, പണം കൃഷ്ണനുണ്ണി ഊണിലും ഉറക്കത്തിലും മനിസ്സിനെ നെരിപ്പോടായ് എരിച്ചത് ആ ചിന്തകൾക്കായ് മാത്രം. അവസാനം പത്രോസ് മാപ്പിള തന്നെ അവൻെറ മനസ്സിൽ വന്നുനിന്നു. ഇത്രകാലം ഉൗട്ടിയ കൈകൾ, ആ തെങ്ങിൻ തോപ്പിൽ എൻെറ, വേണിയുടെ ബാല്യം ഉറങ്ങി കിടപ്പുണ്ട്. ദാരിദ്രത്തിൻെറ കൈപ്പു നീർ കുടിച്ചപ്പോളും അതിൻെറ മാറിൽ ഞങ്ങൾ ഓടിമറഞ്ഞതിൻെറ നനുത്ത പാടുകൾ കാലം മൂടിയിട്ടിട്ടൂണ്ട്. അതന്യമാകുന്നു.. ദൂരെ നിന്നൊന്ന് കാണുവാൻ പോലുമാകാതെ ചിലപ്പോൾ വെട്ടി മുറിച്ച് മാപ്പിള ഒരു കച്ചവടക്കാരൻെറ ലാഘവത്തോടെ അതിനെ മറിച്ച് മറിച്ച് പല കൈകളിൽ എത്തിക്കും. ഇനിയൊരിക്കലും തിരിച്ചു പിടിക്കാൻ ആകാത്ത വിധം..കണ്ണുകൾ അറിയാതെ നിറഞ്ഞു പോയ്. പക്ഷേ വേണിയെ വിചാരിച്ചപ്പോൾ....
അമ്മയോടും അച്ചനോടും സംസാരിച്ച് ആധാരം ചെയ്യിച്ചു.വേണിയുടെ ആഗ്രഹം, ഭാവി അതു മാത്രമായിരുന്നു മുന്നിൽ. മാപ്പിള എന്തോ സ്വർഗ്ഗം ലഭിച്ച സന്തോഷത്തിലായിരുന്നു. പക്ഷേ ചെറുക്കൻ വീട്ടുകാർ പറഞ്ഞ പണത്തിന് ഇനിയും കുറച്ചു കൂടി പണം ആവശ്യമാണ്. പരസ്പരം നോക്കി ഇരുന്ന് അച്ചനും അമ്മയും കൃഷ്ണനുണ്ണിയും ഉറക്കം തിരഞ്ഞ രാവിൽ തൻെറ മുറിയിൽ കൈ എത്തിപ്പിടിക്കാവുന്ന ദൂരത്ത് ഉള്ള വിവാഹമെന്ന മധുര ദിനത്തെ ഏതു പെണ്ണും കിനാവു കാണും പോൽ കണ്ട് സ്വപ്നങ്ങൾ നെയ്ത തഴപ്പായയിൽ, ജീവിതത്തിലാദ്യമായ് അവൾ മതിമറന്നുറങ്ങുകയായിരുന്നു. കൃഷ്ണനുണ്ണിയുടെ ഉള്ള് പിടക്കുന്നുണ്ടായിരുന്നു, അകെയുള്ള വീടും നഷ്ടമാകുകയാണ് എന്ന സത്യം അവൻ മനസ്സിലാക്കിയിരിക്കുന്നു. പറയാൻ ധൈര്യമില്ലാത്തതിനാൽ അവൻ അതൊന്നും ആരോും പറഞ്ഞതുമില്ല. ഒരു രാലു കൂടി സമാധാനമായ് മറ്റുള്ളവർ ഉറങ്ങാൻ അവൻ എല്ലാം ഉള്ളിലൊതുക്കി, നക്ഷത്രങ്ങളെ അലക്ഷ്യമായ് എണ്ണി ഉറങ്ങാതെ രാവുറങ്ങി.
രണ്ടു ദിനങ്ങൾ, ആ ചിന്ത നെഞ്ചിൽ ആസുരതാളമായ് കൊട്ടി കയർക്കുകയാണ്... പത്രോസ് മാപ്പിള തന്നെ ശരണം മറ്റൊരാളെ തേടിപ്പിടിക്കുക അസാദ്യം തന്നെയാണ്, സമയം അത്രമാത്രമേ ബാക്കിയുള്ളു... ഒടുക്കം അതും നഷ്ടമായിരിക്കുന്നു ശുക്രനും,സൂര്യനും, രാഹു, കേതുവിനും പിഴച്ചോ... എന്തിനവരെ പറയുന്നു. കഴിവു കെട്ട മക്കൾ അച്ചനമ്മമാർക്ക് ഒരു ഭാരമാണ്..,കൃഷ്ണനുണ്ണി പറയാതെ പറഞ്ഞു പോയ്.. ജന്മം തന്നവർക്ക് ആറടി മണ്ണു പോലും ചേർത്തു വയ്ക്കാൻ കഴിയാത്തവൻ.. കൃഷ്ണനുണ്ണി വിങ്ങിപ്പൊട്ടി... തൊട്ടിയിലെ വെള്ളം തലവഴി കോരിയൊഴിച്ച് അവൻ ചാരത്തുവന്നവർക്ക് മുൻപിൽ ചിരിച്ചു നിന്നു.
വേണിയുടെ കല്യാണം കൊട്ടും കുരവയും ആട്ടവും പാട്ടുമായ് ആർഭാടമായ് കഴിഞ്ഞു . നാടടച്ച് സദ്യയും നടത്തി. അകം നീറിയത് പുറത്തറിയിക്കാതെ ഞാനും, വീട്ടുകാരം മനോഹരമായി വേണിക്കു മുൻപിൽ നിറഞ്ഞാടി. വരൻെറ കാറിൽ അവൾ ദൂരേക്ക് പോകുന്നത് ഹൃദയം തകർന്ന വേദനയിലും അമ്മക്കൊപ്പം ഞാൻ നോക്കി നിന്നു. കൃഷ്ണനുണ്ണി... മുടിക്കാൻ ജനിച്ച സന്തതി, കഴിവുകെട്ടവൻ അച്‌ഛൻ ഒരു മാത്രയെങ്കിലും പറഞ്ഞുകാണും... പറഞ്ഞാലും തെറ്റില്ല, അർഹിക്കുന്നു ഞാൻ.
എല്ലാം അന്യമായിരിക്കുന്നു പിറന്ന നാടിനെ വിട്ടു പോകാൻ മനസ്സ് അനുവതിക്കുന്നില്ല. പക്ഷേ പോകാതിരുന്നാൽ.. ഇഞ്ചിഞ്ചായ് ഇവിടെ ഇങ്ങനെ.. കഴിയില്ലതിന്..
വണ്ടി എത്തിയട്ടുണ്ട് ദൂരെ എവിടെയെങ്കിലും പോയി ബാക്കിയുള്ള പണത്തിന് കുറച്ച് സ്ത്ഥലം വാങ്ങണം, ഒന്ന് എന്ന് തുടങ്ങണം ജീവിതം... വേണിക്ക് മുൻപിൽ ഇനി എത്തുന്നത് സർവ്വവും തിരിച്ചു പിടിച്ചതിന് ശേഷമായിരിക്കണം. കൃഷ്ണനുണ്ണി മനസ്സിൽ പറഞ്ഞു. വണ്ടി പതിയെ നീങ്ങുകയാണ്. അമ്മയുടെ കണ്ണുകളിൽ നിറയുന്ന കടലുണ്ട്. എൻെറ ചുമരിലേക്ക് ചേർത്തിരുത്തി ഞാൻ , ആ പാവം കരയുന്നുണ്ടായിരുന്നു അച്ചൻ പാതിയറ്റ ജീവനുമായ് മുൻസീറ്റിൽ വിദൂരതയിലേക്ക് കണ്ണ് എറിഞ്ഞ് ഇരിക്കുകയാണ്. ഡ്രെവർ പതിയെ ചോദിച്ചു എങ്ങാട്ടാണ്..? എനിക്ക് മറുപിടിയില്ലായിരുന്നു. വ്യക്തമായ് പറയാൻ ഒരു സ്തഥലമറിയാത്തവന് എന്തു മറുപിടിയാണ് ഉണ്ടാകുക.. ടൗണിലേക്ക്... പറഞ്ഞ് ഞാനൊഴിഞ്ഞു. ആൽത്തറക്ക് അടുത്തെത്തിയപ്പോൾ തെങ്ങിൻ തോപ്പ് ഓർമ്മയിൽ വന്നു അങ്ങു നോക്കാൻ മനസ്സു വന്നില്ല. പോക്കറ്റിൽ തലേന്ന് വാരിയിട്ട അവിടുത്തെ മണ്ണ് കുറച്ച് പുറത്തെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ച് വിങ്ങിപ്പൊട്ടി കൃഷ്ണനുണ്ണി പറഞ്ഞു തിരിച്ചു വരും ഞാൻ നിന്നെ സ്വന്തമാക്കാൻ... വണ്ടി പുകമറകൾ തീർത്ത് യാത്രയായ്... പിന്നിൽ തെങ്ങിൻ തോപ്പിൽ കൃഷ്ണനുണ്ണിയുടെയും വേണിയുടെയും ബാല്യമുറങ്ങുന്ന മണ്ണ് അവൻെറ തിരിച്ചു വരവിനായ് ഋതുക്കളെണ്ണിത്തുടങ്ങി
.......അഭിലാഷ് ......
No comments:
Post a Comment