തീരങ്ങൾക്ക് അക്കരെ കുന്നിൻെറ നെറുകിൽ ചില്ലകൾ കരിഞ്ഞ് ഹരിതകം മാഞ്ഞ കുഞ്ഞ് മാമരം. വസന്തം അവനെ വിട്ടൊഴിഞ്ഞിട്ട് നാളിന്നേക്ക് കുറച്ചേറെയായിരിക്കുന്നു. അവൻെറ ചില്ലകളിൽ തൂങ്ങി ആടിയിരുന്ന ആറ്റക്കിളിക്കൂടുകളിൽ കാലം ജീവൻെറ കണിക തിരഞ്ഞ് കടന്നു പോയിട്ടുണ്ടാകാം..! ശാന്തമായ് കാറ്റിലാടുന്ന ആ കൂടുകളിൽ പണ്ടെങ്ങോ കേട്ട ചിറകടിയൊച്ചയുടെ അലയൊലികൾ കാലം തിരിച്ചറിഞ്ഞിരിക്കാം. ചിറകു കരിഞ്ഞ കുഞ്ഞാറ്റകളുടെ വിഷമ ഗന്ധം അവിടെ നിറഞ്ഞു നിന്നതു കൊണ്ടുമാകാം കാലം തെല്ലൊന്ന് എത്തി നോക്കി കടന്നു പോയത്. ഒരിക്കൽ വർണ്ണമായിരുന്നു അവൻ. പുലരിക്ക്, പ്രകൃതിക്ക് അവനിൽ കൂടേറിയ കുഞ്ഞാറ്റകൾക്ക്. ഇലൾ കരിഞ്ഞ ചില്ലകൾക്ക് അച്ചനായ് വസന്തം അവനോട് ചേർന്നു നിന്നിരുന്നു. ഇളം കാറ്റ് അവനെ ആർത്തു പുൽകിയ നാളുകൾ, ഹിമകണം അവൻെറ നിർമ്മലത്തളിർ ഇതളുകളിൽ സ്വയം മറന്നുറങ്ങിയിരുന്ന നാളുകൾ, എല്ലാം എല്ലാം കാലത്തിൻെറ കുത്തൊഴുക്കിൽ പെട്ട്. ദൂരെയെങ്ങോ മറഞ്ഞിരിക്കുന്നു. കരിഞ്ഞ ഉടലിൽ കത്തിവയ്ക്കാൻ മലമുകളിൽ ആരും എത്താതെ കാലം തന്നോരനുഗ്രഹത്തിൽ, ഒരു തരത്തിൽ അതൊരു ശാപം എന്ന് ദീർഘ നിശ്വാസത്തോടെ മനസ്സിൽ പറഞ്ഞ്, തൻെറ വിധി പ്രതീക്ഷിച്ച് നിൽക്കയാണവൻ..! ഇത്രനാൾ കാലടിയിലെ മണ്ണൊലിച്ചു പോകാതെ തന്നെയും മലമടക്കുകളെയും കാത്ത പ്രകൃതിയുടെ വരദാനം, മോക്ഷം കാത്ത് കിടക്കുകയാണ്.കാലത്തിൻെറ മഴു അവൻെറ മേൽ മോക്ഷമായ് വന്നു വീഴുന്നതിന് കാതാേർക്കയാണ്. ബലിഷ്ടമായ അവൻെറ കരങ്ങൾക്ക് ഇനിയും മണ്ണിനെയും മലമടക്കുകളെയും കാക്കാൻ കരുത്തുണ്ടാവട്ടെ എന്ന പ്രർത്ഥനയിൽ നമുക്ക് രാപ്പകലുകൾ തള്ളിനീക്കാം..!
''
ഒരു മരമെങ്കിലും ബാക്കി നിർത്തൂ
വരും പുലരിക്കു വർണ്ണമാകാൻ
ഒരു മരമെങ്കിലും ബാക്കി നിർത്തൂ
ഇനിവരും ജന്മങ്ങൾശ്വസിച്ചിരിക്കാൻ
ഒരു മരമെങ്കിലും ബാക്കി വയ്ക്കൂ
നിന്നിലെന്നിൽ ജീവിതം താങ്ങി-
നിർത്താൻ
''
............അഭിലാഷ് ...........
No comments:
Post a Comment