20 July 2014 at 08:03
അടുക്കും തോറും അകന്നു പോകയായിരുന്നു ഞാന്‍. നീര്‍ക്കുമിളകളില്‍ നിന്നും, പുഴയുടെ കൈതൊട്ട കാറ്റിന്‍റെ കൈകളില്‍ നിന്നും. കാറിന്‍റ കലികണ്ട്, കോളിന്‍റെ സുഖമറിഞ്ഞ്, മഞ്ഞിന്‍റെ കുളിരറിഞ്ഞുറങ്ങിയ മണല്‍ത്തിട്ടകളില്‍ നിന്നും. തീക്ഷണമായ വേനലിന്‍റെ മാറ്റുരച്ചു നോക്കിപ്പെട്ടത് പൊള്ളിയ കായല്‍ കരയിലെ മണലിന്‍റെ മാറില്‍ മുഖമമര്‍ത്തിയുറങ്ങിയ വെള്ളാരം കല്ലിന്‍റെ നെഞ്ചത്തിലാണ്. യാതനകളുടെ തേരിലേറിയെത്തിയ വെണ്‍മയുടെ രാജകുമൊരനെ വരവേറ്റത് വേനലിന്നതിപന്‍റെ വേറിട്ട രൂപമാണ്. തീഗോളമായ് അവന്‍ ചാരത്തുനിന്ന് തന്‍റെ വെണ്‍മകളയാന്‍ സ്രമിച്ചു പരാജയപ്പെടുബോഴും കൂടുതല്‍ ശേഭയുള്ളതായ് മാറി വെള്ളാരം കല്ലിനുടല്‍. പുഴയുടെ പൊന്‍ പട്ടു പുടവക്കടിയില്‍ അവള്‍ വെണ്ണാരം കല്ലിന്‍റെ വെണ്‍മ മറച്ചു യാത്രയായി. വെയിലിന്‍റെ രശ്മികള്‍ ഊളയിട്ടിറങ്ങി പുഴയുടെ മാറിലേക്ക്, തിരയുന്നുണ്ടവന്‍ അടിത്തട്ടില്‍ എവിടയോ മണ്‍മറഞ്ഞ വെണ്ണക്കല്ലിന്‍ വീരപുത്രനെ.
അടുക്കും തോറും അകന്നു പോകയാണ് ഞാന്‍ പുഴമറച്ച വെണ്‍മയില്‍ നിന്നും, മനമറച്ച തിന്‍മയിലേക്ക്. ചുഴികള്‍ക്കെണ്ണം കൂട്ടാന്‍, ചിലവിന്ന് കൈകള്‍ നിറക്കാന്‍, പുഴയുടെ മാറിലെ സ്വര്‍ണ്ണത്തരികളെ അവളറിയാതെ അടര്‍ത്തിയെടുത്തു ഞാന്‍. വരിയായ് നിരത്തിയ വാഹനവ്യൂഹത്തിന് വായിലേക്ക് ഇരുബുകൈകളാല്‍ കോരി നിറച്ചു ഞാന്‍, അവളുടെ മാറുപറിച്ചെടുത്തൊരാ കണങ്ങളെ. നാടും നഗരവും വേഗം കൊണ്ടു കീഴടക്കി മലമടക്കിനിടയിലൂടെ... സമതല ഭൂവിലൂടെ കാതങ്ങള്‍ താണ്ടിക്കൊണ്ടെത്തിച്ച് മണിമാളികയും പണിതുയര്‍ത്തി. ഒരു രാജനായ് ഉറങ്ങാന്‍ കിടന്നപ്പോള്‍ കാതിലാരോ ശംഖു ചേര്‍ക്കുന്ന ശബ്ദം. പുഴയുടെ രോദനം! വിധിയുടെ താണ്ഡവം.!
അരുവിയുടെ നാഥമൊഴുകും നടുമുറ്റത്തിനായില്ല, കുയിലുപോല്‍ പാട്ടുതിര്‍ക്കും കോളാബിക്കുമായില്ല, ഞൊടിച്ചാല്‍ തിരികെടുത്തും വൈദ്യുത യന്ത്രങ്ങള്‍ക്കുമായില്ല, മനസ്സമാധാനത്തിന്‍റെ മാത്ര നല്‍കാന്‍. അരിപ്പ വായിലാക്കാതെ ബാക്കിവച്ച പുഴയുടെ സ്വര്‍ണ്ണമണികള്‍ നടുമുറ്റത്തു ചതഞ്ഞരയുന്ന രോദനം ചെവിയില്‍ തീക്കോലിട്ടു കുത്തും പുലരിയായ് അവതരിച്ചു. ചൂലിന്‍റെ തഴുകലാല്‍ തെന്നിമാറുന്ന തരികള്‍ക്കിടയില്‍ പഴയ വെള്ളാരം കല്ലിന് അരുണന്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ചുടുകട്ടയാക്കി മാറ്റി പാദങ്ങളെ കുത്തിതുളക്കാന്‍ പുഴയുടെ നെഞ്ചത്തിന്‍റെ ശാപവാക്കുകള്‍ പേറിയ കുഞ്ഞു മണല്‍ത്തരികളും ഇടയിലലയുന്നുണ്ടാകാം. അടുക്കും തോറും അകന്നു പോകയാണ് ഞാന്‍ വിധിയുടെ മൂര്‍ച്ചകൂട്ടും പുഴയുടെ കത്തിക്കു മുത്തമാകാന്‍.
ചാന്തിട്ടു തേച്ചു ഞാന്‍ മൂടിയെന്നാലും ഉള്ളിലിരുന്നവന്‍ വെള്ളം വലിച്ചു കയറ്റുന്നു. ജലമണികളോട് തന്‍റ അനുഭവമോതി ദൂതുവിട്ടവനെന്‍റെ പാപത്തിന്‍റ പങ്കു പറയുന്നു, എന്‍റെ പാപത്തിനാക്കം കൂട്ടാന്‍. വിധിയുടെ കണ്ണ് എത്തി നോക്കാതിരിക്കാന്‍, എറിയനില്‍ നിന്നും കോഴിക്കുഞ്ഞിനുടല്‍ നിറം പകര്‍ന്നു മറച്ച പോല്‍ നിറം പകര്‍ന്നിട്ടും, കാലം ആ നിറത്തിടയിലും ചികഞ്ഞു.. എന്‍റെ കള്ളത്തിന്‍ തൊണ്ടി മുതല്‍ എത്തിപ്പിടിക്കാന്‍. കാലാധിപന്‍റെ മുന്‍പില്‍ മാപ്പിനര്‍ഹനല്ലെന്നറിഞ്ഞു, ഇനി ശിക്ഷയുടെ കാത്തിരിപ്പാണ്. അടക്കും തോറും അകന്നു പോകയാണ് ഞാന്‍ വിധിയുടെ നേര്‍ത്ത പഴുതുകളില്‍ നിന്നും.
കഠിനമായ ശിക്ഷകളുടെ അളവ് വറ്റിവരണ്ട പുഴയുടെ മാഞ്ഞു പോയ മണല്‍ത്തരികള്‍ തന്‍ അളിവിനനുപാതമാണ്. തിട്ട കാണാതെ പോയ നനവിന്‍റെ നിര്‍വൃതിക്കനുസൃതമാണ്. പച്ചകാണാതെ പോയ അടിത്തട്ടിന്‍റെ ആവേശത്തിനളവുകോലാണ്. അരുണന്‍റെ കിരണങ്ങള്‍, പോയ് മറഞ്ഞ വെള്ളാരം കല്ലിനെ തിരഞ്ഞ ദിനരാത്രങ്ങള്‍ക്ക് സമാനമാണ്, മരണത്തിന് സമാനമാണ്! അകന്നു പോകയാണ് ഞാന്‍ രക്ഷയെന്ന ദ്വീപില്‍ നിന്നും ശിക്ഷയെന്ന കൂട്ടിലേക്ക്...!
.....അഭിലാഷ്.....