Friday, October 31, 2014

എന്‍റെ മൗനദേവതയ്ക്ക്.



ത്മാവാദ്യമായ് മന്ത്രിച്ചു, പ്രണയം... ഹൃദയസ്പര്‍ശികളായ ഗാനങ്ങള്‍ക്ക്
കാതുകളാദ്യമായ് കാതോര്‍ത്തു... പ്രഭാതങ്ങളില്‍ മഞ്ഞ്കൊ ഴിഞ്ഞുകൊണ്ടിരുന്നു, ഇലത്തലപ്പിലൂടെ മലര്‍ക്കുടങ്ങളിലേക്ക് പനിനീര്‍ തുള്ളികളൊഴുകിയെത്തി.  അരുണന്‍റെ ചുണ്ടിന് അവളുടെ ശോണിമ, പകലിന് പരിപൂര്‍ണ്ണ യവ്വനം. ഈറനണിഞ്ഞ കസവുചേലയുടെ കേശധാരമുരഞ്ഞു നിന്ന ഭാഗം, തുളസിക്കതിരിനടയിലൂടെ ചെത്തിപ്പൂവിന്‍റെ ഏറുനോട്ടം. വശ്യദേവതയുടെ ചുണ്ടിലെന്നും നിത്യമായ മൗനഭാവം ഇതിലും ഭംഗിയായ് അവളുടെ കണ്ണുകളിലെ നീലാഞ്ജനം. ഒരു പനിനീര്‍ പുഷ്പം വിടര്‍ന്നു നിന്നപോല്‍ മനോഹരം. വര്‍ണ്ണനകള്‍ക്കതീതമായ സുന്ദരതയുടെ തീക്ഷണഭാവം.

ചൊടികളില്‍ മൗനമണികള്‍. ഓടിയടുത്തൊരു വാക്കുമിണ്ടാന്‍ കൊതിക്കുബോള്‍ അത്രകണ്ട് ഓടിയകന്ന് കിതക്കുന്നൊരെന്‍ മനസ്സ്, ദ്രുവങ്ങള്‍ കൂട്ടിയുരസിയ വികര്‍ഷണ കാന്തിക വലയം. അബലത്തറയിലെ ആലിന്‍ മറവില്‍ ശബ്ദവും യുക്തിയും ശ്വാസതന്മാത്രകളും നിരനിരയായ് നിന്ന് തിരികെ വരാന്‍ മൊഴിയുന്നു. അവള്‍ക്കുമുന്നില്‍ വീര്‍പ്പുമുട്ടലുകള്‍ ബാക്കിവച്ച ഞാനുമുടലും. നാളുകള്‍ ഇരബിയകലുന്ന കടല്‍ കാറ്റുപോല്‍ അതിവേഗഗമനികള്‍. ഞാനോ അതിനെതിരേ നീന്തുന്ന കുഞ്ഞു കളിയോടവും. ഒരു തിരമാലയ്ക്കപ്പുറം അവള്‍ നിന്നു ചിരിക്കുബോള്‍ മോഹങ്ങള്‍ തുഴയെറുഞ്ഞു വിജയദൂരങ്ങള്‍ മനമളന്നു.

വാനബാടികളുടെ പാട്ടുകള്‍ക്ക് ജാലകങ്ങള്‍ മെല്ലെത്തുറന്നപ്പോള്‍ പൂവാകയുടെ ചില്ലയിലിരുന്ന് കണ്ണുരുട്ടി കഥപറയുന്നൊരബിളി. അവളോടുമൊഴിയൂ എന്‍റെ പ്രണയമെന്ന് പറയുബോള്‍ കുറുബന്‍ കുഞ്ഞനവന്‍ ഇലയിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും കളിതുടരും. നിശാശലഭങ്ങള്‍ സുഗന്ധികളുടെ മണവുമായി സുന്ദര സ്വപ്നങ്ങളിലേക്ക് ദൂതുപോവും,  തിരിച്ചെത്താന്‍ കണ്ണുകളടയാതെ കാത്തിരിക്കും ഉമ്മറപ്പടിയില്‍ മണ്‍ചിരാതുമായ് മുട്ടിയുരുമ്മിയിരുന്ന്. ചന്ദ്രനും ആകാശവും താരാഗണങ്ങളും എല്ലാമുറങ്ങുബോള്‍ അവള്‍ക്കായ് ഞാന്‍ ഇരുളിന്‍ മാറില്‍ കവിതകുറിക്കും. സുന്തര സ്വപ്നമെത്തി അതുവായിച്ചെനിക്ക് കൂട്ടിരിക്കുബോള്‍ അബലമുറ്റത്തെ അരയാല്‍ തറയിലേക്ക് ഞാനറിയാതെ ഞാനടുക്കും.




ഒടുവില്‍ ഞാന്‍ പകച്ചും ഭയന്നും മുഖം തുടുത്തും വിറച്ചും ഇടറിവീണ വാക്കുകളെ പിടിച്ചിരുത്തിഞെരിച്ചും അവളോട് ഇഷ്ടംപറഞ്ഞനാള്‍, ചിരിച്ചതില്ലവള്‍ കരഞ്ഞതോ തിരിച്ചൊന്നും പറഞ്ഞതോ ഇല്ല. അവളുടെ മൗനമെന്‍റെ ജീവനെടുത്തു പറക്കുബോളും അണിയറയില്‍ മനമുറക്കെപ്പറഞ്ഞു മൗനത്തിനര്‍ത്ഥം നിന്‍റെ മനസ്സിന്നു സ്വന്തം. ഇഷ്ടം ആകാശംമുട്ടെ മുളപൊട്ടിയതറിഞ്ഞു ഞാന്‍. ഒരുരാത്രി പകലാക്കാന്‍ ഒരുയുഗം തപം ചെയ്തപോല്‍ തോന്നി. ഇന്ന് മനം തുടിക്കുന്നില്ല, ചുണ്ടുകള്‍ വിറച്ചതില്ല പതിവു പോലെ അവളൊന്നും മൊഴിഞ്ഞതും. നാളുകള്‍ കഴിയും തോറും കൂടുതല്‍ അടുത്തു ഞങ്ങള്‍... ദിവസങ്ങള്‍ മാസങ്ങള്‍ പാതി വര്‍ഷം മുഴുമിപ്പിച്ച് കാലവും കൂട്ടുകൂടി.



ഒടുവില്‍ അവളുടെ വലതുകയ്യില്‍ കയറിപ്പിടിച്ചൊരുമറുപിടി പറയാല്‍ പറഞ്ഞപ്പോള്‍. ആ കണ്‍കള്‍ ആദ്യമായ് കലങ്ങി. ഒരു നീലക്കുപ്പിവളയുടഞ്ഞതായിരുന്നില്ലത് മറുപിടി പറയാന്‍ കഴിയാത്ത ജീവന്‍റെ മുറവിളിയാണെന്നതറിയാന്‍ ഒരു ദിനമധികം വേണ്ടിവന്നു. അവളെ തിരഞ്ഞു ഞാന്‍ ആ ആല്‍ത്തറയില്‍... നാളുകള്‍ , മാസങ്ങള്‍ വര്‍ഷങ്ങള്‍ അറിയില്ല.. വന്നതില്ലവള്‍ എന്നിലേക്കോ ആ അബലനടയിലേക്കോ.... എങ്ങോ നിന്ന് വന്ന് എങ്ങോ പറന്ന പൈങ്കിളിതന്‍  ഞാന്‍ മൂലമുടഞ്ഞ നീലക്കുപ്പിവളകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് നിലവിളിക്കുബോള്‍ മൗനമായ ആല്‍ത്തറക്കൊപ്പം അവളുമറിഞ്ഞിരിക്കും എത്ര ഞാന്‍ പ്രണയിച്ചിരുന്നുവെന്ന്.

 ..........അഭിലാഷ്...........

Wednesday, October 29, 2014

നാള്‍വഴികള്‍




നാള്‍വഴികള്‍ നാളുകള്‍ പിന്നില്‍ മറയ്ക്കുബോ-
ളോര്‍മ്മയില്‍ നോവു നിറയുന്നു
നാളിതുവരെയെന്‍റെ നയനങ്ങള്‍ കണ്ടതും
വാരിയകലേക്കു മറയുന്നു...

ഓര്‍മ്മകള്‍ ഓമനകള്‍ എന്നിലെ ചിരിയതും
ഓടിയകലുന്നു കണ്‍മുന്നില്‍
ഞാനിന്നു കരയുന്നു നീര്‍മ്മണികള്‍ ഉടയുന്നു
മണ്ണില്‍ മണമായി നിറയുന്നു

നാള്‍വഴിയിലെങ്ങോ നോവുമുളപൊട്ടി
എന്‍ കണ്ണുനീരിന്‍ തണുപ്പാല്‍
ആര്‍ത്തുവളരുന്നതുമെന്നെവരിയുന്നു
ശ്വാസനാളങ്ങള്‍ ചിതറുന്നു...

ഓര്‍ത്തു ഞാന്‍ ഒന്നെന്‍റെ മാനസ്സപ്പൊയ്കയില്‍
നീന്തുമരയന്നമാം ഭൂതം
നേര്‍ത്ത കണ്‍ചിമ്മലാല്‍ നയനങ്ങള്‍
വന്നെന്‍റെ കാഴ്ചയും കൊണ്ടുമറകൊള്‍കേ....

ആര്‍ത്തലച്ചെത്തുന്നു കണ്ണീര്‍ മഴമണി
നോവിന്നു പുതുജീവനേകാന്‍
ഓര്‍മ്മകള്‍ അകലന്നു ഓടിവള്ളങ്ങളായ്
ഉള്‍പായല്‍ മറകൊണ്ടു മറയുന്നു...

ഓര്‍മ്മവഴി മെല്ലയൊന്നൊറ്റക്ക് പിന്നോട്ട്
കാല്‍കള്‍ വിറകൊണ്ടു നടകൊള്‍കെ
ഓലയിലമേഞ്ഞൊരാ 
മണ്‍കുടിലതിന്‍ മുന്നില്‍ 
ഓടിനടകൊള്ളുന്നു ബാല്യം

കാലിലണിയുന്നൊരാ കാല്‍ക്കൊലുസിലലിയുന്ന
നാഥമണി ഞാനേറ്റു വാങ്ങേ....
കണ്ണുകളിലശ്രുക്കള്‍ കുഞ്ഞുമനചിത്രങ്ങള്‍
ഉള്ളിലൊരുകുന്നു നോവലകള്‍

നാള്‍വഴികളറിയാതെ എന്നെയും തേളേറ്റി
രാവിലൂടധിവേഗമൊഴുകേ...
രൂപങ്ങള്‍ മാറുന്നു ഉടലോ ചുളുങ്ങുന്നു
ജീവന്‍റെ പാതയകലുന്നു...

മാറ്റമെന്‍ മേല്‍ചുണ്ടിലേക്കു ചായിക്കുമാ
വെള്ളിനൂല്‍ രോമങ്ങളത്രേ....
നേര്‍ത്തവിറയറിയുന്ന കൈകളാല്‍
തടവിഞാന്‍ ഓര്‍ത്തു നെടുവീര്‍പ്പു പൊഴിയുന്നു.

നാള്‍വഴികള്‍ ഏല്‍പ്പിച്ച നാലുദിന ജീവിതം
ബാക്കിയെന്നറിയുന്ന നേരം
നെഞ്ചുപിടയുന്നെന്‍റെ ചുണ്ടുവരളുന്നു
ശ്വാസനിശ്വാസമതിവേഗം...

കൊണ്ടുപോകാമെന്നെ ചന്തമൊരുലോകത്ത്
കള്ളമതുമോതിയവനെത്തി
വയ്യെനിക്കെന്‍റെയീ സുന്ദരജീവിതം
വിട്ടകലുവാനാകയില്ല...

ഒരുമാത്രനിന്നെയും തോളില്‍ച്ചുമന്നിടാം
ഓര്‍മ്മവഴി ഒന്നിച്ചു നീങ്ങാം
എന്തിനീപ്പിടിവാശി എന്നെന്‍റെ കാതിലവന്‍
എത്രയോമൂളിപ്പറഞ്ഞു...

ഓര്‍മ്മവഴിയൊന്നിച്ചു തോളേറി ഞാന്‍ കണ്ടു
അവനൊത്തു ദൂരെമറകൊള്ളും വരേയ്ക്കും
ഒരുമാത്ര കണ്‍ചിമ്മി നോക്കുന്ന നേരത്ത്
മറയുന്നു നാള്‍വഴിയും ഇരുളില്‍
ഒരു പുകച്ചുരുളായെന്നുടലും....

..........അഭിലാഷ്.........

Tuesday, October 28, 2014

അറിവും അഹങ്കാരവും




ഇരുളിന്‍ മറിയിലൂടെന്നെത്തിരഞ്ഞെത്തും
ഒരു കുഞ്ഞ മിന്നാമിനുങ്ങിന്‍റെ വെട്ടം
അറിവിന്‍റെ ആര്‍ദ്രമാം തഴുകലെന്നറിയാതെ
അതിലോലമെന്‍ നെഞ്ചിലൊട്ടും

ഇരുളില്‍ ഉറങ്ങുമെന്‍ ഹൃദയത്തിലെത്തിയോ-
രിത്തിരിതിരിയുള്ള വെട്ടം
അകിലായെരിച്ചുഞാനണയാതെരിച്ച-
തിന്‍മുന്നിലഭിമുഖം നിന്നു...
അറിവിന്‍റെ നെയ്ത്തിരി
 അണയാത്ത പൊന്‍തിരി
അതിവേഗമെന്നില്‍ പടര്‍ന്നു

പണ്ഡിതനിന്നുഞാന്‍ ആരാധ്യരൂപവും
കുണ്ഡിതമില്ലെന്നില്‍ ഞാനന്നഭാവവും
അര്‍ത്ഥവും അര്‍ത്ഥത്തിനപ്പുറം മിഥ്യയും
യുദ്ധവും യുദ്ധത്തിനപ്പുറം കുറ്റവും
ഒട്ടുമേ കാണാന്‍ കൊതിക്കാത്തകണ്ണുമായ്
കുറ്റമറ്റാത്തതാം വാക്കിന്‍റെ പിന്നുമായ്
അറിവിന്നൊരഗ്നിയായ് അലിവിന്‍റെ
രൂപമായ്
ജീവതം തുടരുമൊരുയാചകന്‍ ഞാന്‍...

ഇരുളിന്‍ മറയിലൂടെന്നെ തിരഞ്ഞെത്തും
നിഴലിട്ട വികൃതമാം രൂപം
അറിവിനെ മാറ്റിയെന്‍ ഉടലിനെ-
പുല്‍കിയിട്ടതിവേഗമെങ്ങോമറഞ്ഞു
കാലം കഴിഞ്ഞതില്‍ 
നാള്‍കള്‍ കൊഴിഞ്ഞുപോയ്
നിഴലെന്നില്‍ കണ്‍കെട്ടിയാടി...
അറിവതും മാച്ചെന്നില്‍ തിമിരം നിറച്ചിട്ട-
ലസതകൊണ്ടെന്നെമൂടി...

സംബത്തിനാര്‍ത്തിയെന്‍ 
സംസ്കാരബോധവും
നൈര്‍മ്മല്യ മനസും മറച്ചു...
സംസ്കാര ശൂന്യന്‍റെ 
സബത്തിനാര്‍ത്തിയാല്‍
അറിവിന്നഹന്തയായ് മിന്നി...
അറിവിന്നഹന്തയാല്‍ അലിവും മറഞ്ഞുപോയ്
അതിന്‍ പിന്നില്‍ ബുദ്ധിയും ചിന്തയും മാഞ്ഞുപോയ്...

നിഴല്‍വീണ ജീവിതചിന്തയില്‍ നിന്നുഞാന്‍
ഒരു പക്ഷിയായിപ്പറക്കേ
അറിവിന്‍റെ ബാക്കിയെന്‍ 
നെറുകില്‍ തഴുകിയിട്ട-
തിലോലമാര്‍ദ്രം മൊഴിഞ്ഞു...
ഇനിയെന്തു ബാക്കിയിന്നുലകില്‍
നിനക്കറിവിനാലന്ധനാം മര്‍ത്ത്യാ...
അതുകേട്ടനേരമെന്‍ ഹൃദയം തകര്‍ന്നിട്ട-
തിനുള്ളില്‍ ഞാന്‍ വീണടിഞ്ഞു...!
ഒരുകുഞ്ഞുമിന്നാമിനിങ്ങിന്‍റെ വെട്ടമായ് വന്നെത്തി 
അറിവെന്‍റെ കവിളില്‍ മയങ്ങി....
നിഴലുകള്‍ ദൂരേ മറഞ്ഞൂ....
ഇരുളിലെന്‍ ആത്മാവു തേങ്ങി....!

............അഭിലാഷ്............

ഭൂമിക്ക് വേണ്ടി




ഇനിയും വരാവര്‍ഷമണയാന്‍ കൊതിക്കുന്നു
തീതിന്ന ഭൂവിന്‍റെ ചൊടികള്‍
അരുവികള്‍ സ്വപ്നങ്ങള്‍
മണല്‍തിന്ന ചിത്രങ്ങള്‍
അതിനെയും ഓര്‍ത്തുപോകുന്നു...

ഇനിയില്ല മനുജന്‍റെ കറയുള്ള മനസ്സിന്നു-
മലിനമാക്കാനെന്നിലിടവും
കരിനിറക്കെകളും മാലിന്യ ഗന്ധവും
അതുമാത്രമാണിന്നു ഞാനും

ഇനിയെന്നിലെത്തില്ല ഇതളിട്ടു വാസന്ത
മലരുമതിനന്ത്യമായ് മഞ്ഞും...
കുളിര്‍മാരി പെയ്തിടാന്‍ ദര്‍ദുരം പാടില്ല
വയല്‍മണ്ണില്‍ ഗന്ധമുണരില്ല....

പുലരികള്‍ മങ്ങിയുമാകാശമിരുളിച്ചും
പിറവിയതു കൊള്ളുന്ന നാള്‍കള്‍
മനുജന്‍റെ മാത്സര്യ മനസ്സിന്‍റെ സൃഷ്ടികള്‍
അതുതന്ന രൂപമാണിന്ന്.....
എനിക്കതുതന്ന ഭാവമാണിന്ന്.

വളരെനാളില്ലയെന്‍ മണല്‍പ്പുണ്ണു പൊങ്ങിയോ-
രുടലില്‍ തുടിപ്പിന്നു ജീവന്‍
വേരുകള്‍ നോവിച്ച വേദനയില്ലെന്നില്‍
തണിലിന്നു തളിരിട്ടൊരിലകള്‍....

ഇനിനിനക്കില്ലെന്‍റെ ഉടലതില്‍ ചെമ്മണ്ണു-
മതുമെടുത്തകലേക്കു നീങ്ങാന്‍
കുഴിയെടുത്തെന്‍ നെഞ്ചിലെന്നെ ഉറക്കുബോള്‍
അറിയുന്നതില്ലയോ മനുജജന്മങ്ങളെ
നിന്‍ കുഴിതന്നെതോണ്ടുന്നു നീയും...

എങ്കിലുമെന്‍ ശാന്തിയോര്‍ക്കുമാ
മനസ്സിന്നുനല്‍കുന്നൊരതിരാത്രപുണ്യം
ഓര്‍ത്തുഞാന്‍ കാക്കുന്നു നിന്‍ജീവകണികകള്‍
ഒരോര്‍മ്മയായതുമെന്ന് മായും...
ഓര്‍മ്മയായതുമെന്ന് മായും....!

.........അഭിലാഷ്........

Monday, October 27, 2014

മരണമേ വരിക

മരണമേയൊരുമാത്ര പടിവാതില്‍ മുട്ടിനീ
പദതാളമില്ലാതെയെന്‍ അരികേയണയുക
ഇരുളിന്‍റെ മറവിലീയുലകം ശയിക്കുബോള്‍
ഒരു കുഞ്ഞു തഴുകലാല്‍ എന്നെയുറക്കനീ
അനുവാദമേകയെന്‍ സ്വപ്നങ്ങളൊക്കെയും
അതുമായി നിന്‍ കൂടെയാത്രതുടരുവാന്‍
അധികമില്ലധികമില്ലൊന്നുമേബാക്കിയീ
ഓര്‍മ്മകള്‍ മങ്ങുന്ന മനസ്സിലും ചോദ്യമായ്

ഉടല്‍ നിന്നു തേങ്ങുബോള്‍ യാത്രചോദിപ്പാനായ്
ഒരുമാത്രയേകണേ അവന്‍ നേര്‍ക്ക് നോക്കിടാന്‍
നെടുവീര്‍പ്പൊഴിച്ചിട്ടതിലൊരു ചുബനം
അതുമാത്രമതുമാത്രം അനുവിദിച്ചീടുക
ഒരു നോക്കു കാണുവാന്‍ ഒരുവറ്റുകൈയ്യേന്തി
കൂടപ്പിറപ്പുകള്‍ കൂട്ടമായ് എത്തുബോള്‍
തെക്കിനിക്കോണിലെ ഓടിന്‍ മുകളിലായ്
ചാത്തമുണ്ണാനൊരു കാക്കയായ് മാറ്റണേ
അതുമാത്രമതുമാത്രമനുവദിച്ചീടുക
അകലുന്നതിന്‍ മുന്‍പ് ദേഹത്തിനേകിടാന്‍
മരണമേയൊരുമാത്ര പടിവാതില്‍ മുട്ടിനീ
പദതാളമില്ലാതെയരികെയണയുക....

...........അഭിലാഷ്............

ഇനിയെത്രനാള്‍


ഇനിയെത്രനാളിനിയെത്രനാളെന്‍റ
ഇരുള്‍വീണ മനസ്സിലൊന്നണയ നീ പ്രണയമേ...
ഒരു നോക്കുകാണുവാന്‍ ഒരുവാക്കുമിണ്ടിടാന്‍
ഒരു കുഞ്ഞു കാഴ്ചയെന്‍ കണ്ണില്‍ പടര്‍ത്തുവാന്‍

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
ഹൃദയത്തിലെത്തി നീ ചിത്രം വരച്ചിടാന്‍
പകലെന്നതറിയില്ല പൂക്കളില്‍ നിറമില്ല
നീയില്ലാ കാറ്റിന്‍റെ മാറിലും മണമില്ല
കൊഴിയുന്നതിന്‍ മുന്‍പ് പൂവിന്‍റെ കാതിലാ-
മധുരമാം പാട്ടുമായ് വണ്ടിന്‍റെ കൂട്ടില്ല

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
കരളിലേ ശോകങ്ങള്‍ നീയൊന്നു നീക്കിടാന്‍
മോഹങ്ങള്‍ പങ്കിടാന്‍ ചേര്‍ത്തൊന്നു പുല്‍കിടാന്‍
രാവിന്‍റെ മാറിലെന്‍ മടിയില്‍ മയങ്ങിടാന്‍
എരിയുന്ന റാന്തല്‍ വിളക്കിന്നു കീഴിലായ്
കഥകള്‍ പറഞ്ഞൊരാ കവിളില്‍ കളമിടാന്‍

ഇനിയെത്രനാളിനിയെത്രനാളന്‍റെ
പ്രണയമേ നീയെന്‍റെ സിരയില്‍ പടരുവാന്‍
വാര്‍ദ്ധക്യമെത്തുന്ന നാളിന്നു മുന്‍പിലായ്
ഒരു നിമിഷമെങ്കിലും കൂട്ടൊന്നിരിക്കണേ
ഒരു മാത്രമതിയെന്‍റെ ഒരു മാത്ര പ്രണയമേ
അതിനുള്ളിലേകിടാമവിരാമ പ്രണയവും
അതിനായ് ഞാന്‍കൊണ്ടയുഗങ്ങളാം തപമതും.

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
മനസ്സിന്‍റെയാരാമ മൊട്ടായ്‌ വിരിഞ്ഞിടാന്‍
അതിനിതള്‍പൊഴിയാതെ അതിന്‍ മണം മായാതെ
കൂട്ടൊന്നിരിക്കാന്‍ കനവുകള്‍ കണ്ടിടാന്‍
പ്രണയമേ നീയെന്‍റെ ജീവനില്‍ ചേരുകില്‍
ജീവിതമെന്നതൊരു പൂമൊട്ടുപോലവേ

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
അനുരാഗ സ്വപ്നമേ പൂത്തൊന്നുലഞ്ഞിടാന്‍
കനവുകള്‍ കൈയ്യെത്തി യാഥാര്‍ത്ഥ്യമാക്കുവാന്‍
കവിതകള്‍ മെട്ടിട്ട ഹൃദയം മയങ്ങിടാന്‍
ഇനിയു പിറക്കുന്ന പുലരിയില്‍ മൊട്ടിടും
പൂക്കളിന്‍ മാറിലുമാക്കാറ്റിന്‍റെ കൈയ്യിലും
മായികമണവുമായ് ഹൃദയം നിറക്കുവാന്‍.
ഇനിയെത്രനാളന്‍റ പ്രണയമേ വൈകിടും
ഈ ഇടവഴിപ്പാതയില്‍ എന്‍ കൈകളെ കോര്‍ത്തിടാന്‍...!

............അഭിലാഷ്..............

പാടാന്‍ മറന്ന പാട്ടുകള്‍


പാടാന്‍ മറന്നൊരാ പാട്ടുകളെത്രയെന്‍
കാതിലായ് വന്നണയുന്നു....
ഞാനറിയാതെയാ മാസ്മര വരികളെ
തേടിയെടുത്തതാരോ മൂളയടുത്തതുമാരോ

പാതിരാക്കാട്ടിലാ പാലതന്‍ ചോട്ടിലായ്
രാഗങ്ങളായണയുന്നു രാപ്പാടിപോലണയുന്നു...
ചുബനമലരുകള്‍ വീശിയടുക്കുമാ കാറ്റുമതേറ്റു മൊഴിഞ്ഞു പാട്ടുകള്‍ മൂളിയൊഴിഞ്ഞു...

കുഞ്ഞുകിനാക്കളിന്‍ തേരിലണഞ്ഞൊരാ
കൈവിരല്‍ തൊട്ടുവിളിച്ചു എന്നേ
നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
ഈണമായ് താളമായ് ഭാവതരംഗമായ്
ചുണ്ടതുമേറ്റു പറഞ്ഞു...
പാട്ടകള്‍ കേട്ടുമൊഴിഞ്ഞു

രാവുകള്‍ പകലായി മാരിവില്ലഴകെത്തി
മാനസപ്പൂക്കളൊരുങ്ങി....
ശലഭമായ് ഓര്‍മ്മകള്‍ ചിറകുവിരിച്ചതില്‍
മധുകണം നുകരുവാനെത്തി എന്‍ ഓര്‍മ്മകള്‍ നുകരുവാനെത്തി...

ഗാനമതിന്‍ സ്വരം നാദതരഗവും
നാവതില്‍ സാഗരം തീര്‍ക്കെ
ഞാനതില്‍ ഓടങ്ങളായി.....
ഓര്‍മ്മതന്‍ സാഗരംതാണ്ടി....

ഞാനതറിയാതെയാ മാസ്മര വരികളെ
തേടിയെടുത്തതുമാരേ...
മൂളിയടുത്തതുമാരേ....
പാടാന്‍ മറന്നൊരാ പാട്ടുകളത്രയും
കാതിലായ് മൂളിയതാരേ...

........അഭിലാഷ്........

നിന്നിലലിയുന്നു ഞാന്‍.

ഒരു നാള്‍ പറയാന്‍ മറന്നൊരീ വരികള്‍
വിറവാര്‍ന്ന ചുണ്ടകള്‍ കണ്ടെടുത്തു
വിരലിലേക്കതിനെ മധുരമായൊഴുക്കി
കടലാസുതുബിലൊരു കവിത രചിച്ചു
ഇടതൂര്‍ന്നുപെയ്തൊരാ ഓര്‍മ്മമഴയില്‍
മുഖചിത്ര സൗധങ്ങള്‍ മിന്നിമറഞ്ഞു
ഈണമായെത്തി എന്നെത്തഴുകുബോള്‍
ഈറനണിഞ്ഞൊരെന്‍ മിഴികള്‍
ഒരുമാത്ര ഞാനെന്‍റെ മിഴിനീര്‍ തുടക്കുബോള-
റിയാതെ കവിതയില്‍ മിഴിനീര്‍ അലിഞ്ഞു.
തൊടുകുറി ചാര്‍ത്തുമാ വിരലിനാല്‍
ഒപ്പിഞ്ഞാന്‍ മറവിയിലോടിയൊളിക്കും
എന്‍റെ മനസ്സിമായോടിയൊളിക്കും...

ഇരുളില്‍ ഇരിക്കും മിഴിനീര്‍ തൂടക്കും
സ്വപ്നത്തിന്‍ തേരുമായ് തിരികെയണയും..
മയില്‍പ്പീലിതുണ്ടൊന്നു മഷിയതില്‍ മുക്കി-
വിരലിന്നൊഴുക്കിന്നു പുതുജീവനേകും
കിനാവിന്‍ തേരിനെ കോറി ഞാന്‍ വയ്ക്കും
ആത്മദാഹങ്ങളെ പങ്കിട്ടു നല്‍കും

ഒരു രാവുപുലരും ഇരുളിന്‍റെ മുന്നില്‍
അതിലേക്കകലുന്ന പക്ഷി! ഞാന്‍...
അകലങ്ങള്‍ താണ്ടുന്ന പക്ഷി
നിന്‍ ഓര്‍മ്മയുണരുമാകുന്നിന്‍റ മേട്ടില്‍
 ഓര്‍മ്മകള്‍ ചികയുന്ന പക്ഷി! നിന്നെ!
ഓര്‍ത്തുപറക്കുന്ന പക്ഷി...
കൊത്തിപ്പെറുക്കിയാ ഓര്‍മ്മകള്‍ മൊത്തമായ്
കുത്തിയൊഴുക്കിയെന്‍ വിരലില്‍
നിറമുള്ള കവിതകള്‍ വിരിയാന്‍
നിന്‍ നിര്‍മ്മല രൂപത്തെയോര്‍ക്കാന്‍

മഴപോലെ പൊഴിയും മഞ്ഞിന്‍റെ നിറമായ്
വിരിലിലേക്കലിയുന്നതറിയും! എന്‍..
കവിതയില്‍ ശിശിരമായ് പടരും
ഒരു പൂവുവിരിയുന്ന നൈര്‍മ്മല്യമായെന്‍
മനസ്സിലും കുളിരാര്‍ന്നു പടരും
ചുണ്ടുകള്‍ മൂളാന്‍ കൊതിക്കും....
ഞാനെന്നുമലിയും നിന്‍ ഓര്‍മ്മ മഴയില്‍
ശിശിരമായ് നീനിന്ന മനവും ഞാന്‍
സ്നേഹിച്ചിപോയൊരാ കനവും....

.......അഭിലാഷ്.......

Wednesday, October 22, 2014

ഭ്രാന്തന്‍റെ കൂട്ടുകാരന്‍



പൂത്താലമേന്തിയ നടപ്പാതയുടെ വശത്തിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഭ്രാന്തെന്ന മുദ്ര ചാപ്പപോല്‍ പതിഞ്ഞ ശരീരം ദൂരെയെങ്ങോ ഒരോര്‍മ്മയിലേക്ക് കണ്ണുനട്ടിരിക്കയാണ്. ജഡകെട്ടിയ മുടിയില്‍ കാലമൊരു കൊച്ചുകുട്ടിയായ് വികൃത ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മുഷിഞ്ഞു നാറിയ കൈലിമുണ്ടിനറ്റത്ത് എന്നോ നാവറിഞ്ഞ വെറ്റിലവര്‍ണ്ണത്തിന്‍റെ മങ്ങിയ രൂപങ്ങള്‍ അവ്യക്തമായ് കാണാം. ചുണ്ടുകള്‍ ഒരിറ്റു നനവിനായ് തേങ്ങുന്നുണ്ട്. വെയിലിന്‍റെ പരാക്രമം അവന്‍റെ ഒട്ടിയ മുഖമണ്ഡലത്തില്‍ തെളിഞ്ഞുകാണാം. വിശക്കുബോള്‍ ഒരു പൊതിച്ചോറിന് കൈനീട്ടാന്‍ മാത്രം പടിച്ച നിര്‍ദോഷപ്രാണി. അവന്‍റെ കണ്ണുകളില്‍ അടഞ്ഞ മോഹങ്ങളില്ല, അതുതീര്‍ത്തു അധര്‍മ്മ ചിന്തകളുടെ നിഷ്ഠൂര ബീജങ്ങളില്ല. അവനില്‍ പുലരിയും രാത്രിയും പ്രതീക്ഷകള്‍ മാത്രം.

രാവിലെ നടക്കാന്‍ പോകുന്ന കാലം മുതല്‍ കണ്ടുതുടങ്ങിയതാണ്. എന്നാണ് അവനെ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത് എന്നറിയില്ല കേട്ടോ.. അവനെന്ന് വിളിക്കാന്‍ പാടില്ലാത്തതാണ്, പ്രായം കൊണ്ട് എന്നേക്കാള്‍ വളരെ മുന്നിലാണെന്നത് തെളിനീര്‍ പോലെവ്യക്തം.  ആദ്യമാദ്യം രണ്ടുരൂപുയും മൂന്നുരൂപയും ഒക്കെ കൊടുത്ത് അവനും ഞാനുമായ് സൗഹൃദമായി... പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ മൂന്ന് രൂപ  പത്തും പതിനഞ്ചുമൊക്കെകടന്ന് അബതും നൂറുമൊക്കെയായ്. അങ്ങനെ അബതോ നൂറോ അവന്‍റെ അവകാശവും എന്‍റെ അധിക ചെലവും ആയി മാറി. പക്ഷേ അവന്‍റെ കണ്ണുകളിലന്നും പണ്ടത്തേ അതേഭാവം തന്നെയെന്നത് തിരിച്ചറിയാന്‍, കാശിന് കുറച്ചതികം ചിലവു വന്നനാള്‍ ഞാനവനെ മറന്നു പോയിട്ടും അവനെന്‍റെ മുന്നില്‍ നിന്ന കാഴ്ച കണ്ടപ്പോഴാണ്. ഒരു ഭാവമാറ്റവു മില്ലാതെ അബതോ നൂറോ എന്‍റെ അവകാശമെന്ന ഭാവമില്ലാതെ എന്‍റെ ചിന്തകളെ തച്ചുടച്ച് അവന്‍ പഴയ ഒന്നും നടന്നില്ല ഭാവത്തില്‍..... പേഴ്സിലെ ആകെയുള്ള അഞ്ഞൂറിന്‍റെ താളിനടിയില്‍ ഒരടിമ പോലെ ചുളുങ്ങിക്കൂടിയിരുന്ന അബതും പത്തും ചില്ലറകളും ഒക്കെ കൂടി അവന് ഞാന്‍ വാരിയെടുത്തുകൊടുത്തു. അത് കൈനീട്ടിവാങ്ങി, എന്‍റെ കണ്ണിലേക്കവന്‍ നോക്കുബോള്‍ മൗനമായ് അതെന്നോട് അവനു വിശക്കുന്നുവെന്ന സത്യം പറഞ്ഞിരുന്നു.  പിന്നീടും കണ്ടു ഞാനവനെ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍....

കാലമവന്‍റെ മജ്ജയില്‍ രോഗമെന്നെന്തൊക്കയോ എഴുതിച്ചേര്‍ത്തു.  ദിനങ്ങള്‍ കഴിയും തോറും അവനാമരത്തണലിലേക്ക് കൂടുതല്‍ കൂടുതലൊട്ടിച്ചേര്‍ന്നു വന്നു. അവനൊപ്പം അവന്‍റെ ശരീരവും ചെറുതായ് ചെറുതായ് മാറുന്നത് എനിക്ക് കാണാമായിരുന്നു. തിരക്കൊഴിഞ്ഞ ദിനങ്ങളില്‍ ഞാനവനടുത്ത് അല്‍പ്പനേരം ചിലവഴിച്ചു, അവനു മിക്കവാറും ദിനങ്ങളില്‍ ഭക്ഷണവും ജലവും നല്‍കി കുറച്ചു കുശലം പറഞ്ഞു കൂട്ടിരുന്നു. വര്‍ഷങ്ങളായി എന്നോട് സംസാരിക്കാതെ സംസാരിച്ചിരുന്ന അവന്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് എല്ലാ ബഹുമതികളോടും കൂടി മൗനമായ് മറുപടി പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു.

ആ കണ്ണുകള്‍ എന്നും എന്നോട് എന്തോ മന്ത്രിച്ചിരുന്നു, ഒരു പക്ഷേ ഒറ്റപ്പെടലിന്‍റെ മൂക സംഗീതത്തേ തിരിച്ചറിയാന്‍ ആയിരുന്നിരിക്കും,  അതുമല്ലങ്കില്‍ വച്ചു നീട്ടിയ ഭക്ഷണപ്പൊതികള്‍ക്കും കാശിനുമൊപ്പം ഒരു മകനായ് അല്ലങ്കിലൊരു കൂട്ടായ് അതുമല്ലങ്കിലൊരു സ്വാന്തനമായ് തന്നെയൊന്ന് ചേര്‍ത്തു നിര്‍ത്താനായിരുന്നിരിക്കണം. ഇനിയും മുന്നോട്ട് ചിന്തിച്ചാല്‍ ഒരു നൂറു നന്ദിയുടെ ഒരുനൂറു നന്മകളുടെ അനുഗ്രഹാശിസ്സുകള്‍ നിന്നിലേക്കെത്തുമെന്ന കുളിരുള്ള വാക്കുകളായിരിക്കും.



അങ്ങനെ അവനെ കുറിച്ചുള്ള ചിന്തകളില്‍ ദിവസങ്ങള്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഒരു നാള്‍ വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ അവനെ ഞാന്‍ കണ്ടു, അമിത ജോലിഭാരം ഉറക്കം വിതറിയിട്ട നയനങ്ങളിലൂടെ നോക്കിയാണെങ്കിലും അവനുമായ് കുറച്ച് കുശലം പറഞ്ഞു പതിവു പോലെ അവനെല്ലാം കേട്ടിരുന്നു. പിരിയുബോള്‍ എന്‍റെ ഇടം കണ്ണ് പിടച്ചിരുന്നു,  ഭക്ഷണപ്പൊതിയും വെള്ളവും അവനരികല്‍ ഞാന്‍ വച്ചിരുന്നു.

രാത്രിയധിവേഗമെന്നേ കീഴ്പ്പെടുത്തി ഭക്ഷണം കഴിച്ചതിനപ്പുറം അധികസമയമനുവധിക്കാതെയുള്ള നയനങ്ങളുടെ ഉറക്ക ശാഠ്യത്തിന് ഞാന്‍ വഴങ്ങിക്കൊടുത്തു. അലക്ഷ്യമായ് ഷൂ വലിച്ചെറിഞ്ഞ് മാടിവിളിച്ച ഉറക്കത്തിലേക്ക് ഞാന്‍ ചാഞ്ഞു വീണു.

ഇരുളില്‍ ചങ്ങലകള്‍ കൂട്ടിയുരയുന്ന പോല്‍ ശബ്ദം, ദൂരെ അവ്യക്തമായ് ഒരു വടുവൃക്ഷം, അതിന്‍റെ ചില്ലകളില്‍ നിറയെ കറുകറെകറുത്ത ചിറകുകള്‍ അതിനിടയില്‍ മുന്തിരിവട്ടത്തില്‍ ചുവന്നു തുടുത്ത കണ്ണുകള്‍. താഴെ താടികള്‍ തഴച്ചുവളര്‍ന്ന് അങ്ങിങ്ങായ് വെളിച്ചം തെളിച്ചു നിര്‍ത്തിയ ബലിഷ്ടമായൊരു ശരീരമിരിക്കുന്നത് അവ്യക്തമാണെങ്കിലും എനിക്ക് ദൃശ്യമാണ്. അവന്‍റെ ശരീരത്തില്‍ നിന്ന് ഇളംകാറ്റ് പറച്ചെറിയാന്‍ ശ്രമിക്കുന്ന,  ഊട്ടകള്‍ വീണ് കീറലുകളാര്‍ന്ന  തുണിയുടെ ഇടക്കിടെ വെളിച്ചം നിറം നല്‍കി മായുന്ന അല്‍പ്പമാത്രമാം ഭാഗം. അവന് പിന്നിലായ് കോടയുടെ വെള്ളിരൂപം പുകമറകളായ് ഉയര്‍ന്നു നില്‍പ്പുണ്ട്. വിറയാര്‍ന്ന ചുവടുകളുമായ് അവനിലേക്ക് നടന്നടുന്നടുത്തു ഞാന്‍. ഒരു നേരിയ ഇടിമിന്നലിന്‍ വെട്ടത്തില്‍ അവന്‍റെ മുഖമെനിക്ക് ദൃശ്യമായ്, അറിയാതെയാണെങ്കിലും ഉള്ളിലെ അതുവരെയുള്ള ആതി എവിടയോ പോയ്മറഞ്ഞു. അവനടുക്കലേക്ക് എങ്ങനുണ്ട് നിനക്ക് ഞാന്‍ വച്ച ഭക്ഷണവും വെള്ളവും കഴിച്ചോ നീ തുടങ്ങിയ ചോദ്യങ്ങളുമായി അതിവേഗഗമനികളായ് എന്‍റെ കാലുകള്‍ യാത്രയായി. അടുത്തെത്തുന്നതിന് തൊട്ടു മുന്‍പ് ഇരുളിന്‍റെ മറവിലൂടെ ഒരു ചങ്ങല പാഞ്ഞെത്തി അവന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കി വലിച്ചെടുത്തു ദൂരേക്ക് പോകുന്നു അലമുറയിട്ട് ഞാന്‍ അവനിലേക്ക് ഓടിയടുത്തപ്പോള്‍ രണ്ടു തീക്കണ്ണുകള്‍ എന്‍റെ നേര്‍ക്ക് ഇരുളിന്‍റെ മാറു പിളര്‍ന്നിറങ്ങിവന്നു. ഭയം കൊണ്ട് വിറച്ച് ഞാന്‍ നിലത്ത് വീണു, കണ്ണുകള്‍ ഞെരിച്ചടച്ച്  ക്ഷണമാത്രയില്‍ ചാടിയെണീറ്റു. ചുറ്റും കൂരിരുട്ട്, ആശ്വാസം മിന്നാമിനുങ്ങുകളായ് പറന്നു നടപ്പുണ്ട്. ക്ലോക്കില്‍ മണി നാലരയോടടുത്തു, മേശപ്പുറത്തെ എത്താത്തമൂലയിലെ വെള്ളമെത്തിപ്പിടിച്ച്  ഒരൊറ്റവലിക്ക് വലിച്ച് കുടിച്ച് സോക്സുകൂടി വലിച്ചെറിഞ്ഞ് വീണ്ടുമെന്‍റെ ജൈത്രയാത്ര തുടര്‍ന്നു.


നേരം നേരത്തേ പുലര്‍ന്നത് അമ്മയുടെവിളിയിലൂടാണോ എന്നുവരെ തോന്നിപ്പോയി, ഇത്ര ചെറിയ ഒരുറക്കം ഇതിനു മുന്‍പ് അനുഭവത്തിലില്ലാത്ത പേലൊരു തോന്നല്‍. പതിവു പോലെ ദിനചര്യകള്‍ കടന്നു പോയ്, പ്രാതല്‍ കഴിഞ്ഞ് എന്നത്തെയും പോലെ അവനെ കാണാന്‍ ഞാന്‍ ആ മരത്തണലും അവനെ കുറിച്ചുള്ള  ചിന്തകളുമായി അതിവേഗം നടന്നു. റോഡ് മുറിച്ചു കടന്ന് മരത്തണലിലേക്കെത്തുബോള്‍ എന്‍റെ കണ്ണുകള്‍ പതിവില്ലാതെ പരതി നോക്കയാണവനെ.  കഴിഞ്ഞ ദിവസം വച്ച ഭക്ഷണപ്പൊതി തുറന്നിരുപ്പുണ്ട് അതിനുള്ളില്‍ നിന്ന് അല്‍പ്പം മാത്രം ഭക്ഷിച്ചിട്ടുണ്ട്. കുപ്പിയിലെ വെള്ളം ഏതാണ്ട് മുഴുവനും കുടിച്ച് തീര്‍ത്തിട്ടുണ്ട്. ആളെവിടെയെന്നറിയാന്‍ മരത്തിന് ചുറ്റും ഒന്നു വലം വച്ചു, അവനെ കണ്ടില്ല. ഇത്രനാളിരുന്ന ഇടം മടുത്തുയാത്രയായോ എന്ന് തോന്നിപ്പോയി.  ചായക്കടയിലെ പരിചിതമുഖങ്ങളിലൊരാള്‍ എന്‍റെ അടുത്തുവന്നു പതിയെപറഞ്ഞു.


 '' നോക്കണ്ട !. ആള് വെളുപ്പിന് നാലരക്ക് മരിച്ചു, ബോഡി പൊതു ശ്മശാനത്തിലേക്ക് കൊണ്ടു പോയിരിക്കുകയാണ് ! ''

ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ വേദന നല്‍കി കടന്നു പോയി. ആരുമല്ലായിരുന്നെങ്കിലും ഉന്നുറക്കെക്കരയാന്‍ മനസ്സു മന്ത്രിക്കുന്നത്  വല്ലാതെ ബുദ്ധിമുട്ടിയാണ് ഞാന്‍ പിടിച്ചു നിര്‍ത്തിയത്.  ശ്മശാനത്തില്‍ നിന്ന് തിരിച്ചുവരും വഴിയില്‍ ആ തണല്‍ മരത്തിന്‍റെ ചോട്ടില്‍ ഞാനൊരല്‍പ്പനേരം നിന്നു, ഞങ്ങള്‍ക്കിടയില്‍  മൗനംപൊഴിച്ച് അവനുണ്ട്.  തൊട്ടടുത്ത ചായക്കടയിലെ ചില പരിചിത മുഖങ്ങള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു... മനസ്സിലവര്‍ പറഞ്ഞിട്ടുണ്ടാകണം ഭ്രാന്തന്‍റെ കൂട്ടുകാരന്‍. അതെ ശരിയാണ്, ഞാനാ ഭ്രാന്തന്‍റെ കൂട്ടുകാരന്‍ തന്നെ. അവനില്‍ നിന്ന് എനിക്ക് ഒരു ദ്രോഹവും ഉണ്ടായിട്ടില്ല, എന്‍റെ വാക്കുകളെ തട്ടിയട്ടില്ല എന്നോട് എതിര്‍ത്തൊന്നും പറഞ്ഞിട്ടുമില്ല.

അതെ ! ആ ഭ്രാന്തന്‍റെ കൂട്ടുകാരനാണു ഞാന്‍.

                                                                                                                           ........അഭിലാഷ് ......

മുളപൊട്ടുകയാണ്



മൗനമഴ പൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു, ഇനി വാക്ധാരകളുടെ കുത്തൊഴുക്കാണ്. പച്ചപ്പകന്ന മനോമകടുങ്ങളെ സുമംഗലിയാക്കാന്‍ കാലമാം പേമാരിയായ് ചിന്തകളൊഴുകിയെത്തി. അടഞ്ഞ മണ്‍കുടിലിന്‍റെ വാതില്‍ തച്ചുടച്ച് എന്നെയെടുത്തനന്ദതയിലേക്ക് പറക്കാന്‍ ഇരുബിന്‍ കരുത്തുള്ള കൂട്ടെത്തിയട്ടുണ്ട്. ഭൂമിയുടെ വിഹിതമെന്‍റെ ദേഹമെന്നതറിയുമെങ്കിലും അതിനോടടുക്കുവാന്‍ വര്‍ഷങ്ങളിനിയും ബാക്കിയുണ്ട്. എള്ളും പൂവും ചന്ദനവും ചേര്‍ത്ത് മുക്തിയേകുന്ന കാലത്തിനോടടുക്കുബോള്‍ മാറ്റങ്ങളെ വിരലിലിട്ടമ്മാനമാടിയതിന് ചുണ്ടിലൊരു ചിരിയെന്നും വിരിയച്ചവന്‍ എന്ന പേര്‍ ഏറ്റുവാങ്ങിയിരിക്കും.




ഭൂമിയുടെ അച്ചുതണ്ടിന്‍ മറവില്‍ നട്ടെല്ലുവളച്ച് കഴിഞ്ഞ നാളുകള്‍... ശിഷ്ടങ്ങളുടെ ആകെത്തുകക്ക് നഷ്ടങ്ങളുടെ കണക്ക് കൊടുത്ത് ശുദ്ധം വന്ന മനസ്സുമായി യുദ്ധം ജയിച്ച പടയാളിയായി അരുണനായ് ഉദിച്ച് ജ്വലനതാപമായ് മാറണം. അതിശയങ്ങളുടെ മേച്ചില്‍ പുറങ്ങളിലേക്ക് ഇടം കണ്ണു പിടച്ച നാളുകളില്‍ എത്തിനോക്കണം. കൂട്ടിയടിച്ച കൈവെള്ളകള്‍ പൊഴിച്ച ശബ്ദ കോലാഹലങ്ങള്‍ പിരിച്ചു വിട്ട ആലിന്‍ മുകളിലെ കിളികളുടെ കുഞ്ഞു സഭ, നിറഞ്ഞ കണ്ണുകളുമായി ചിരിച്ചൊന്നു നോക്കണം. ഇടിറവീണ കിളികുലചിറകടികള്‍ പെറുക്കിമനസ്സിലിട്ട് ഉയിര്‍ക്കൊടുത്താകണം സങ്കല്‍പ്പത്തിലൊരമ്മ. ഭ്രാന്തുകളുടെ കുന്നിറങ്ങാതെ ചിരിയുടെ തട്ടകത്തില്‍ തഴച്ചുവളരണം. ഒരു വന്‍മരമായ് ഉയര്‍ന്ന് പൊങ്ങി സര്‍വ്വതിലും പോഴിച്ചിടണം സന്തോഷത്തിന്‍റെ വിത്തുകള്‍. ആ തണലില്‍ നിന്ന് മടങ്ങുന്നവരുടെ കണ്ണുകള്‍ കണ്ണില്‍ നിന്നും മറയുന്നത്ര നാള്‍ വരെ ചിരിക്കാനുള്ള യുക്തിശക്തി പകരണം. അഴകിന്‍റെ ആയിരമായിരം അപ്പൂപ്പന്‍ താടികളായി കഞ്ഞു മനസ്സുകളുടെ വിസ്‌മയകാഴ്ചയായ്, വലിയ ജന്മങ്ങളുടെ സമാധാന ഓര്‍മ്മയായ് പറന്നിറങ്ങണം എവിടെയെങ്കിലും നിപതിച്ച് കുരുത്തു പൊങ്ങണം. ആയിരങ്ങളായ് പതിനായിരങ്ങളായ് പകര്‍ന്നു നല്‍കാന്‍ സ്നേഹമേറ്റിവന്ന നിറനിലാവായ് കുരുത്തു പൊങ്ങണം. അതിനായ് ഒരു യുഗം മുന്നിലൂണ്ടെന്നത് മരണത്തിനപ്പുറവും മങ്ങാത്ത സത്യം. ആ സത്യം തൊട്ടറിഞ്ഞ മിഴികള്‍ കാംക്ഷിക്കുന്ന ആഗ്രഹങ്ങളുടെ വറ്റാത്ത നീരുറവ... ഇവിടെ ജനിക്കയാണ്......!

...........അഭിലാഷ്..........

കൗതുകമഴ





പ്രിയങ്കരിയായ ചാറ്റല്‍ മഴയോട് അറിയാതെ ഒരു കൗതുകം, കുടവിടര്‍ത്താന്‍ മനസ്സനുവധിച്ചില്ല. തിങ്ങിഞെരുങ്ങി ഞാന്‍ ആ പാടവരബത്തുകൂടി നടന്നകലുബോള്‍ നെറുകിലൊരു മുത്തമേകി തോളിലൂടരിച്ചിറങ്ങി അവള്‍ പതിച്ച ചെളിക്കൂട്ടുകളിലേക്ക് അതേ കൗതുകം അലിഞ്ഞുചേര്‍ന്നപ്പോള്‍ ആ ചെളികണങ്ങള്‍ക്ക് എന്‍റെ കാലിനോട് കൗതുകം. വികൃതമായ് കളം വരച്ച് എന്‍റെ കാലിലൊട്ടിച്ചേര്‍ന്ന് എനിക്കൊപ്പം നടക്കാന്‍ കൊതിച്ച കുഞ്ഞന്‍ കൈവഴികളുടെ കൂട്ടുകാര്‍. കാലുകളില്‍ നിന്ന് എന്‍റെ പിടിവിടാത്ത ദേഷ്യത്തില്‍ വെറുതെയെങ്കിലും തോടിന്‍റെ അടിയിലേക്ക് ഒന്നുമുക്കിപൊക്കാനുള്ള ശ്രമത്തിനിടയില്‍ പണിവീണ്ടും പാളി. പരില്‍ മീനുകള്‍ക്ക് എന്‍റെ കാല്‍വിരലുകളോട് കൗതുകം, മുട്ടിയുരുമ്മിയും ഉമ്മവച്ചുണര്‍ത്തിയും വിരലുകളോടവര്‍ വല്ലാതെ അടുത്തുപോയി.

എന്‍റെമുന്നില്‍ ഒരു കുഞ്ഞു ചില്ലു ഗോളം തീര്‍ത്ത് അതിനുള്ളില്‍ പ്രകൃതിയുടെ സുന്ദര ചിത്രം വരച്ച് എന്‍റെ മനസ്സാകര്‍ഷിക്കാന്‍, അവളെ ശരിക്കും ഞാന്‍ ശ്രദ്ധിക്കാന്‍ തോടിനുമുകളില്‍ വീണവള്‍ ചെറുതും വലുതുമായി ആയിരമായിരം കുമിളകള്‍ തീര്‍ക്കുന്നുണ്ട്. എന്‍റെ ഘ്രാണത്തിനുള്ളിലേക്ക് കടന്നു കയറി എന്‍റെ ഉള്ളമറിയാന്‍, അതിലൂടെ എന്‍റെ മനമറിയാന്‍ മണ്ണിലലിഞ്ഞൊരു സാബ്രാണിമണമൊക്കുമാറ് മാറി  എന്നിലേക്ക്  അടുക്കുന്നുണ്ട്. നനഞ്ഞ തൂവലുകള്‍ കുടഞ്ഞ് കെട്ടും കുഞ്ഞാറ്റകള്‍ കുടഞ്ഞെറിഞ്ഞ ജലകണങ്ങളള്‍ ഞാന്‍ മുഖത്തു നിന്ന് തുടച്ചെടുക്കുന്നതു കാണാന്‍ അവള്‍ അലസമായ് ആ ചിറകുകളില്‍ വീണ്ടും ഒരു കുസൃതിക്കുരുന്നുപോല്‍ നനവു പകരും. ഇടക്കവള്‍ നടന്നകലുന്ന വഴികളിലെ ചേബിലകളില്‍ വെള്ളിമുത്തായ് വീണുകിടക്കും. ഞാന്‍ കയ്യിലെടുക്കാന്‍ ശ്രമിക്കുബോള്‍ നാണത്തോടെയവള്‍ ചേബിന്‍ മുകളിലൂടെ അങ്ങിങ്ങ് ഓടിനടക്കും. അവളുടെ വെള്ളിയുടല്‍ കാണുബോള്‍ ഉള്ളിലെനിക്കും അവളോട് കൗതുകമുണരും.




ഇലത്തലപ്പുകളിലൂടിറ്റിറ്റുവീണവള്‍ പതിഞ്ഞ സ്വരത്തില്‍ കാതില്‍ കിന്നാരം പറയും. അതു കേട്ടില്ലന്ന് നടിക്കുബോള്‍ തലയിലൊരു കിഴുക്കുതന്നവള്‍ കൊഞ്ഞനം കുത്തി കവിള്‍ വീര്‍പ്പിച്ച് മുന്നില്‍ തലതല്ലി വീണുടയുന്നത് ഞാന്‍ കാണും, ആ നിമിഷം അവളുടെ നിഷ്കളങ്കത അതുകാണാന്‍ കുറച്ചു സമയം ഞാന്‍ മൗനം പാലിക്കും ഒരു കുഞ്ഞു ചിരിയുമായി അവള്‍ക്ക് മുന്നില്‍ അയ്യേ എന്ന ഭാവമായ് വിരല്‍ മൂക്കില്‍ ചേര്‍ക്കുബോള്‍, കൂട്ടില്ല ! പോ എന്ന് ചൊല്ലി എന്‍റെ തോളിലാഞ്ഞൊന്നു തല്ലി അവള്‍ വാനില്‍ മറയും ഒരു കുസൃതിച്ചിരിയുമായി അവള്‍ പോയിമറഞ്ഞ വാനിലേക്ക് കൗതുകത്തോടെ നോക്കുബോള്‍ മറ്റൊരു കൗതുകമഴക്കായ് എന്‍റെ ഹൃദയമിടിക്കുന്നുണ്ടാകും. അപ്പോള്‍ വാനിന്‍റെ മുകളില്‍ ഒളിച്ചിരുന്നവള്‍ എന്നോട് ചെയ്തകാര്യങ്ങളുടെ പരാതിപ്പെട്ടിതുറക്കും... എന്‍റെ മുഖം വാടുന്നതറിയുബോള്‍ അവള്‍ വീണ്ടും പൊഴിഞ്ഞെത്തും കുടമാറ്റി ദൂരെയെറിഞ്ഞ് അവളൊത്ത് ആ പുഞ്ചവരബിലൂടെ, അവളുടെ കുസൃദികള്‍ക്ക് കൊതാേര്‍ത്ത് ഞങ്ങളൊരുമിച്ച് നടക്കും. അത്ര പ്രിയങ്കരിയാണ് എനിക്കെന്‍റെ കൗതുകമഴ....!

                                                                                                              .........അഭിലാഷ്.........

Thursday, October 16, 2014

തത്വമസി


ഉപയോഗിക്കപ്പെടുകയാണ് എന്നറിയുബോള്‍ നാം അനുഭവിക്കുന്ന ഒരു വേദനയില്ലേ ?, ആരോടും പറയാതെ ഉള്ളിലൊരുനീറ്റലായ് മാറിയ വികാരവിചാരങ്ങള്‍ക്ക് ഒറ്റക്ക് കൂട്ടിരിക്കുബോള്‍ മറ്റുള്ളവര്‍ അറിയാതെ പൊഴിയുന്ന മിഴിനീര്‍ മണികളില്ലേ ? എല്ലാം എന്‍റേതെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും അറിഞ്ഞട്ടില്ല ഒന്നും നടന്നട്ടില്ല എന്ന ചിന്തകളുമായ് ചിരിച്ച നമ്മുടെ മുഖചിത്രമില്ലേ ?  അതിന്നുമുന്നില്‍ ഒരു നിമിഷമെങ്കിലും കരഞ്ഞാല്‍ തീരാവുന്ന സന്തോഷ ഗോപുരങ്ങളേ നമ്മള്‍ പടുത്തുയര്‍ത്തിയട്ടുള്ളു എന്ന സത്യമാം സൗദത്തെ മറച്ച മിത്‌ഥ്യാധാരണകളില്ലേ ?  ഒരു നിമിഷം കൊണ്ട് അവയെ തകര്‍ത്തെറിഞ്ഞ സത്യത്തിന്‍റെ യാഥാര്‍ത്ഥ്യമാം നമ്മളറിയുന്ന ദുര്‍മുഖങ്ങളില്ലേ ? അതിനുള്ളിലെരിയുന്നതാണ് ഈ ജീവിതം എന്ന അവസാന തിരിച്ചറിവില്ലേ ? അതിലാണ് നമ്മുടെ ജീവിതം എന്ന മണ്ടന്‍ ചിന്തകളില്ലേ ? അതിനുമപ്പുറം ചില സത്യങ്ങളുണ്ട്...!

പ്രേരണയെന്ന പൂര്‍വ്വികന്‍ താളിയോലകളില്‍ കുറിച്ച വചനങ്ങള്‍ ഓര്‍മ്മയുടെ കല്‍മണ്ഡപങ്ങള്‍ അറിയാത്ത പ്രതിക്ഷണപദങ്ങളാണ്. ഓവുമിറിച്ചു പ്രാര്‍ത്‌ഥിച്ച ശിവസന്നിധികളിലെ പിഞ്ചുകൈകള്‍  കോപമുനകളാല്‍ കൊരുത്ത ശാപം കൈകൂപ്പിവാങ്ങിയ ഒന്നുമറിയാത്ത മന്ദഗതമനസ്സിനുടമകള്‍. ശൂലമുനകളിലൊടുങ്ങുമെന്നോതിയ വിധികളിലേക്ക് പ്രജ്ഞ ഒരുമാത്രയെത്തിനോക്കുബോള്‍ സൂ്ക്ഷമമാം കൃഷ്ണമണികള്‍ ഓര്‍ത്തുപൊഴിക്കും മിഴിനീര്‍ കണങ്ങള്‍. അതില്‍ അടിഞ്ഞു ചേര്‍ന്ന ഭക്തമാനസത്തിന്‍ മുക്തി പാത്രങ്ങള്‍.

കുന്തിരിക്കപുകമണക്കുന്ന പള്ളിവരാന്തകള്‍ക്കന്ത്യത്തിലായ്... കുഞ്ഞുമെഴുകിന്‍റെ ഉരുകിയ ഉടലില്‍ പുതുപുത്തന്‍ വെള്ളമെഴുകിനെ കുത്തിപ്പിടിച്ചവര്‍, പിന്നെയും പ്രര്‍ത്‌ഥിച്ചതോ തന്‍റെ ഉയര്‍ച്ചക്ക്....! ഉഷ്ണമുണക്കാന്‍ യന്ത്രമൊരുകാണിക്ക... നാടുഭരിക്കാന്‍ നൂറുകാശുകാണിക്ക... പാവങ്ങള്‍ തന്നതോ കൂപ്പുന്ന കൈകളില്‍ ചേരുന്ന മെഴുകതും...! ഓര്‍ത്തപ്പോള്‍ ദൈവത്തിന്‍ കണ്ണും മഞ്ഞളിച്ചുകാണണം, കാശിന്‍റെ കൈകളില്‍ ക്രൂശിന്‍റ നാഥനും. അബലം കടന്നുഞാന്‍ ഭക്തനെന്നൊരുമൂഡജന്മം പള്ളിയും കടന്നിതാ.... എത്തിനില്‍ക്കുന്നു മറ്റൊരു വീഥിയില്‍...

ഓത്തു പള്ളിക്കകം വീണ ബാങ്കിന്‍ സ്വരം  ഞാനേറ്റുവാങ്ങി പൂണൂല്‍ പൊട്ടിച്ചു. മാമോദിസപ്പുണ്യവും ദഹിപ്പിച്ചു. മത പരിവര്‍ത്തനത്തിന്‍റെ പരിലാളനത്തിനാല്‍ തിരഞ്ഞു വീണ്ടും നബിയിലൂടെ ദൈവത്തെ...  കണ്ടതില്ലറിഞ്ഞതില്ലൊന്നുരുചിച്ചതില്ല ദൈവമൊരുകള്ളമെന്ന് ആരോമൊഴിയും പോലെ...

വീണ്ടും നടന്നു കാലം കടന്നു ബുദ്ധനും ജൈനനും എന്നിലൂടൊഴികി,  ഞാന്‍ തൊട്ടുനോക്കാതെ പോയി ആ ദൈവത്തെ...! ചിത്രത്തൂണുകള്‍ക്കപ്പുറത്തുള്ള കൊത്തുപണികളില്‍ കണ്ടതോ ദൈവങ്ങള്‍...? ഇറ്റിറ്റുവീണ വാക്കിനെ കോര്‍ക്കുന്ന കോര്‍ബലില്‍ തൂങ്ങിയത്, മൊട്ടിട്ടു നിന്ന പ്രതീക്ഷയുടെ ദൈവമാം രൂപമോ..?

ഒടുവില്‍ ഞാനും തിരിച്ചെത്തി വിധിതന്ന ഹിന്ദുത്വമിരുളാര്‍ന്ന പാഥയില്‍. ഒരുദിനം ഞാനും മലകേറി ശരണം വിളികളാല്‍ പാപത്തെ ഒരുമാത്ര ശരം കുത്തിയൊന്നൊകറ്റുവാന്‍.  ഹിന്ദുവാണെന്നതും കൃസ്തുതന്‍ പുത്രനും നബിതന്‍റെ വഴിയിലൂടെ ഒന്നു നടന്നവന്‍ എന്നതും  ബുദ്ധനും ജൈനനും ത്രിലോക മതപുരുഷനും ഞാനെന്നത് പകര്‍ത്തിയ ശീര്‍ഷകം കണ്ടെത്തി...!


............... ''       തത്വമസി         ''............

        .............. അഭിലാഷ്.................

തിരിച്ചറിവ്

വര്‍ഷങ്ങള്‍ക്ക് മുന്‍പുവരേണ്ടതായിരുന്നിവിടെ, ഭൂമിയുടെ  അനന്ത സൗന്തര്യം ആത്മാവില്‍ ഒപ്പിയെടുക്കാമായിരുന്നു. കുറുനിരകളുടെ മാസ്മരലോകത്തിലൂടെ ഈ അഭ്രപാളികളെ തെട്ടറിയാമായിരുന്നു. പിറന്നുവീണ ഉഷസ്സിന്‍ ബീജതന്തുക്കളിലല്‍പ്പം ഒരുചെപ്പിലെടുത്ത് കരുതിവയ്ക്കാമായിരുന്നു ഭാവിക്ക് വിളക്കിനുതുകിയാലോ..? ചുവന്ന പൂവിതളുകളിലേക്ക് കൊഴിഞ്ഞ മഞ്ഞിന്‍റെ മനസ്സിനോര്‍മ്മകളും എടുത്തു വയ്ക്കാമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേണ്ടതായിരുന്നിവിടെ, അച്ഛനമ്മയെന്ന സത്യങ്ങളെ നെഞ്ചിനുള്ളില്‍ കുടിയിരുത്താന്‍ തീക്ഷണ സ്നേഹത്തിന്‍ ആത്മ ബോധങ്ങളായ് വരും തലമുറക്ക് പകര്‍ന്നു നല്‍കാന്‍. ജന്മ ജന്മാന്ത കര്‍മ്മ ബദ്ധങ്ങളുടെ കണ്ണ് എഴുതിയ കറ കണ്‍മഷിയായ് എടുത്തവയ്ക്കാന്‍. പെണ്ണിന്‍റെ ഉടലിലൊരു ഓര്‍മ്മയുടെ സൗന്ദര്യ ചിത്രമായ് ആണുകാണാന്‍ കോറിയിടാന്‍ നീലാഞ്ജനമായെടുത്തുവയ്ക്കാന്‍. അതിലൂടെ ആ ഓര്‍മ്മകള്‍ മനുഷ്യനില്‍ നിലനില്‍ക്കാന്‍. ഇന്നുയര്‍ന്നു നില്‍ക്കും വാര്‍ദ്ധക്യമന്ദിരങ്ങളുടലെടുക്കാതെ കാക്കാന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേണ്ടതായിരുന്നിവിടെ,  അറത്തുവീഴാതിരിക്കാന്‍ വൃക്ഷങ്ങളിന്‍ തൊലിപ്പുറങ്ങള്‍ക്ക് ഉരുക്കു രൂപം നല്‍കാന്‍. മരങ്ങളൊന്നിനും കൊള്ളില്ലെന്ന അസത്യവാചകങ്ങള്‍ വേദങ്ങളായെഴുതി മാനവികതക്ക് പകര്‍ന്നു നല്‍കാന്‍. ഇനിയും മുറിയാതെ വര്‍ഷങ്ങള്‍ മരങ്ങള്‍ക്ക് മണ്ണിലുണരാന്‍. പൈങ്കിളിക്കൊക്കില്‍ വിരിഞ്ഞ പാട്ടുകള്‍ക്ക് തണലായികൂട്ടിരിക്കാന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേണ്ടതായിരുന്നിവിടെ, നദികള്‍ക്ക് തടകെട്ടാന്‍ വച്ച അറിവിന്‍റെ കനിയെ വേരോടെ നുള്ളാന്‍. മണല്‍ കൊണ്ടു കെട്ടുന്ന വീടെന്ന ചിന്തയും , മുളകൊണ്ടു പണിയുന്ന കടലാസുമെല്ലാം അറിവിന്‍റെ ഹരീശ്രി കുറിക്കുന്ന നേരത്ത് ആരുമറിയാതെ അതില്‍ നിന്നൊന്നെടുത്തുമാറ്റാന്‍.

ഒക്കെ ഒരു ഭ്രന്താണ്, എന്‍റെ ചിന്തകള്‍ പകര്‍ന്ന ഭ്രാന്ത് , എന്‍റെ ഭൂമി അതിന്‍റെ എല്ലാ സുന്ദരതയോടും കൂടി നിലനിര്‍ത്താനുള്ള ഭ്രാന്ത് . നഷ്ടമായ ഭ്രാന്ത്...! ഞാന്‍ എന്നും ഒരു സൃഷ്ടികര്‍ത്താവാകാന്‍ കൊതിപ്പിച്ച ഭ്രാന്ത്. മനുഷ്യനിത്ര അറിവ് നല്‍കിയത് ദൈവത്തിന്‍ തെറ്റന്ന തിരിച്ചറിവു  തന്ന ഭ്രാന്ത്...!

                                                                                                                      ........അഭിലാഷ്.......