Wednesday, October 22, 2014

മുളപൊട്ടുകയാണ്



മൗനമഴ പൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു, ഇനി വാക്ധാരകളുടെ കുത്തൊഴുക്കാണ്. പച്ചപ്പകന്ന മനോമകടുങ്ങളെ സുമംഗലിയാക്കാന്‍ കാലമാം പേമാരിയായ് ചിന്തകളൊഴുകിയെത്തി. അടഞ്ഞ മണ്‍കുടിലിന്‍റെ വാതില്‍ തച്ചുടച്ച് എന്നെയെടുത്തനന്ദതയിലേക്ക് പറക്കാന്‍ ഇരുബിന്‍ കരുത്തുള്ള കൂട്ടെത്തിയട്ടുണ്ട്. ഭൂമിയുടെ വിഹിതമെന്‍റെ ദേഹമെന്നതറിയുമെങ്കിലും അതിനോടടുക്കുവാന്‍ വര്‍ഷങ്ങളിനിയും ബാക്കിയുണ്ട്. എള്ളും പൂവും ചന്ദനവും ചേര്‍ത്ത് മുക്തിയേകുന്ന കാലത്തിനോടടുക്കുബോള്‍ മാറ്റങ്ങളെ വിരലിലിട്ടമ്മാനമാടിയതിന് ചുണ്ടിലൊരു ചിരിയെന്നും വിരിയച്ചവന്‍ എന്ന പേര്‍ ഏറ്റുവാങ്ങിയിരിക്കും.




ഭൂമിയുടെ അച്ചുതണ്ടിന്‍ മറവില്‍ നട്ടെല്ലുവളച്ച് കഴിഞ്ഞ നാളുകള്‍... ശിഷ്ടങ്ങളുടെ ആകെത്തുകക്ക് നഷ്ടങ്ങളുടെ കണക്ക് കൊടുത്ത് ശുദ്ധം വന്ന മനസ്സുമായി യുദ്ധം ജയിച്ച പടയാളിയായി അരുണനായ് ഉദിച്ച് ജ്വലനതാപമായ് മാറണം. അതിശയങ്ങളുടെ മേച്ചില്‍ പുറങ്ങളിലേക്ക് ഇടം കണ്ണു പിടച്ച നാളുകളില്‍ എത്തിനോക്കണം. കൂട്ടിയടിച്ച കൈവെള്ളകള്‍ പൊഴിച്ച ശബ്ദ കോലാഹലങ്ങള്‍ പിരിച്ചു വിട്ട ആലിന്‍ മുകളിലെ കിളികളുടെ കുഞ്ഞു സഭ, നിറഞ്ഞ കണ്ണുകളുമായി ചിരിച്ചൊന്നു നോക്കണം. ഇടിറവീണ കിളികുലചിറകടികള്‍ പെറുക്കിമനസ്സിലിട്ട് ഉയിര്‍ക്കൊടുത്താകണം സങ്കല്‍പ്പത്തിലൊരമ്മ. ഭ്രാന്തുകളുടെ കുന്നിറങ്ങാതെ ചിരിയുടെ തട്ടകത്തില്‍ തഴച്ചുവളരണം. ഒരു വന്‍മരമായ് ഉയര്‍ന്ന് പൊങ്ങി സര്‍വ്വതിലും പോഴിച്ചിടണം സന്തോഷത്തിന്‍റെ വിത്തുകള്‍. ആ തണലില്‍ നിന്ന് മടങ്ങുന്നവരുടെ കണ്ണുകള്‍ കണ്ണില്‍ നിന്നും മറയുന്നത്ര നാള്‍ വരെ ചിരിക്കാനുള്ള യുക്തിശക്തി പകരണം. അഴകിന്‍റെ ആയിരമായിരം അപ്പൂപ്പന്‍ താടികളായി കഞ്ഞു മനസ്സുകളുടെ വിസ്‌മയകാഴ്ചയായ്, വലിയ ജന്മങ്ങളുടെ സമാധാന ഓര്‍മ്മയായ് പറന്നിറങ്ങണം എവിടെയെങ്കിലും നിപതിച്ച് കുരുത്തു പൊങ്ങണം. ആയിരങ്ങളായ് പതിനായിരങ്ങളായ് പകര്‍ന്നു നല്‍കാന്‍ സ്നേഹമേറ്റിവന്ന നിറനിലാവായ് കുരുത്തു പൊങ്ങണം. അതിനായ് ഒരു യുഗം മുന്നിലൂണ്ടെന്നത് മരണത്തിനപ്പുറവും മങ്ങാത്ത സത്യം. ആ സത്യം തൊട്ടറിഞ്ഞ മിഴികള്‍ കാംക്ഷിക്കുന്ന ആഗ്രഹങ്ങളുടെ വറ്റാത്ത നീരുറവ... ഇവിടെ ജനിക്കയാണ്......!

...........അഭിലാഷ്..........

No comments:

Post a Comment