പൂത്താലമേന്തിയ നടപ്പാതയുടെ വശത്തിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഭ്രാന്തെന്ന മുദ്ര ചാപ്പപോല്‍ പതിഞ്ഞ ശരീരം ദൂരെയെങ്ങോ ഒരോര്‍മ്മയിലേക്ക് കണ്ണുനട്ടിരിക്കയാണ്. ജഡകെട്ടിയ മുടിയില്‍ കാലമൊരു കൊച്ചുകുട്ടിയായ് വികൃത ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മുഷിഞ്ഞു നാറിയ കൈലിമുണ്ടിനറ്റത്ത് എന്നോ നാവറിഞ്ഞ വെറ്റിലവര്‍ണ്ണത്തിന്‍റെ മങ്ങിയ രൂപങ്ങള്‍ അവ്യക്തമായ് കാണാം. ചുണ്ടുകള്‍ ഒരിറ്റു നനവിനായ് തേങ്ങുന്നുണ്ട്. വെയിലിന്‍റെ പരാക്രമം അവന്‍റെ ഒട്ടിയ മുഖമണ്ഡലത്തില്‍ തെളിഞ്ഞുകാണാം. വിശക്കുബോള്‍ ഒരു പൊതിച്ചോറിന് കൈനീട്ടാന്‍ മാത്രം പടിച്ച നിര്‍ദോഷപ്രാണി. അവന്‍റെ കണ്ണുകളില്‍ അടഞ്ഞ മോഹങ്ങളില്ല, അതുതീര്‍ത്തു അധര്‍മ്മ ചിന്തകളുടെ നിഷ്ഠൂര ബീജങ്ങളില്ല. അവനില്‍ പുലരിയും രാത്രിയും പ്രതീക്ഷകള്‍ മാത്രം.
രാവിലെ നടക്കാന്‍ പോകുന്ന കാലം മുതല്‍ കണ്ടുതുടങ്ങിയതാണ്. എന്നാണ് അവനെ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത് എന്നറിയില്ല കേട്ടോ.. അവനെന്ന് വിളിക്കാന്‍ പാടില്ലാത്തതാണ്, പ്രായം കൊണ്ട് എന്നേക്കാള്‍ വളരെ മുന്നിലാണെന്നത് തെളിനീര്‍ പോലെവ്യക്തം. ആദ്യമാദ്യം രണ്ടുരൂപുയും മൂന്നുരൂപയും ഒക്കെ കൊടുത്ത് അവനും ഞാനുമായ് സൗഹൃദമായി... പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ മൂന്ന് രൂപ പത്തും പതിനഞ്ചുമൊക്കെകടന്ന് അബതും നൂറുമൊക്കെയായ്. അങ്ങനെ അബതോ നൂറോ അവന്‍റെ അവകാശവും എന്‍റെ അധിക ചെലവും ആയി മാറി. പക്ഷേ അവന്‍റെ കണ്ണുകളിലന്നും പണ്ടത്തേ അതേഭാവം തന്നെയെന്നത് തിരിച്ചറിയാന്‍, കാശിന് കുറച്ചതികം ചിലവു വന്നനാള്‍ ഞാനവനെ മറന്നു പോയിട്ടും അവനെന്‍റെ മുന്നില്‍ നിന്ന കാഴ്ച കണ്ടപ്പോഴാണ്. ഒരു ഭാവമാറ്റവു മില്ലാതെ അബതോ നൂറോ എന്‍റെ അവകാശമെന്ന ഭാവമില്ലാതെ എന്‍റെ ചിന്തകളെ തച്ചുടച്ച് അവന്‍ പഴയ ഒന്നും നടന്നില്ല ഭാവത്തില്‍..... പേഴ്സിലെ ആകെയുള്ള അഞ്ഞൂറിന്‍റെ താളിനടിയില്‍ ഒരടിമ പോലെ ചുളുങ്ങിക്കൂടിയിരുന്ന അബതും പത്തും ചില്ലറകളും ഒക്കെ കൂടി അവന് ഞാന്‍ വാരിയെടുത്തുകൊടുത്തു. അത് കൈനീട്ടിവാങ്ങി, എന്‍റെ കണ്ണിലേക്കവന്‍ നോക്കുബോള്‍ മൗനമായ് അതെന്നോട് അവനു വിശക്കുന്നുവെന്ന സത്യം പറഞ്ഞിരുന്നു. പിന്നീടും കണ്ടു ഞാനവനെ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍....
കാലമവന്‍റെ മജ്ജയില്‍ രോഗമെന്നെന്തൊക്കയോ എഴുതിച്ചേര്‍ത്തു. ദിനങ്ങള്‍ കഴിയും തോറും അവനാമരത്തണലിലേക്ക് കൂടുതല്‍ കൂടുതലൊട്ടിച്ചേര്‍ന്നു വന്നു. അവനൊപ്പം അവന്‍റെ ശരീരവും ചെറുതായ് ചെറുതായ് മാറുന്നത് എനിക്ക് കാണാമായിരുന്നു. തിരക്കൊഴിഞ്ഞ ദിനങ്ങളില്‍ ഞാനവനടുത്ത് അല്‍പ്പനേരം ചിലവഴിച്ചു, അവനു മിക്കവാറും ദിനങ്ങളില്‍ ഭക്ഷണവും ജലവും നല്‍കി കുറച്ചു കുശലം പറഞ്ഞു കൂട്ടിരുന്നു. വര്‍ഷങ്ങളായി എന്നോട് സംസാരിക്കാതെ സംസാരിച്ചിരുന്ന അവന്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് എല്ലാ ബഹുമതികളോടും കൂടി മൗനമായ് മറുപടി പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു.
ആ കണ്ണുകള്‍ എന്നും എന്നോട് എന്തോ മന്ത്രിച്ചിരുന്നു, ഒരു പക്ഷേ ഒറ്റപ്പെടലിന്‍റെ മൂക സംഗീതത്തേ തിരിച്ചറിയാന്‍ ആയിരുന്നിരിക്കും, അതുമല്ലങ്കില്‍ വച്ചു നീട്ടിയ ഭക്ഷണപ്പൊതികള്‍ക്കും കാശിനുമൊപ്പം ഒരു മകനായ് അല്ലങ്കിലൊരു കൂട്ടായ് അതുമല്ലങ്കിലൊരു സ്വാന്തനമായ് തന്നെയൊന്ന് ചേര്‍ത്തു നിര്‍ത്താനായിരുന്നിരിക്കണം. ഇനിയും മുന്നോട്ട് ചിന്തിച്ചാല്‍ ഒരു നൂറു നന്ദിയുടെ ഒരുനൂറു നന്മകളുടെ അനുഗ്രഹാശിസ്സുകള്‍ നിന്നിലേക്കെത്തുമെന്ന കുളിരുള്ള വാക്കുകളായിരിക്കും.
അങ്ങനെ അവനെ കുറിച്ചുള്ള ചിന്തകളില്‍ ദിവസങ്ങള്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഒരു നാള്‍ വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ അവനെ ഞാന്‍ കണ്ടു, അമിത ജോലിഭാരം ഉറക്കം വിതറിയിട്ട നയനങ്ങളിലൂടെ നോക്കിയാണെങ്കിലും അവനുമായ് കുറച്ച് കുശലം പറഞ്ഞു പതിവു പോലെ അവനെല്ലാം കേട്ടിരുന്നു. പിരിയുബോള്‍ എന്‍റെ ഇടം കണ്ണ് പിടച്ചിരുന്നു, ഭക്ഷണപ്പൊതിയും വെള്ളവും അവനരികല്‍ ഞാന്‍ വച്ചിരുന്നു.
രാത്രിയധിവേഗമെന്നേ കീഴ്പ്പെടുത്തി ഭക്ഷണം കഴിച്ചതിനപ്പുറം അധികസമയമനുവധിക്കാതെയുള്ള നയനങ്ങളുടെ ഉറക്ക ശാഠ്യത്തിന് ഞാന്‍ വഴങ്ങിക്കൊടുത്തു. അലക്ഷ്യമായ് ഷൂ വലിച്ചെറിഞ്ഞ് മാടിവിളിച്ച ഉറക്കത്തിലേക്ക് ഞാന്‍ ചാഞ്ഞു വീണു.
ഇരുളില്‍ ചങ്ങലകള്‍ കൂട്ടിയുരയുന്ന പോല്‍ ശബ്ദം, ദൂരെ അവ്യക്തമായ് ഒരു വടുവൃക്ഷം, അതിന്‍റെ ചില്ലകളില്‍ നിറയെ കറുകറെകറുത്ത ചിറകുകള്‍ അതിനിടയില്‍ മുന്തിരിവട്ടത്തില്‍ ചുവന്നു തുടുത്ത കണ്ണുകള്‍. താഴെ താടികള്‍ തഴച്ചുവളര്‍ന്ന് അങ്ങിങ്ങായ് വെളിച്ചം തെളിച്ചു നിര്‍ത്തിയ ബലിഷ്ടമായൊരു ശരീരമിരിക്കുന്നത് അവ്യക്തമാണെങ്കിലും എനിക്ക് ദൃശ്യമാണ്. അവന്‍റെ ശരീരത്തില്‍ നിന്ന് ഇളംകാറ്റ് പറച്ചെറിയാന്‍ ശ്രമിക്കുന്ന, ഊട്ടകള്‍ വീണ് കീറലുകളാര്‍ന്ന തുണിയുടെ ഇടക്കിടെ വെളിച്ചം നിറം നല്‍കി മായുന്ന അല്‍പ്പമാത്രമാം ഭാഗം. അവന് പിന്നിലായ് കോടയുടെ വെള്ളിരൂപം പുകമറകളായ് ഉയര്‍ന്നു നില്‍പ്പുണ്ട്. വിറയാര്‍ന്ന ചുവടുകളുമായ് അവനിലേക്ക് നടന്നടുന്നടുത്തു ഞാന്‍. ഒരു നേരിയ ഇടിമിന്നലിന്‍ വെട്ടത്തില്‍ അവന്‍റെ മുഖമെനിക്ക് ദൃശ്യമായ്, അറിയാതെയാണെങ്കിലും ഉള്ളിലെ അതുവരെയുള്ള ആതി എവിടയോ പോയ്മറഞ്ഞു. അവനടുക്കലേക്ക് എങ്ങനുണ്ട് നിനക്ക് ഞാന്‍ വച്ച ഭക്ഷണവും വെള്ളവും കഴിച്ചോ നീ തുടങ്ങിയ ചോദ്യങ്ങളുമായി അതിവേഗഗമനികളായ് എന്‍റെ കാലുകള്‍ യാത്രയായി. അടുത്തെത്തുന്നതിന് തൊട്ടു മുന്‍പ് ഇരുളിന്‍റെ മറവിലൂടെ ഒരു ചങ്ങല പാഞ്ഞെത്തി അവന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കി വലിച്ചെടുത്തു ദൂരേക്ക് പോകുന്നു അലമുറയിട്ട് ഞാന്‍ അവനിലേക്ക് ഓടിയടുത്തപ്പോള്‍ രണ്ടു തീക്കണ്ണുകള്‍ എന്‍റെ നേര്‍ക്ക് ഇരുളിന്‍റെ മാറു പിളര്‍ന്നിറങ്ങിവന്നു. ഭയം കൊണ്ട് വിറച്ച് ഞാന്‍ നിലത്ത് വീണു, കണ്ണുകള്‍ ഞെരിച്ചടച്ച് ക്ഷണമാത്രയില്‍ ചാടിയെണീറ്റു. ചുറ്റും കൂരിരുട്ട്, ആശ്വാസം മിന്നാമിനുങ്ങുകളായ് പറന്നു നടപ്പുണ്ട്. ക്ലോക്കില്‍ മണി നാലരയോടടുത്തു, മേശപ്പുറത്തെ എത്താത്തമൂലയിലെ വെള്ളമെത്തിപ്പിടിച്ച് ഒരൊറ്റവലിക്ക് വലിച്ച് കുടിച്ച് സോക്സുകൂടി വലിച്ചെറിഞ്ഞ് വീണ്ടുമെന്‍റെ ജൈത്രയാത്ര തുടര്‍ന്നു.
നേരം നേരത്തേ പുലര്‍ന്നത് അമ്മയുടെവിളിയിലൂടാണോ എന്നുവരെ തോന്നിപ്പോയി, ഇത്ര ചെറിയ ഒരുറക്കം ഇതിനു മുന്‍പ് അനുഭവത്തിലില്ലാത്ത പേലൊരു തോന്നല്‍. പതിവു പോലെ ദിനചര്യകള്‍ കടന്നു പോയ്, പ്രാതല്‍ കഴിഞ്ഞ് എന്നത്തെയും പോലെ അവനെ കാണാന്‍ ഞാന്‍ ആ മരത്തണലും അവനെ കുറിച്ചുള്ള ചിന്തകളുമായി അതിവേഗം നടന്നു. റോഡ് മുറിച്ചു കടന്ന് മരത്തണലിലേക്കെത്തുബോള്‍ എന്‍റെ കണ്ണുകള്‍ പതിവില്ലാതെ പരതി നോക്കയാണവനെ. കഴിഞ്ഞ ദിവസം വച്ച ഭക്ഷണപ്പൊതി തുറന്നിരുപ്പുണ്ട് അതിനുള്ളില്‍ നിന്ന് അല്‍പ്പം മാത്രം ഭക്ഷിച്ചിട്ടുണ്ട്. കുപ്പിയിലെ വെള്ളം ഏതാണ്ട് മുഴുവനും കുടിച്ച് തീര്‍ത്തിട്ടുണ്ട്. ആളെവിടെയെന്നറിയാന്‍ മരത്തിന് ചുറ്റും ഒന്നു വലം വച്ചു, അവനെ കണ്ടില്ല. ഇത്രനാളിരുന്ന ഇടം മടുത്തുയാത്രയായോ എന്ന് തോന്നിപ്പോയി. ചായക്കടയിലെ പരിചിതമുഖങ്ങളിലൊരാള്‍ എന്‍റെ അടുത്തുവന്നു പതിയെപറഞ്ഞു.
'' നോക്കണ്ട !. ആള് വെളുപ്പിന് നാലരക്ക് മരിച്ചു, ബോഡി പൊതു ശ്മശാനത്തിലേക്ക് കൊണ്ടു പോയിരിക്കുകയാണ് ! ''
ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ വേദന നല്‍കി കടന്നു പോയി. ആരുമല്ലായിരുന്നെങ്കിലും ഉന്നുറക്കെക്കരയാന്‍ മനസ്സു മന്ത്രിക്കുന്നത് വല്ലാതെ ബുദ്ധിമുട്ടിയാണ് ഞാന്‍ പിടിച്ചു നിര്‍ത്തിയത്. ശ്മശാനത്തില്‍ നിന്ന് തിരിച്ചുവരും വഴിയില്‍ ആ തണല്‍ മരത്തിന്‍റെ ചോട്ടില്‍ ഞാനൊരല്‍പ്പനേരം നിന്നു, ഞങ്ങള്‍ക്കിടയില്‍ മൗനംപൊഴിച്ച് അവനുണ്ട്. തൊട്ടടുത്ത ചായക്കടയിലെ ചില പരിചിത മുഖങ്ങള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു... മനസ്സിലവര്‍ പറഞ്ഞിട്ടുണ്ടാകണം ഭ്രാന്തന്‍റെ കൂട്ടുകാരന്‍. അതെ ശരിയാണ്, ഞാനാ ഭ്രാന്തന്‍റെ കൂട്ടുകാരന്‍ തന്നെ. അവനില്‍ നിന്ന് എനിക്ക് ഒരു ദ്രോഹവും ഉണ്ടായിട്ടില്ല, എന്‍റെ വാക്കുകളെ തട്ടിയട്ടില്ല എന്നോട് എതിര്‍ത്തൊന്നും പറഞ്ഞിട്ടുമില്ല.
അതെ ! ആ ഭ്രാന്തന്‍റെ കൂട്ടുകാരനാണു ഞാന്‍.
........അഭിലാഷ് ......
No comments:
Post a Comment