Wednesday, October 22, 2014

കൗതുകമഴ





പ്രിയങ്കരിയായ ചാറ്റല്‍ മഴയോട് അറിയാതെ ഒരു കൗതുകം, കുടവിടര്‍ത്താന്‍ മനസ്സനുവധിച്ചില്ല. തിങ്ങിഞെരുങ്ങി ഞാന്‍ ആ പാടവരബത്തുകൂടി നടന്നകലുബോള്‍ നെറുകിലൊരു മുത്തമേകി തോളിലൂടരിച്ചിറങ്ങി അവള്‍ പതിച്ച ചെളിക്കൂട്ടുകളിലേക്ക് അതേ കൗതുകം അലിഞ്ഞുചേര്‍ന്നപ്പോള്‍ ആ ചെളികണങ്ങള്‍ക്ക് എന്‍റെ കാലിനോട് കൗതുകം. വികൃതമായ് കളം വരച്ച് എന്‍റെ കാലിലൊട്ടിച്ചേര്‍ന്ന് എനിക്കൊപ്പം നടക്കാന്‍ കൊതിച്ച കുഞ്ഞന്‍ കൈവഴികളുടെ കൂട്ടുകാര്‍. കാലുകളില്‍ നിന്ന് എന്‍റെ പിടിവിടാത്ത ദേഷ്യത്തില്‍ വെറുതെയെങ്കിലും തോടിന്‍റെ അടിയിലേക്ക് ഒന്നുമുക്കിപൊക്കാനുള്ള ശ്രമത്തിനിടയില്‍ പണിവീണ്ടും പാളി. പരില്‍ മീനുകള്‍ക്ക് എന്‍റെ കാല്‍വിരലുകളോട് കൗതുകം, മുട്ടിയുരുമ്മിയും ഉമ്മവച്ചുണര്‍ത്തിയും വിരലുകളോടവര്‍ വല്ലാതെ അടുത്തുപോയി.

എന്‍റെമുന്നില്‍ ഒരു കുഞ്ഞു ചില്ലു ഗോളം തീര്‍ത്ത് അതിനുള്ളില്‍ പ്രകൃതിയുടെ സുന്ദര ചിത്രം വരച്ച് എന്‍റെ മനസ്സാകര്‍ഷിക്കാന്‍, അവളെ ശരിക്കും ഞാന്‍ ശ്രദ്ധിക്കാന്‍ തോടിനുമുകളില്‍ വീണവള്‍ ചെറുതും വലുതുമായി ആയിരമായിരം കുമിളകള്‍ തീര്‍ക്കുന്നുണ്ട്. എന്‍റെ ഘ്രാണത്തിനുള്ളിലേക്ക് കടന്നു കയറി എന്‍റെ ഉള്ളമറിയാന്‍, അതിലൂടെ എന്‍റെ മനമറിയാന്‍ മണ്ണിലലിഞ്ഞൊരു സാബ്രാണിമണമൊക്കുമാറ് മാറി  എന്നിലേക്ക്  അടുക്കുന്നുണ്ട്. നനഞ്ഞ തൂവലുകള്‍ കുടഞ്ഞ് കെട്ടും കുഞ്ഞാറ്റകള്‍ കുടഞ്ഞെറിഞ്ഞ ജലകണങ്ങളള്‍ ഞാന്‍ മുഖത്തു നിന്ന് തുടച്ചെടുക്കുന്നതു കാണാന്‍ അവള്‍ അലസമായ് ആ ചിറകുകളില്‍ വീണ്ടും ഒരു കുസൃതിക്കുരുന്നുപോല്‍ നനവു പകരും. ഇടക്കവള്‍ നടന്നകലുന്ന വഴികളിലെ ചേബിലകളില്‍ വെള്ളിമുത്തായ് വീണുകിടക്കും. ഞാന്‍ കയ്യിലെടുക്കാന്‍ ശ്രമിക്കുബോള്‍ നാണത്തോടെയവള്‍ ചേബിന്‍ മുകളിലൂടെ അങ്ങിങ്ങ് ഓടിനടക്കും. അവളുടെ വെള്ളിയുടല്‍ കാണുബോള്‍ ഉള്ളിലെനിക്കും അവളോട് കൗതുകമുണരും.




ഇലത്തലപ്പുകളിലൂടിറ്റിറ്റുവീണവള്‍ പതിഞ്ഞ സ്വരത്തില്‍ കാതില്‍ കിന്നാരം പറയും. അതു കേട്ടില്ലന്ന് നടിക്കുബോള്‍ തലയിലൊരു കിഴുക്കുതന്നവള്‍ കൊഞ്ഞനം കുത്തി കവിള്‍ വീര്‍പ്പിച്ച് മുന്നില്‍ തലതല്ലി വീണുടയുന്നത് ഞാന്‍ കാണും, ആ നിമിഷം അവളുടെ നിഷ്കളങ്കത അതുകാണാന്‍ കുറച്ചു സമയം ഞാന്‍ മൗനം പാലിക്കും ഒരു കുഞ്ഞു ചിരിയുമായി അവള്‍ക്ക് മുന്നില്‍ അയ്യേ എന്ന ഭാവമായ് വിരല്‍ മൂക്കില്‍ ചേര്‍ക്കുബോള്‍, കൂട്ടില്ല ! പോ എന്ന് ചൊല്ലി എന്‍റെ തോളിലാഞ്ഞൊന്നു തല്ലി അവള്‍ വാനില്‍ മറയും ഒരു കുസൃതിച്ചിരിയുമായി അവള്‍ പോയിമറഞ്ഞ വാനിലേക്ക് കൗതുകത്തോടെ നോക്കുബോള്‍ മറ്റൊരു കൗതുകമഴക്കായ് എന്‍റെ ഹൃദയമിടിക്കുന്നുണ്ടാകും. അപ്പോള്‍ വാനിന്‍റെ മുകളില്‍ ഒളിച്ചിരുന്നവള്‍ എന്നോട് ചെയ്തകാര്യങ്ങളുടെ പരാതിപ്പെട്ടിതുറക്കും... എന്‍റെ മുഖം വാടുന്നതറിയുബോള്‍ അവള്‍ വീണ്ടും പൊഴിഞ്ഞെത്തും കുടമാറ്റി ദൂരെയെറിഞ്ഞ് അവളൊത്ത് ആ പുഞ്ചവരബിലൂടെ, അവളുടെ കുസൃദികള്‍ക്ക് കൊതാേര്‍ത്ത് ഞങ്ങളൊരുമിച്ച് നടക്കും. അത്ര പ്രിയങ്കരിയാണ് എനിക്കെന്‍റെ കൗതുകമഴ....!

                                                                                                              .........അഭിലാഷ്.........

No comments:

Post a Comment