Monday, November 3, 2014

സുന്ദരസ്വപ്നം




ഒടുക്കം ഞാനും കണ്ടെത്തി വദൂരതയിലെങ്ങോ ഒരു കാല്‍പ്പാട്,  അവ്യക്തമായ പ്രകാശബിന്ദുപോലെ യാദ്യശ്ചികമായി ഒരു നോക്ക്.  ഒരു നൂറ് ആഗ്രഹങ്ങളുടെ ഭാണ്ഡക്കെട്ടുകളും വിയര്‍പ്പുവീണ് നനഞ്ഞ ഒരു കുഞ്ഞന്‍ തുണിക്കഷ്ണവും അതിനടുത്തുണ്ട്. വികാരഭരിതമായൊരു ജീവത ഇടവേള. അശ്രുവാര്‍ക്കാന്‍ മാത്രമറിയുന്ന കണ്ണുകള്‍ ആദ്യമായ് ഒരു പുത്തന്‍ ഭാവം സ്വീകരിച്ചിരിക്കുന്നു. ജനാലകളുടെ പിന്നിലൊളിച്ച കിനാവുകളുടെ നിര്‍വികാരത്വമായ്.

വര്‍ഷങ്ങളെ മറവു ചെയ്ത ജീവിതവഴികള്‍ താണ്ടി ഓര്‍മ്മകള്‍ ഒരുമാത്ര പിന്നിലൂടെത്തി എന്‍റെ തോള്‍ തൊടുന്നു. നിറം മങ്ങിയ ജീവിതക്കാഴ്ചകള്‍ തിമിരത്തിന്‍റെ ലക്ഷണങ്ങളാകാം, കഥയെന്തന്നറിയാതെ ആട്ടമാടുന്ന കോമാളി പോലെയാണ് ഞാന്‍. അങ്ങുമിങ്ങും തൊടാത്ത ഒരു സുന്ദര സ്വപ്നമാണിത്.

ഉദിച്ചുനിന്നിരുന്നു ചന്ദ്രനന്നും വിരുത്താബലുറങ്ങിയ മച്ചിന്‍റെ മറവിലൂടെ ഇളകിയ കമത്തോടിന്‍റെ വിടവിലൂടെ അവനൊളിഞ്ഞു നോക്കിയിരുന്നു. പുതപ്പുകൊണ്ട് തലമൂടി വീണ്ടുമവനേ കാണന്‍ അതുമാറ്റി എത്തിനോക്കുബോള്‍ അറിയാതെ മനസ്സ് ആ പഴയ ഏഴരവയസ്സുകാരന്‍റെ കുട്ടിനിക്കറണിയുമായിരുന്നു. മണ്ണപ്പത്തിന്‍റെ മുകളിലൊരു കുഞ്ഞു ചെബരത്തിപ്പൂ വച്ച് കളിക്കൂട്ടുകാരിയോടൊത്തിരിക്കുന്ന ചിത്രങ്ങള്‍ ഒരു ഡി-90 ക്യാമറയില്‍ ഒപ്പിയെടുത്ത പോല്‍ മനസ്സില്‍ തെളിയും. പിച്ചവച്ച കൊച്ചുമുറ്റത്തിന്‍റെ തിണ്ണയില്‍ കാലുകളാട്ടി എന്‍റെ നടത്തം നോക്കി നിന്നിരുന്ന അച്ഛനും അമ്മയും മനസ്സില്‍ തെളിയും. അവര്‍ക്കുനേരെ ഞാന്‍ വിരല്‍ ചൂണ്ടിയ നിമിഷവും മനസ്സപ്പോള്‍ ഓര്‍മ്മയിലെത്തിക്കും ഉറക്കത്തിലും ഞാന്‍ കരഞ്ഞു പോകും. സ്വപ്നത്തിലും ചില യാഥാര്‍ത്ഥ്യങ്ങളുണ്ടന്ന് പുലരിയിലൊരു നെടുവീര്‍പ്പു മൊഴിയും.



ഇരുള്‍ വീണ പാലക്കു ചോട്ടില്‍ മഞ്ഞളില്‍ കുതിര്‍ന്ന പാബിന്‍ പടങ്ങളുണ്ട്. തിരിയിട്ട വിളക്കില്‍ നിലാവുമങ്ങാന്‍ ശേഷിയുള്ള ദീപമെരിയിച്ച് കാട്ടുവള്ളികളുടെ ഇടയിലൂടുരുമ്മിയെത്തുന്ന കാറ്റിന്‍റെ
എണ്ണിപ്പെറുക്കലുകള്‍ക്ക് കാതോര്‍ക്കുബോള്‍ പെരുവെരലില്‍ നിന്ന് മുകളിലേക്ക് ഒരു തരിപ്പുകേറും  മകരമഞ്ഞിന്‍റെ സുഖമുള്ള തരിപ്പ്.  ഇലത്തലപ്പിലെവിടയോ മറച്ചുവച്ച മഞ്ഞിന്‍ കണം എന്‍റെ ചെവിയിലെ മൃദുലതയിലേക്ക് പൃകൃതിയൊഴിക്കുബോള്‍ അറിയാതെ ഒരനുരാഗം തോന്നിപ്പോകും ആ വള്ളിപ്പടര്‍പ്പുകളോട്. കുറ്റിക്കാടിന്‍റെ കാണാക്കയങ്ങളില്‍ മിന്നാമിനുങ്ങുകള്‍ സ്വര്‍ണ്ണപ്പണി ആരംഭിച്ചിട്ടുണ്ടാകണം. ഇടക്കിടക്ക് സ്വര്‍ണ്ണമുരുകി വീഴുന്നത് അവ്യക്തമാണെങ്കിലും ദൃശ്യമാണ്.

നന്ത്യാര്‍വട്ടപ്പൂവിന്‍റെ ഇതളടര്‍ത്തി തലേദിവസം രാത്രി പച്ചവെള്ളത്തിലിട്ട് , അതിരാവിലെ അതില്‍ തലയിട്ട് കണ്ണു തുറന്നാല്‍ കണ്ണിനുള്ളം ജന്മജന്മാന്തരങ്ങളറിയാന്‍ കൊതിച്ച കുളിരണിയുമെന്ന് പണ്ട് മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കേട്ടിട്ടുണ്ടൊരുപാട്. കാവിലമ്മയുടെ മുന്നില്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചങ്ങനെ നിന്നാലിടക്ക് ഉള്‍ക്കണ്ണിലെ ചുമപ്പിലേക്ക് പനിനീര്‍ത്തുള്ളിപോലെന്തോ കിനിഞ്ഞിറങ്ങിവരും. നിലത്തു വീഴാതെ അതിനെ കണ്‍പോളകള്‍ കൊണ്ട് തട്ടി തട്ടി മുകളിലേക്ക് കൊണ്ടു പോകാന്‍ കഴിയുന്നവന്‍റെ നെഞ്ചില്‍ ദേവി ചവിട്ടയനുഗ്രഹിക്കുമെന്നാണ് സങ്കല്‍പ്പമത്രേ, സ്ത്രീകളെ നെറ്റിയില്‍ ചവിട്ടിയും. മുത്തശ്ശിയുടെ ആ വാക്കുകളില്‍ നിന്നാണ് എന്തുകൊണ്ടാണ് അബലത്തിനുള്ളില്‍ ആണുങ്ങള്‍ക്ക് മാത്രം മേലേ ഉടുപ്പനുവധിക്കാത്തത് എന്ന ഗുട്ടന്‍സ് ഞാന്‍ സ്വയം കണ്ടത്തി. പാണന്‍റെ പാട്ടുപോലെ പതിരില്ലാത്ത സത്യമാണതെന്ന് തോന്നിപ്പോയട്ടുണ്ട്. ഞാനും കണ്ടിട്ടുണ്ട് ഒരിക്കല്‍ കിനിഞ്ഞിറങ്ങിവരുന്ന ആ കുഞ്ഞന്‍ വെള്ളിത്തുള്ളികളെ, അപ്പോള്‍ അനുഗ്രഹവും സത്യമായിരിക്കില്ലേ അങ്ങനെയെങ്കില്‍ വിത്തേരിക്കാവിലമ്മ എന്നെയും അനുഗ്രഹിച്ചിരിക്കണം.



ചുവന്നു തുടുത്ത അരുണനും ചക്രവാളവും ഒരിക്കലും മരിക്കാത്ത ജീവിതകൗതുകങ്ങളാണ്. നിനച്ചിരിക്കാതെ പൊടിഞ്ഞ മഴത്തുള്ളി ബാക്കിവച്ചു പോകുന്ന മേഘത്തിന്‍ ഇന്ദ്രനീലക്കല്ലു പതിച്ച ഏഴുനിറത്തിലുള്ള ഏഴുവളയങ്ങള്‍. അതിലേക്കുപറന്നടുക്കുന്ന അപ്പൂപ്പന്‍ താടിയുടെ അടിയില്‍ മറയുന്ന വിത്തിന്‍റെ വിശുദ്ധിയും കൗതുകം തന്നെ. പറന്ന് പറന്ന് പറന്ന് എവിടെയെങ്കിലുമടര്‍ന്ന് ജന്മം കൊള്ളുന്ന സാഫല്യ ജന്മം, ഓര്‍ക്കുബോള്‍ അസൂയയും കുശുബും എല്ലാം തോന്നുമെനിക്ക്.

സ്വപ്നത്തിന് നിറം മങ്ങുന്നുണ്ടോ...? ഉണ്ടാകണം എങ്ങുനിന്നോ എത്തുന്ന വെള്ളവെളിച്ചം കാഴ്ചകള്‍ മറക്കുന്നു. ഉമ്മറക്കോലായില്‍ ആരോ വിരുന്നു വിളിക്കുന്നുണ്ട്. ദൂരെ കൗസല്യയില്‍ തുടങ്ങുന്ന വരികള്‍ എന്നിലേക്ക് അണയുന്നുണ്ട്.... ഉറക്കം മറയുകയാണ് രസമുള്ള കാഴ്ചകള്‍കൊണ്ട്.  അവ്യക്തമാകുകയാണ് പ്രകാശബിന്ദുക്കള്‍...!

........അഭിലാഷ്.......

No comments:

Post a Comment